ഹൈദര്‍ രചിച്ച കാശ്മീരിന്റെ ദുരന്ത കാവ്യം
കാശ്മീരിന്റെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളും അതിര്‍ത്തി കാക്കുന്ന ദേശക്കൂറുള്ള പട്ടാളക്കാരുമാണ് ഇന്ത്യന്‍ സിനിമയില്‍ മിക്കപ്പോഴും ചിത്രീകരിക്കപ്പെട്ടത്. മഞ്ഞുമലകളും തടാകങ്ങളും താഴ്‌വരകളുമുള്ള ഭൂമിയിലെ സ്വര്‍ഗം എന്നാണ് കാശ്മീരിനെപ്പറ്റി കേട്ടുകേള്‍വിയുള്ളത്. വെടിയുണ്ടകളുടെ ശബ്ദം മാത്രം കേട്ട് നേരം പുലരുന്ന ഒരു ജനതയുടെ അരക്ഷിതാവസ്ഥയെപ്പറ്റിയും അത്രതന്നെ നമ്മള്‍ കേട്ടിട്ടുണ്ട്. കാണാതായ കുട്ടികളും അമ്മമാരും ബലാത്സംഗത്തിനിരയായ സത്രീകളും എത്രവട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായി.
കാശ്മീര്‍ പൊളിറ്റിക്‌സ് ചിത്രീകരിക്കാന്‍ വേണ്ടി ശ്രമിച്ച സിനിമകള്‍ സെന്‍സര്‍ബോര്‍ഡിന്റെ എഡിറ്റിങ്ങിനിരയാവാതെ റിലീസ് ചെയ്തിട്ടില്ല. ജബ് തക്‌ഹേ ജാന്‍, മിഷന്‍ കാശ്മീര്‍, ദില്‍സേ, റോജ, താഹാന്‍ തുടങ്ങിയവയിലൊക്കെ കാശ്മീര്‍ വരുന്നുണ്ട്. ഒരുപക്ഷേ തന്റേടത്തോടെ കാശ്മീര്‍ പ്രശ്‌നത്തെ അവതരിപ്പിച്ചത് സഞ്ജയ് കാക്ക് സംവിധാനം ചെയ്ത ജഷ്‌നേ ആസാദി എന്ന ഡോക്യുമെന്ററിയാണ്. എന്നാല്‍ ഏറെക്കുറെ കാശ്മീര്‍ പ്രശ്‌നം മുഖാവരണമില്ലാതെ അവതരിപ്പിച്ച സിനിമ ഈയിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ‘ഹൈദര്‍’ ആയിരിക്കണം.
Curfewed night എന്ന പുസ്തകത്തിന്റെ കര്‍ത്താവും പ്രമുഖ കാശ്മീരി ജേണലിസ്റ്റുമായ ബഷ്‌റത്ത് പീറും വിശാല്‍ ഭരദ്വാജും കൂടി തിരക്കഥയെഴുതി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഹൈദര്‍ വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാതമായ ‘ഹാംലെറ്റി’ന്റെ കാശ്മീര്‍ വേര്‍ഷനാണെന്നു പറയാം. ബഷ്‌റത്ത് പീറിന്റെ പുസ്തകമാണ് ഇങ്ങനെയൊരു സിനിമയെടുക്കാന്‍ ഭരദ്വാജിനെ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് ഷേക്‌സ്പിയറിന്റെ കൃതികളെ അടിസ്ഥാനപ്പെടുത്തി ഓംകാര, മഖ്ബൂല്‍ എ്ന്നീ സിനിമകളും വിശാല്‍ ഭരദ്വാജ് ചെയ്തിട്ടുണ്ട്. ഷേക്‌സ്പിയറിനെ അഡാപ്റ്റ് ചെയ്തു എന്നതിനപ്പുറം ഹൈദര്‍ ഒരു നാടിന്റെ രാഷ്ട്രീയപ്രശ്‌നത്തെ അതിന്റെ ആഴവും കാമ്പും ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചതിലാണ് വിജയം കണ്ടത്. ശക്തമായ ഒരു മാധ്യമമെന്ന നിലക്ക് ഈ സിനിമ അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞു. കൊമേഴ്ഷ്യല്‍ സിനിമകളിലെ പ്രണയം, പാട്ട്, നര്‍മ്മം, സംഘട്ടനം തുടങ്ങിയ ചേരുവകളൊക്കെത്തന്നെയും ഈ സിനിമയില്‍ വന്നിട്ടുണ്ട്.
ചികിത്സയും സംരക്ഷണവും നല്‍കിയതിന്റെ പേരില്‍ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയ തന്റെ പിതാവിനെത്തേടിവരുന്ന അലിഗഢിലെ വിദ്യാര്‍ത്ഥിയായ ഹൈദര്‍ (ഷാഹിദ് കപൂര്‍). ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഹൈദറിന്റെ ഉമ്മ (തബു) ഭര്‍തൃസഹോദരനെ (കെ.കെ മേനോന്‍) വിവാഹം ചെയ്യാന്‍ മുതിരുന്നു. പാതിവിധവയും പാതി വധുവുമാണ് അവര്‍. പിതാവിന്റെ തിരോധാനവും മാതാവ് മറ്റൊരാളെ വിവാഹം കഴിക്കുന്നതും ഇഷ്ടപ്പെട്ട പെണ്‍കുട്ടി (ശ്രദ്ധ കപൂര്‍) വീട്ടുതടങ്കലിലാവുന്നതുമൊക്കെയായി ഹൈദര്‍ അസ്വസ്ഥചിത്തനാകുന്നു. ചെറുപ്പം മുതലേ കവിതയോട് പ്രിയമുള്ള ഹൈദര്‍ ദുരന്തപൂര്‍ണമായ തന്റെ ജീവിതത്തിന്റെ കവിത രചിക്കുകയാണ്. രക്തത്തിന്റെ ചൂടുള്ളതും പ്രണയവും പ്രതികാരവും ഉന്‍മാദവും പതഞ്ഞുപൊങ്ങുന്നതുമായ ദുരന്തത്തിന്റെ കവിതയാണ് ഈ സിനിമ.
ഹൈദര്‍ പിതാവിനെ തേടിപ്പോകുന്ന യാത്രക്കിടയില്‍ നമ്മള്‍ കണ്ടുമുട്ടുന്നത് പല പ്രശ്‌നങ്ങളുമാണ്. കര്‍ഫ്യൂവും പട്ടാളക്കാരുടെ സുരക്ഷാപരിശോധനക്കുമിടയില്‍ മരവിച്ച ഒരുപാട് കുഞ്ഞുങ്ങളും സ്ത്രീകളും ഞങ്ങളുടെ ഉറ്റവരും ഉടയവരുമെവിടെ എന്നു ചോദിക്കുന്ന പ്ലക്കാര്‍ഡുകളുമായി പട്ടാളക്കാര്‍ക്കു മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുന്നു.
സിനിമയെ പരിചയപ്പെടുത്തുന്ന ഒഫിഷ്യല്‍ ട്രയിലറില്‍ അവതരിപ്പിക്കുന്ന തലമൊട്ടയടിച്ച ഹൈദര്‍ കൈയ്യില്‍ മൈക്കും ഒരു റേഡിയോയും പിടിച്ച് തെരുവില്‍ കൂടി നില്‍ക്കുന്ന ജനത്തോട് ഭ്രാന്തമായി പറയുന്ന രംഗങ്ങള്‍ മറക്കാനാവത്തതാണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെപ്പറ്റിയും തങ്ങളുടെ അതിര്‍ത്തിയാണെന്നു ഇന്ത്യയും പാക്കിസ്ഥാനും അവകാശപ്പെടുന്ന കാശ്മീരില്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും പറയുകയും AFPSA യെ ചുത്സ്പ എന്നു പരിഹസിക്കുകയും ചെയ്യുന്നു ഹൈദര്‍. സ്‌റ്റേറ്റിന്റെ നിയമങ്ങളുടെയും പട്ടാളങ്ങളുടെ താന്തോന്നിത്തത്തിന്റെയും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളുടെയും ഇടയില്‍ ഒരു ജയില്‍ തന്നെയാണ് കാശ്മീര്‍.
സിനിമയുടെ പകുതിയില്‍ പ്രത്യക്ഷപ്പെടുന്ന നിഗൂഢകഥാപാത്രമായ റൂഹദാറിനെയും (ഇര്‍ഫാന്‍) പ്രേക്ഷകന് നിരസിക്കാന്‍ വയ്യ. അയാളാണ് ഹൈദറിന് തന്റെ പിതാവിനെ കൊന്നതാരാണെന്ന വിവരം നല്‍കുന്നത്. ഹാംലെറ്റിലെ ഗോസ്റ്റിന്റെ റോളാണ് ഇവിടെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ചത്.
രാഷ്ട്രീയമായ സജീവത കൊണ്ടും കലാപരമായ ഔന്നത്യം കൊണ്ടും ഈ വര്‍ഷം പുറത്തിറങ്ങിയതല്‍ മികച്ച ചിത്രം തന്നെയാണ് ഹൈദര്‍. കാശ്മീരിനെ ഇന്ത്യന്‍ ജനതക്ക് അതിന്റെ ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമത്തിലൂടെ അവതരിപ്പിച്ച് വിശാല്‍ ഭരദ്വാജ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് നിറവേറ്റിയിരിക്കുന്നത് .
കാശ്മീരിന്റെ പ്രകൃതി സൗന്ദര്യത്തോടൊപ്പം തന്നെ ഭീതിപ്പെടുത്തുന്നതും വിങ്ങുന്നതുമായ ദൃശ്യങ്ങളെ ഭാവുകത്വത്തോടെയാണ് ക്യാമറാമാന്‍ പകര്‍ത്തിയത്. വിശാല്‍ ഭരദ്വാജ് തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച സിനിമയില്‍ ബിസ്മില്‍ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഷാഹിദ് കപൂറിന്റെ സംഗീതനൃത്തശില്‍പ്പം മനോഹരം തന്നെയാണ്. ഖബര്‍ കുഴിച്ച് അതില്‍ കിടന്നു പാടുന്ന ആവോന എന്ന ഗാനവും വ്യത്യസ്തമാണ്.
രാഷ്ട്രീയസിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ കാണുന്ന അസ്വസ്ഥതകള്‍ പോലെത്തന്നെ വലതുപക്ഷ ഹിന്ദുത്വവാദികള്‍ ഈ സിനിമ ദേശവിരുദ്ധസിനിമയാണെന്ന പതിവു പല്ലവി പാടുന്നു. പാക്കിസ്ഥാനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമാനിരൂപകര്‍ ഹൈദറിനെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചതായി പരിഗണിക്കുന്നു.
Connect
Connect with us on the following social media platforms.