പ്രകൃതിയില്‍ ലയിച്ചുചേര്‍ന്ന കല
ഒരു മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച അസൂയാവഹമായ കഥയാണിത്. വെറും പാറപോലെ കിടന്നിരുന്ന തരിശുഭൂമിയെ അദ്ദേഹം 32 ഏക്കര്‍ വിസ്തൃതിയിലുള്ള ഒരു വനമാക്കി മാറ്റി. അത് ഇവിടുത്തെ നല്ല കാലാവസ്ഥയെയും ജീവിതനിലവാരത്തെയും മെച്ചപ്പെടുത്തുകയും ധാരാളം മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സംരക്ഷിക്കുകയും ചെയ്തു.
അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു അബ്ദുല്‍ കരീമിന്റെ കുട്ടിക്കാലം. കേരളത്തിന്റെ വടക്ക് കാസര്‍ക്കോട് ജില്ലയില്‍ നീലേശ്വരത്തിനടത്തുള്ള ജന്‍മസ്ഥലമായ കോട്ടപ്പുറം ഗ്രാമം. അവിടുത്തെ പ്രകൃതിയുടെ മങ്ങാത്ത തേജസ്സില്‍ കൈകൂപ്പി നില്‍ക്കാന്‍ അവന് ധാരാളം അവസരങ്ങളുണ്ടായി. അവന്റെ കുഞ്ഞിക്കാലുകള്‍ക്കാവുംവിധം തുമ്പികളെയും പൂമ്പാറ്റകളെയും പിന്തുടര്‍ന്നു. പുഴകളെ കാണുമ്പോഴോ കുന്നിന്‍മുകളില്‍ നില്‍ക്കുമ്പോഴോ അവന് ഒരിക്കലും തളര്‍ച്ച അനുഭവപ്പെട്ടില്ല. ആകാശത്തിലെ നക്ഷത്രങ്ങള്‍ അവന്റെ മനസ്സിന് പ്രകൃതിദത്തമായ കുളിര്‍മയേകി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കെ, മന്നമ്പുറത്ത് കാവ് എന്ന പരിശുദ്ധമായ വനത്തില്‍ സ്വയം മറന്നിരുന്ന് ഇടവേളകള്‍ ചെലവഴിക്കുമായിരുന്നു അവന്‍. കൂടാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും വളരെ പരിശുദ്ധി കാഴ്ചവെച്ചുകൊണ്ട് ഈ മണ്ണ് അതിനായി ഉഴിഞ്ഞുവെക്കുകയും ചെയ്തു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്വര്‍ഗീയമായ മൂകത അവന്റെ ആത്മാവിനെ വാരിപ്പുണര്‍ന്നു. ആണിനും പെണ്ണിനും മധ്യകാലത്ത് നഷ്ടപ്പെട്ട മുന്നേറ്റവും വികസനവും കാടിന്റെ ചെറിയ ചിത്രത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഈ ബാലന്‍ വളരെസഹജാവബോധത്തോടെ തന്നെ കണ്ടറിഞ്ഞു. അദ്ദേഹം എവിടെപ്പോയാലും ആ ഗ്രാമവും അവിടുത്തെ കാവും നിഷ്‌കളങ്കതയോടെയും സൗഹൃദത്തോടെയും അദ്ദേഹത്തെ അനുഗമിച്ചു.
വലിയ നഗരങ്ങളില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ക്രമേണ അദ്ദേഹത്തിന് ബോധ്യമായി. അന്തരീക്ഷവായുവിന്റെ ഗന്ധം അദ്ദേഹത്തിന്റെ നാസാരാന്ധ്രങ്ങളെ വെറിപിടിപ്പിച്ചു. മന്നമ്പുറത്ത് കാവിന്റെ നിഷ്‌കളങ്കത അദ്ദേഹത്തെ പ്രകൃതിയുടെ ശാന്തമായ സ്വഛതയിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. 1977ല്‍ നഗരജീവിതം വെടിഞ്ഞ് അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് തിരിക്കുകയും അവിടുത്തെ പ്രകൃതിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സാധാരണക്കാരനായ ഒരു ട്രാവല്‍ ഏജന്റും ബിസിനസുകാരനുമായ ഒരാള്‍ അസാമാന്യനും പ്രകൃതിയുടെ അത്ഭുതപാത്രവുമായ കഥ അവിടെത്തുടങ്ങുകയായി.
കരീമിന്റെ വനം : വന്യമായ ഒരു സ്വപ്‌നത്തിന്റെ വളര്‍ച്ച
പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കരീമിന്റെ വനം ഇന്ന് ലോകം മുഴുക്കെ അറിയപ്പെടുന്നത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രമുഖ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വരെയുള്ളവര്‍ക്ക് ഈ വനം പ്രചോദനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവരുടെ ഇന്ത്യ ഇന്‍സ്പയേര്‍ഡ് പ്രോജക്ടിന്റെ ഭാഗമായി അയാള്‍ക്ക് ഒരു പെട്രോള്‍ പമ്പ് നിര്‍മ്മിച്ചുകൊടുത്തു.
ആദ്യനാളുകളില്‍ കരീമിന്റെ ചുവടുകള്‍ എല്ലാവരുടെയും കാഴ്ചപ്പാടില്‍ വളരെ അസാധാരണമായ ചെയ്തിയായിരുന്നു. ഒരു ഭ്രാന്തനായിപ്പോലും പലരും അദ്ദേഹത്തെ ചിത്രീകരിച്ചു. പാറപോലുള്ള തരിശുഭൂമിയില്‍ അയാള്‍ വളര്‍ത്തിയ പുല്‍ത്തകിടിയെ കാണുമ്പോള്‍ അസാധാരണനായ ഒരു മനുഷ്യനും ഇതുപോലൊരു സാഹസികത ചെയ്യാനാവില്ല എന്നു നമ്മള്‍ ചിന്തിച്ചുപോവുന്നു. ആഴത്തിലുള്ള സമര്‍പ്പണവും സമം ചേര്‍ക്കാനാവാത്ത കഠിനാധ്വാനവും അസൂയാവഹമായ ദൈവവിശ്വാസവും ഇതിനു ആവശ്യമാണ്. പരപ്പ എന്നു പറയുന്ന അദ്ദേഹത്തിന്റെ സ്വദേശത്തിനടുത്ത്, പുളിയംകുളത്ത് ആദ്യം അഞ്ചേക്കര്‍ സ്ഥലം വാങ്ങിക്കുകയും ഒരു വീട് വെക്കുകയും ചെയ്തു. ചുറ്റുപാടുമുള്ള ഉപയോഗശൂന്യമായ തരിശുഭൂമിയില്‍ കാട്ടുവൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ആദ്യം ഒരു കാവ് നിര്‍മ്മിക്കാനാണ് കരുതിയിരുന്നത്, ഒരിക്കലും കാട് ഉണ്ടാക്കാന്‍ ഉദ്ദേശമില്ലായിരുന്നു . കുടുംബമൊത്ത് ജീവിക്കാന്‍ സമാധാനപരമായ ഒരു അന്തരീക്ഷമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. പ്രകൃതിസംരക്ഷണപ്രവര്‍ത്തനത്തിലോ പരിപാടികളിലോ പങ്കെടുത്ത അനുഭവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആത്മാവിന്റെ ആഴങ്ങളിലെവിടെയോ അദ്ദേഹത്തിന്റെ ആശയം കുടികൊള്ളുന്നുണ്ടായിരുന്നു. പ്രകൃതിയോട് സമരസപ്പെടും വിധം ഈ ജൈവികസംവിധാനം യാഥാര്‍ഥ്യമാക്കിയെങ്കിലും പരിസരപ്രദേശങ്ങളിലെ പാറകള്‍ നിരന്തരം ഖനനം ചെയ്ത് അതില്‍ നിന്നും ലാഭം കൊയ്യുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് നേര്‍വിപരീതമായി. വന്യമരങ്ങള്‍ ഒട്ടും ദയയില്ലാതെ വെട്ടിമുറിച്ച് അവിടെ കശുവണ്ടിയും റബ്ബറും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലായിരുന്നു കരീം ഈ സാഹസികതക്ക് മുതിര്‍ന്നത്. അവരുടെ പ്രവൃത്തി പ്രകൃതിക്കും മനുഷ്യത്വത്തിനും ദൈവത്തിനും എതിരാണെന്ന് കരീം വിശ്വസിച്ചു. പ്രകൃതി മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതല്ല മറിച്ച് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉറുമ്പുകള്‍ക്കും മണ്ണിരകള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
കരീമിന്റെ വനത്തിലേക്ക് ഏത് കാലാവസ്ഥയില്‍ എത്തിപ്പെട്ടാലും നമുക്ക് കുളിര്‍മ്മ അനുഭവപ്പെടാം. ഇടതിങ്ങിയതും ജൈവവൈവിധ്യം നിറഞ്ഞതുമായതിനാല്‍ വനത്തില്‍ നട്ടുച്ചനേരത്തും ഇരുട്ടായിരിക്കും. ഒരിക്കല്‍ ഈ കാട് ശുഷ്‌കിച്ചതും വരണ്ടതുമായ ഭൂമിയായിരുന്നു. പ്രകൃതിദത്തമായ ഈ വനം മനുഷ്യര്‍ നിര്‍മിച്ചതില്‍ ഏറ്റവും മികച്ചതാണെന്നു പറയാം. പ്ലാസ്റ്റിക് നിരോധിക്കുക എന്ന കര്‍ശനമായ നിബന്ധന ഒഴികെ സൈന്‍ബോര്‍ഡോ കാവല്‍ക്കാരോ കാവല്‍നായയോ വേലിക്കെട്ടോ ഒന്നുംതന്നെ ഇവിടെയില്ല.
ഭാവനാപൂര്‍ണമായിരുന്നു അദ്ദേഹത്തിന്റെ കഠിനാധ്വാനവും സമര്‍പ്പണവും . താന്‍ സമ്പാദിച്ച് കിട്ടുന്ന പൈസ മുഴുവനും വനംവകുപ്പിന് കീഴിലുള്ള ഭീമനടി നഴ്‌സറിയില്‍ നിന്നും വന്യമരങ്ങളുടെ തൈകള്‍ വാങ്ങാന്‍ ചെലവാക്കുകയും അവയെല്ലാം തന്റെ അഞ്ചേക്കര്‍ ഭൂമിയില്‍ നടുകയും ചെയ്തു. ഇങ്ങനെയെല്ലാം ആയാലും വേനല്‍ക്കാലം അയാളുടെ മരങ്ങളോട് ക്രൂരത കാട്ടിയിരുന്നു. എന്നിരുന്നാലും അയാള്‍ വീണ്ടും വീണ്ടും പരിശ്രമിക്കുമായിരുന്നു. വേനല്‍ പിന്നെയും അദ്ദേഹത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. കഠിനമായ പ്രയത്‌നത്തിനൊടുവില്‍ ഒരിക്കല്‍ പാറകള്‍ക്കിടയിലൂടെ ഒരു വാകത്തൈ അതിജീവിച്ചുവരുന്നതാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. തൈകള്‍ മണ്ണില്‍ വേരുറച്ച് കിട്ടാന്‍ മൂന്ന് വര്‍ഷം എടുത്തു. കരീമിന്റെ വിശ്വാസം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. പ്രതീക്ഷകള്‍ നിറഞ്ഞ പ്രാര്‍ത്ഥനയെന്നോണം അയാള്‍ നിര്‍ത്താതെ പുഞ്ചിരിച്ചു.
അനര്‍ത്ഥമായ ഈ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ധാരാളം കാരണങ്ങളുണ്ടായിട്ടും അയാള്‍ അതൊന്നും ചെയ്തില്ല. കേട്ടുപരിചയമോ പ്രവൃത്തി പരിചയമോ ഒന്നുമില്ലാത്ത ഈ കാടുപിടിപ്പിക്കല്‍ കാരണം കരീം തന്റെ ഗ്രാമത്തിലെ ഒരു ഹാസ്യ കഥാപാത്രമായി മാറപ്പെട്ടു. വേനല്‍ക്കാലങ്ങളില്‍ തൊഴിലാളുകളുടെ സഹായത്താല്‍ മരങ്ങള്‍ക്ക് ആവശ്യമായ വെള്ളം കിലോമീറ്ററുകളോളം താണ്ടി ബൈക്കുകളില്‍ ചെറിയ കാനുകളിലാക്കി അദ്ദേഹം കൊണ്ടുവന്നു. പാറകള്‍ക്കിടയില്‍ തൈമരങ്ങള്‍ വെച്ചുപിടിപ്പിച്ച് അവക്ക് വെള്ളം കൊടുക്കുന്നത് യഥാര്‍ത്ഥത്തില്‍ വിവേകമുള്ള ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയാണോ എന്നുപോലും ജനങ്ങള്‍ സംശയിച്ചു. എങ്കിലും അദ്ദേഹം സ്വയം ആശ്വസിപ്പിച്ചു. അവിടെ ഒരു കിണര്‍ കുഴിച്ചെങ്കിലും അതില്‍ വെള്ളം കണ്ടെത്താനായില്ല. ആ പ്രദേശത്തെ താപനില വളരെ ഉയര്‍ന്നതും മണ്ണ് ഫലപുഷ്ടി ഇല്ലാത്തതുമായിരുന്നു. എന്നാല്‍ കരീം തന്റെ മരങ്ങളെ സംരക്ഷിക്കാന്‍ മഴവെള്ളം സംഭരിക്കുകയും അത് സ്വന്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്യാനും തീരുമാനിച്ചു. നീണ്ട പത്തുവര്‍ഷത്തോളം ബോംബെ, ദുബൈ പട്ടണങ്ങളില്‍ നിന്നും കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പൈസ മുഴുവനായും ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി ചെലവഴിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ താല്‍പര്യത്താല്‍ അതേ സ്ഥലത്തുതന്നെ വേറൊരു ഏക്കര്‍ പാറപോലുള്ള സ്ഥലം കൂടി വാങ്ങുകയും തന്റെവിചിത്രമായ പരീക്ഷണങ്ങള്‍ കൂടുതല്‍ വിസ്തൃതമാക്കുകയും ചെയ്തു.
പ്രകൃതി കരീമിനോട് ദയ കാണിച്ചു. ക്ഷമയുള്ളവര്‍ക്ക് അങ്ങനെയാണ്. മണ്ണിന്റെ സ്വഭാവത്തിനിണങ്ങുന്ന ഒരു പ്രാഥമിക വിഭാഗത്തെയാണ് അതിനുവേണ്ടി കരീം തെരഞ്ഞെടുത്തത്. മണ്ണില്‍ വെള്ളക്കെട്ടുകള്‍ നിര്‍മ്മിച്ചപ്പോള്‍ വിദൂരസ്ഥലങ്ങില്‍ നിന്നുപോലും പക്ഷികളെ അങ്ങോട്ടാകര്‍ഷിച്ചു. അവ അവിടെ വിത്തുകള്‍ പാകി. വേരുറച്ച തൈകളില്‍ ഇലകള്‍ മുളക്കുന്നത് കരീം കണ്ടു. ആഴത്തിലുള്ള കിണറില്‍ വെള്ളം കണ്ടപ്പോള്‍ അദ്ദേഹം അങ്ങേയറ്റം ആഹ്ലാദിക്കുകയും പലതരം വിഭാഗത്തില്‍പ്പെടുന്ന ചെടികളെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഒരു വനം നിര്‍മ്മിക്കുക എന്ന അദ്ദേഹത്തിന്റെ ആശയം ഒരിക്കലും മരങ്ങള്‍ നട്ടുപിടിക്കുക എന്നതായിരുന്നില്ല, മറിച്ച് സാധ്യമാകുന്ന എല്ലാ വിഭാഗത്തിലും പെട്ട ജീവികളുടെ പൂര്‍ണ്ണമായ സഹവാസത്തെയാണ് അദ്ദേഹം നോക്കിയത്. ഈ മായാജാലം ആദ്യമേ ആരംഭിച്ചുവെങ്കിലും ജനങ്ങള്‍ ഇപ്പോഴാണ് അതിനെ ഒരു അസാധാരണസംഭവമായി പരിഗണച്ചത്.
എത്രമാത്രം അവിശ്വസനീയവും അത്ഭുതകരവുമായ കലയാണ് അദ്ദേ.0ഹത്തിന്റേതെന്ന് ഇന്ന് നിങ്ങള്‍ കരീമിന്റെ വനത്തില്‍ കാലുകുത്തുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. നിശബ്ദവും ദൈവികവും ശാന്തവുമാണ് അദ്ദേഹം ഉണ്ടാക്കിയെടുത്ത വനം. പ്രകൃതിയുടെ ദാക്ഷിണ്യത്തിനും മനുഷ്യന്റെ കരുത്തിനും വലിയ ഉദാഹരണം കൂടിയാണിത്. അബ്ദുല്‍ കരീം തന്റെ വനത്തിലൂടെ നിങ്ങളെ നയിച്ച് കൊണ്ടുപോയി അദ്ദേഹത്തിന്റെ അഭിമാനനേട്ടങ്ങള്‍ കാണിച്ചുതരും. വികസനത്തിന്റെ പേരില്‍ അധികാരഭ്രമത്തോടെ മനുഷ്യന്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുമോ എന്നു സംസാരപ്രിയനായ ഈ നാട്ടിന്‍പുറത്തുകാരന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. എണ്ണമില്ലാത്തത്ര അവാര്‍ഡുകളും ബഹുമതികളും അയാള്‍ നേടിയിട്ടും തന്റെ കാടിനോട് ചേര്‍ന്ന ആയുര്‍വേദകോളേജുകളും വ്യാപാര കേന്ദ്രങ്ങളും തുടങ്ങാം എന്ന സര്‍ക്കാറിന്റെ പ്രലോഭനത്തിന് പോലും വഴങ്ങിയില്ല. മേല്‍പറഞ്ഞ പദ്ധതികളെ മറികടക്കാന്‍ മാത്രം സ്വയം പര്യാപ്തി നേടിയിരുന്നു അയാള്‍. പക്ഷികള്‍ വന്നു വിത്തുകള്‍ വിതറിയപ്പോള്‍ കരീമിന്റെ വനമേഖല ഇരട്ടിച്ചുകൊണ്ടിരുന്നു.
എണ്ണമറ്റ മൃഗങ്ങളും പക്ഷികളും പ്രാണികളും ഇദ്ദേഹത്തിന്റെ വനത്തിലുണ്ട്. മൂങ്ങ, കുറുക്കന്‍, പാമ്പ്, പക്ഷികള്‍ തുടങ്ങി ഒട്ടനവധി മൃഗങ്ങള്‍ ഇവിടെ വസിക്കുന്നു. നാലു കുളങ്ങളും കിണറുകളും ആ ഭൂമിയില്‍ കരീം കുഴിച്ചു. അവയെല്ലാം വലുതും വെള്ളത്താല്‍ സമൃദ്ധവുമായിരുന്നു. അദ്ദേഹം നിര്‍മിച്ച മഴവെള്ളസംഭരണി അസാധാരണമാണ്. ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹം പാറക്കഷ്ണങ്ങള്‍ കൊണ്ടുള്ള ചെരിവായ മതില്‍ നിര്‍മിച്ചു. അവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍ പാറകള്‍ക്ക് മുകളില്‍ സംഭരിക്കപ്പെടുകയും അവ മണ്ണ് വലിച്ചെടുക്കുകയും ചെയ്യുന്നു. മണ്ണ് ജലത്തെ എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ വേണ്ടി ഈ ഭൂമിയെ തരം തിരിക്കുകയും അതിനു ചെങ്കുത്തായ സ്ഥലം കൂടുതല്‍ ഉപകരിക്കുമെന്നും അദ്ദേഹം പഠിച്ചു. അവശേഷിക്കുന്ന വെള്ളം കനാല്‍ വഴി ശേഖരിക്കുകയും അവ കാട്ടിലേക്ക് ഒഴുക്കുകയും ചെയ്തു. ഈ കനാലുകള്‍ വര്‍ഷങ്ങള്‍കൊണ്ട് സാധാരണ അരുവികളായി മാറി. സര്‍ക്കാറിന്റെ ജലവിതരണം ഇല്ലാതാവുമ്പോള്‍ ഇവിടെയുള്ള ഗ്രാമവാസികള്‍ ജലശേഖരണത്തിനായി ഇദ്ദേഹത്തിന്റെ കനാലുകളെയാണ് ആശ്രയിക്കാറുള്ളത്. ഇതില്‍ നിന്നും വളരെ വേഗത്തില്‍ 10000 ലിറ്ററില്‍ കൂടുതലോളം വെള്ളം പമ്പുചെയ്യാന്‍ കഴിയാറുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടം ഉണങ്ങിക്കരിഞ്ഞ ഇലകള്‍ക്കപോലും വെള്ളം കിട്ടാറില്ലാത്ത ഒരു സ്ഥലമായിരുന്നുവെന്ന് ഓര്‍ക്കുക. വെള്ളം ഉപയോഗിച്ചത് കൊണ്ട് കരീമിനോ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കോ യാതൊരു തരത്തിലുമുള്ള രോഗങ്ങളും ഉണ്ടായിട്ടില്ല എന്ന് ഗ്രാമവാസികള്‍ പറയുന്നു. എണ്ണമറ്റ ഔഷധസസ്യങ്ങളുടെ സാന്നിധ്യം ഇവിടുത്തെ ജലത്തിനു പ്രകൃതിദത്തമായ ശമനശക്തി നല്‍കുന്നു. 800 തരം മരങ്ങളാലും 300 തരം ഔഷധസസ്യങ്ങളാലും, ജീവികളുടെ വൈവിധ്യങ്ങളാലും സമൃദ്ധമാണ് ഈ വാസകേന്ദ്രം.
പാറപോലെ തരിശായ ഭൂമയില്‍ ഒരു വനമേഖല സ്ഥാപിക്കുക എന്നത് ആ പ്രദേശത്തിന്റെ കാലാവസ്ഥയെക്കൂടി കണക്കിലെടുത്തായിരിക്കും. 37 വര്‍ഷങ്ങള്‍ക്കുമുമ്പ് ചുറ്റുപാടും ജലലഭ്യതയില്ലാത്ത താമസത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഒരു തരിശുഭൂമിയായിരുന്നു ഇന്ന് കാണുന്ന ഇടതൂര്‍ന്ന ഈ വനം. ഇപ്പോള്‍ വേനല്‍ക്കാലത്തുപോലും താപനില 31 ഡിഗ്രിയില്‍ ഉയരാറില്ല. അതേസമയം കോഴിക്കോട് നഗരത്തില്‍ ഇതേ ദിവസങ്ങളിലെ താപനില 41 ഡിഗ്രി വരെ കാണിക്കാറുണ്ട്. മാത്രമല്ല, മഴയും 340 മി.മീറ്ററോളം കൂടിയിട്ടുണ്ട്. കരീമിന്റെ വനത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും മഴ ധാരാളം ലഭിക്കാറുണ്ട്. എന്നാല്‍ പരപ്പയിലോ അതിനടുത്ത സ്ഥലങ്ങളിലോ മഴ ലഭിക്കാറുമില്ല.
ജലത്തിന്റെ പട്ടിക അനുപാതം ഈ പ്രദേശവും അടുത്തുള്ള വരന്തിയൂര്‍, കല്ലിയാനം തുടങ്ങിയ സ്ഥലങ്ങളിലും 10 കിലോമീറ്ററോളം വ്യത്യാസത്തില്‍ വ്യാപിച്ചുകിടക്കുന്നു. ഒരിക്കല്‍ വെറുമൊരു തരിശുഭൂമിയായിരുന്ന ഇവിടം പിന്നീട് വെള്ളത്താല്‍ സമൃദ്ധമായിരുന്നു. കരീമിന്റെ വിചിത്രമായ പ്രവര്‍ത്തികളെ ഗ്രാമവാസികള്‍ ആദ്യം പരിഹസിച്ചെങ്കിലും പിന്നീട് അതിന്റെ ആഴവും പരപ്പും അവര്‍ക്ക് ബോധ്യമായി.
വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ക്ക് ഉചിതമായ ഒരു മാതൃകയായി ഇദ്ദേഹത്തിന്റെ കുടിവെള്ള പദ്ധതിയെ കണക്കാക്കാം. നിര്‍മിക്കാന്‍ സമയമെടുക്കുമെങ്കിലും വളരെ കാലം നിലനില്‍ക്കുന്നതും സാമ്പത്തികലാഭം ഉള്ളതുമാണിത്.
ഇലകള്‍ പൊഴിയുന്ന തന്റെ കാടിന് കരീം വളപ്രയോഗം നടത്തുന്നതെങ്ങിനെയാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. ദ്രവിച്ചുപോയ ഇലകള്‍ മണ്ണില്‍ കല്ലുകള്‍ മണ്ണാകും വിധം ക്രമേണ ലയിച്ചുചേരുകയും മണ്ണിന് വളക്കൂറാവുണ്ടാവുകയും ചെയ്യുന്നു.
ഈ മനുഷ്യന്റെ അറിവും ബുദ്ധിയും കഠിനാധ്വാനവും അനുകരണീയമാണ്. കാട്ടു തീ തടയാന്‍ വേണ്ടിയോ മറ്റു ആവശ്യങ്ങള്‍ക്കോ വേണ്ടി മാത്രമാണ് മരങ്ങള്‍ മുറിക്കാറുള്ളത്. ഔദ്യോഗിക വനവല്‍ക്കരണപദ്ധതികള്‍ക്ക ഇദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.
മാനുഷികസ്‌നേഹം ദൗത്യമാക്കിയ ഇദ്ദേഹത്തിന്റെ വനത്തിന് ഒരിക്കലും അവിടുത്തെ ഗ്രാമവാസികളില്‍ നിന്നും അപകടസൂചനയൊന്നും നേരിട്ടിട്ടില്ല. അവരും കൂടെ പലതരത്തിലും അദ്ദേഹത്തിന്റെ വനത്തിന്റെ ഭാഗമായി മാറി. അതുകൊണ്ട് തന്നെ അവിടെ സംരക്ഷിക്കാന്‍ വേലികെട്ടേണ്ട ഒരവസ്ഥയും അനുഭവപ്പെട്ടിട്ടില്ല. വിദൂരത്തിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് ഒരു ബസ് സര്‍വീസും ആദ്യമായി അദ്ദേഹം കൊണ്ടുവന്നു. ദലിതരായ സുഹൃത്തുക്കള്‍ക്ക് വീട് നിര്‍മിക്കാനും അദ്ദേഹം സഹായിച്ചു.
കരീമിന്റെ തത്വശാസ്ത്രം വളരെ ലളിതമാണ്. വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയില്‍ വിശ്വസിക്കുന്ന ആഴത്തിലുള്ള ഒരു മതവിശ്വാസിയാണ് ഇദ്ദേഹം.
അഭിമുഖങ്ങള്‍ നിരസിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനാകുമായിരുന്നു. ‘എന്നെക്കുറിച്ച് നിങ്ങള്‍ എഴുതുന്നത് എന്താണോ അതില്‍ എനിക്കു താത്പര്യമില്ല. മറിച്ച് നിങ്ങള്‍ കുറച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാകും.’ എന്ന് അദ്ദേഹം പറയും. യഥാര്‍ഥത്തില്‍ മാലോകര്‍ക്ക് അദ്ദേഹം പ്രചോദനമാവുകയായിരുന്നു. വനസംരക്ഷണത്തിനും പുനരുല്‍പാദനത്തിനും അദ്ദേഹം തിരഞ്ഞെടുത്ത വഴികളാണ് ഇന്ത്യയിലെ ധാരാളം സര്‍വ്വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും പഠിക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസബോര്‍ഡ് (SCERT) ആറാം തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പാഠഭാഗവും ഉള്‍പ്പെടുത്തി. യു.എസ്.എയിലെ ട്രിനിറ്റി കോളജ്, സസ്യങ്ങളും മതങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണത്തിനായി അദ്ദേഹത്തിന്റെ വനത്തെ തിരഞ്ഞെടുക്കുകയും അവിടെയുള്ള പണ്ഡിതന്‍മാര്‍ക്ക് അദ്ദേഹം ഒരു ടെലിഫോണിലൂടെ ക്ലാസ് എടുക്കുകയും ചെയ്തു. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും പതിനായരിക്കണക്കിന് സര്‍വകലാശാലാവിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ വനം സന്ദര്‍ശിക്കുകയും അത് ഒരു അനൗപചാരികമായ പഠനകേന്ദ്രമായി പ്രവര്‍ത്തിക്കുകയുംചെയ്യുന്നു. ആഗോളതാപനത്തിന്റെ അപകടകരമായ ഭീഷണിയുടെ സാഹചര്യത്തിലും പ്രതീക്ഷയുടെ കിരണമാണ് കരീമിന്റെ വനം.
മൊഴിമാറ്റം: സുമയ്യ
Connect
Connect with us on the following social media platforms.