മ്യാന്‍മറിലെ ബുദ്ധിസ്റ്റു ദേശീയതയും മുസ് ലിം ന്യൂനപക്ഷങ്ങളും
വെസ്‌റ്റേണ്‍ മ്യാന്‍മറിലെ റാകിനെ എന്ന സംസ്ഥാനത്ത കഴിഞ്ഞ വര്‍ഷം നൂറോളം വരുന്ന ബുദ്ധന്‍മാര്‍ ഒരു മുസ്‌ലിം ഗ്രാമത്തെ ആക്രമിക്കുകയുണ്ടായി. പ്രസിഡന്റ് തെയ്ന്‍സെയ്‌ന്റെ സന്ദര്‍ശന വേളയിലായിരുന്നു അക്രമം നടന്നത്. 70 ല്‍ അധികം വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും 94 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. രാജ്യത്തുടനീളം ബുദ്ധന്‍മാരും മുസ്‌ലിംകളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ ഏറ്റവും അവസാനം നടന്ന അക്രമമാണിത്.
കഴിഞ്ഞ വര്‍ഷം ജനാധിപത്യപരവും സാമ്പത്തികപരവുമായ നിരവധി പരിഷ്‌കാരങ്ങള്‍ മ്യാന്‍മാറില്‍ നടന്നിട്ടുണ്ട്. ഒരു കാലത്ത് ഒറ്റപ്പെട്ടു കിടന്ന ഈ ഏകാധിപത്യ രാജ്യത്തിന്റെ പടിഞ്ഞാറുമായുള്ള ബന്ധങ്ങളില്‍ പുരോഗതിയുണ്ടാവുകയും ചെയ്തു. എന്നാല്‍, പതിറ്റാണ്ടുകള്‍ നീണ്ട മിലിട്ടറി ഭരണത്തില്‍ നിന്നും ഉയിര്‍കൊള്ളുന്ന പ്രശ്‌നങ്ങള്‍ തുടച്ചുമാറ്റുന്നതില്‍ നിന്നും മ്യാന്‍മര്‍ വളരെ അകലെയാണ് എന്നതിന്റെ പരിതാപകരമായ ഓര്‍മപ്പെടുത്തലാണ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വയലന്‍സ്. റൊഹിങ്ക്യ ജനതയെ സംബന്ധിച്ചിടത്തോളം പട്ടാള ഭരണത്തിന്റെ കറുത്ത നിഴലുകളുടെ പിന്‍മാറ്റവും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച പ്രതീക്ഷാപൂര്‍ണമായ സംസാരവുമെല്ലാം വെറും പൊള്ളയായ വാചാടോപം മാത്രമാണ്. കാരണം, ബര്‍മീസ്-ബുദ്ധിസ്റ്റ് മിലിട്ടറി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും മുസ്‌ലിംകള്‍ക്കെതിരായ മുന്‍വിധിയോടെയുള്ള നിലപാടുകളും ഇപ്പോഴും ശക്തിയോടെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്
ഹിംസയുടെ ചരിത്രം
മ്യാന്‍മറിലെ മിക്ക ന്യൂനപക്ഷ ഗ്രൂപ്പുകളും ഭരണകൂടത്തിന്റെ പീഡനത്തിനിരയാകുമ്പോള്‍, 2 മില്യനോളം വരുന്ന റൊഹിങ്ക്യ മുസ്‌ലിംകള്‍ നേരിടുന്നത് തങ്ങളുടെ സ്വത്വ നിഷേധവും നിലനില്‍പ്പിനെതിരായ ഭീഷണിയുമാണ്. ദേശമില്ലാത്ത റൊഹിങ്ക്യ മുസ്‌ലിംകളെ ബി.ബി.സി വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്ത് ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമാകുന്ന ന്യൂനപക്ഷ ഗ്രൂപ്പുകളില്‍ പെട്ട ഒരു ഗ്രൂപ്പ് എന്നാണ്.
ഈസ്റ്റ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ചേരുന്നതിനെക്കുറിച്ച് ആദ്യം ചര്‍ച്ചകളുണ്ടായെങ്കിലും 1948-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും മ്യാന്‍മര്‍ സ്വാതന്ത്ര്യം നേടിയ ശേഷം അതിന്റെ ഭാഗമായി നില കൊള്ളുകയാണ് റൊഹിങ്ക്യ മുസ്‌ലിംകള്‍ ചെയ്തത്. 1962 ല്‍ മിലിട്ടറി ഭരണകൂടം അധികാരത്തലേറിയതിനു ശേഷം ബുദ്ധ മതത്തെ അടിസ്ഥാനമാക്കി ഒരു ദേശിയ സ്വത്വം നിര്‍മിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയം രൂപപ്പെടുത്തിയ മ്യാന്‍മറിന്റെ സ്ഥാപക പിതാവായ ആഗ്‌സാന്റെ നിലപാടുകളില്‍ നിന്നുള്ള മാറ്റമായിരുന്നു ഇത്. വധിക്കപ്പെടുന്നതിന്റെ മുമ്പ് ന്യൂനപക്ഷ വംശ-മത സമുദായങ്ങളില്‍ നിന്നും താല്‍ക്കാലിക ഭരണകൂടത്തിന്റെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് പ്രതിനിധികളെ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. റൊഹിങ്ക്യ മുസ്‌ലിംകള്‍ വിദേശികളായി മുദ്രകുത്തപ്പെട്ടു. ബ്രിട്ടീഷ് ഭരണ കാലത്ത് മ്യാന്‍മറിലേക്ക് വന്ന നിയമാനുസൃതരല്ലാത്ത ബംഗാളി കുടിയേറ്റക്കാര്‍ എന്നാണ് അവര്‍ വിളിക്കപ്പെട്ടത്.
റൊഹിങ്ക്യ ദേശത്തെ വംശീയമായി തുടച്ച് നീക്കുന്ന കാമ്പയിനുകള്‍ക്ക് ബര്‍മീസ് മിലിട്ടറി 1970-ല്‍ തുടക്കം കുറിച്ചു. ഈ പ്രക്രിയക്ക് തുടക്കം കുറിച്ച് കൊണ്ട് ഓപ്പറേഷന്‍ നാഗ മിന്‍ എന്ന ഗ്രൂപ്പ് (കിംഗ് ഡ്രാഗന്‍) 1978 -ല്‍ സ്ഥാപിക്കപ്പെട്ടു. രാജ്യത്തെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരെ രാജ്യത്ത് നിന്നും പുറത്താക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. ബുദ്ധിസ്റ്റ് മിത്തോളജിയില്‍ കിംഗ് ഡ്രാഗന്റെ ചിഹ്നം പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഒരു മിത്തോളജിക്കല്‍ ഡ്രാഗന്‍ ( വ്യാളി) ആയ നാഗ ശരിക്കും ഇന്ത്യന്‍ അലങ്കരണമാണ്. ബുദ്ധയുടെ ഇതിഹാസങ്ങളില്‍ എല്ലാം ഇതൊരു പ്രധാന കഥാപാത്രമാണ്. നാഗയാന്‍ ( വ്യാളിയാല്‍ തണല്‍ ലഭിക്കപ്പെട്ട എന്നാണ് ഇതിനര്‍ത്ഥം) എന്ന ഒരു ദേവാലയത്തിന് രക്ഷകന്‍ ആയ വ്യാളി എന്ന ആശയവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ദേവാലയങ്ങളില്‍ എല്ലാം പത്തി വിടര്‍ത്തിയ ഒരു കോബ്രയോട് സാമ്യമുള്ള വ്യാളിയുടെ ഒരു കൊത്തുരൂപം ഉണ്ടാകും. ബുദ്ധയുടെ പ്രതിമ കോബ്രയുടെ പത്തിക്ക് കീഴില്‍ സുരക്ഷിതമാണ്. ‘ഭീഷണി’ ഉയര്‍ത്തുന്ന ‘വിദേശകരില്‍’ നിന്നും ബുദ്ധിസത്തിന്റെ പവിത്രതയെ സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച മിലിട്ടറിയുടെ വംശീയ നശീകരണ ഓപ്പറേഷന്റെ ആദ്യത്തെ പടി ഐഡന്റിഫിക്കേഷന്‍ ആയിരുന്നു.
ഈ ഓപ്പറേഷന്റെ സമയത്ത് റൊഹിങ്ക്യ മുസ്‌ലിംകള്‍ വ്യാപകമായി ബലാത്സംഘത്തിനിരയാക്കപ്പെടുകയും ഏകപക്ഷീയമായ അറസ്റ്റുകള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്തു. ഗ്രാമങ്ങളും പള്ളികളും തകര്‍ക്കപ്പെടുകയും മുസ്‌ലിംകളുടെ ഭൂമികളെല്ലാം പിടിച്ചടക്കപ്പെടുകയും ചെയ്തു. അവിടത്തെ സൈന്യത്താവളങ്ങളില്‍ റോഡു നിര്‍മിക്കാനായി തകര്‍ക്കപ്പെട്ട പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഉപയോഗിക്കപ്പെട്ടു. വെറും മൂന്ന് മാസങ്ങള്‍ക്കിടയില്‍ കാല്‍ മില്യന്‍ റൊഹിങ്ക്യ മുസ്‌ലിംകള്‍ നാഫ് നദിയിലൂടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. എന്നാല്‍ അവരില്‍ പലരും തൊട്ടടുത്ത വര്‍ഷം മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കപെട്ടു.
1991 ല്‍ രണ്ടാമതൊരു ഓപ്പറേഷന്‍ കൂടി നടന്നു. ഓപ്പറേഷന്‍ ക്ലീന്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ നാഷന്‍ എന്നായിരുന്നു ഇതിന്റെ പേര്‍. റൊഹിങ്ക്യ ജനതയെ രാജ്യത്ത് നിന്നും പുറത്താക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. രണ്ട് ലക്ഷത്തോളം റൊഹിങ്ക്യ അഭയാര്‍ഥികള്‍ വീണ്ടും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് അഭയാര്‍ഥികള്‍ ഇപ്പോഴും ഭക്ഷണമോ മെഡിക്കല്‍ സഹായമോ ഇല്ലാതെ താല്‍ക്കാലിക അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അതില്‍ വെറും 28,000 പേര്‍ മാത്രമാണ് യു. എന്‍ അംഗീകരിച്ച ക്യാമ്പുകളില്‍ കഴിയുന്നത്.റൊഹിങ്ക്യ ജനതയുടെ തദ്ദേശീയമായ ഏകീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം ബംഗ്ലാദേശ് നിരസിക്കുകയാണ് ചെയ്തത്. റൊഹിങ്ക്യ ജനത സാമ്പത്തികവും പാരിസ്ഥിതികവുമായ ഭാരമാണ്, സാമൂഹിക വിപത്താണ്, ഇസ്‌ലാമിക് മിലിറ്റന്‍സിയെ പാലൂട്ടി വളര്‍ത്തുന്നവരാണ് തുടങ്ങിയ ന്യായീകരണങ്ങളാണ് അവര്‍ നിരത്തിയത്.
ക്യാമ്പുകളുടെ അവസ്ഥ മെച്ചപ്പെടുത്താനും അവക്ക് സഹായം നല്‍കാനുമുള്ള ശ്രമങ്ങളെല്ലാം ബംഗ്ലാദേശ് തടയുകയാണ് ചെയ്തത്. അവിടെ ജീവിക്കാന്‍ അഭയാര്‍ഥികള്‍ക്ക് ഇതൊരു പ്രചോദനം ആകുമെന്നും കൂടുതല്‍ റൊഹിങ്ക്യക്കാര്‍ എത്തിച്ചേരുമെന്നുമുള്ള ഭയവുമായിരുന്നു ഇതിനു കാരണം. റൊഹിങ്ക്യ അഭയാര്‍ത്തികള്‍ക്കുള്ള യു.എന്നിന്റെ സാമ്പത്തിക സഹായം ബംഗ്ലാദേശ് നിരസിക്കുകയുണ്ടായി.
പുച്ഛത്തോട് കൂടിയാണ് ഇതര രാഷ്ട്രങ്ങളും റൊഹിങ്ക്യ ജനതയോട് പെരുമാറിയത്. ബോട്ട് ജനത എന്നായിരുന്നു മിക്ക മാധ്യമങ്ങളും അവരെ വിളിച്ചത്. കടല്‍ വഴി സഞ്ചരിക്കുന്ന റൊഹിങ്ക്യക്കാരെ തായ് നാവികര്‍ വേടി വെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും തായ് ഉദ്യോഗസ്ഥര്‍ അവരെ മനുഷ്യക്കടത്തുകാര്‍ക്ക് വില്‍ക്കുകയോ ആസ്‌ട്രേലിയയിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍ അനിശ്ചിതമായി പാര്‍പ്പിക്കുകയോ ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിക്ക അഭയാര്‍ഥികളും നിരാശയാര്‍ന്ന അവസ്ഥയെ അഭിമുഖീകരിക്കാനാകാതെ ആത്മഹത്യ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
വംശനശീകരണ നടപടികള്‍:
മ്യാന്‍മറിലാകട്ടെ, റൊഹിങ്ക്യ ജനതക്ക് തങ്കളുടെ ഐഡന്റിറ്റി സ്ഥിരമായി നിഷേധിക്കപ്പെട്ടു. ഔദ്യോഗികമായി 135 എത്‌നിക് ഗ്രൂപ്പുകള്‍ക്ക് സംവരണം ചെയ്യപ്പെട്ട പൗരത്വം റൊഹിങ്ക്യക്കാര്‍ക്ക് നിഷേധിക്കപ്പെട്ടു.1982 ലെ പൗരത്വ നിയമത്തിന് കീഴിലാണ് ഈ നീതി നിഷേധം നടന്നത്. പൗരത്വം നിഷേധിക്കപ്പെട്ടതിനാല്‍ ഗ്രാമത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനും പള്ളികളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും വിവാഹം കഴിക്കുന്നതിനും റൊഹിങ്ക്യക്കാര്‍ക്ക് ഭരണകൂടത്തിന്റെ അനുവാദം വേണ്ടി വന്നു. അനുവാദമില്ലാതെ ഇതെല്ലാം ചെയ്യുന്നത് നിയമലംഘനമായാണ് കണക്കാക്കപ്പെട്ടത്. ഭരണ കൂടത്തിന്റെ അനുവാദം നേടണമെങ്കില്‍ കൈക്കൂലി കൊടുക്കണമായിരുന്നു. അതാകട്ടെ, റൊഹിങ്ക്യക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കല്യാണം കഴിക്കാന്‍ അനുവാദം ലഭിക്കുന്നവര്‍ക്കായി 1994 മുതല്‍ ഒരു പ്രാദേശിക നയം രൂപപ്പെടുത്തിയിരുന്നു. രണ്ട് കുട്ടികളിലേക്ക് കുടുംബത്തെ പരിമിതപ്പെടുത്തുന്ന നയമായിരുന്നു അത്. 2013 മെയ് മാസത്തില്‍ ഈ നയത്തിന് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുകയുണ്ടായി. നിയമവിരുദ്ധമായി ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ അവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയോ തീരെ വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് നിര്‍ബന്ധിത ഗര്‍ഭ ഛദ്രത്തിന് വിധേയരാവുകയോ ചെയ്യും. നിയന്ത്രണത്തിന്റെ ഫലമായി നല്ല ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഭഛദ്രത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ മരണപ്പെടുകയാണ് ചെയ്യാറ്.
ആധുനിക കാലത്തെ അടിമകളെ പോലെ നിര്‍മ്മാണ മേഖലകളില്‍ പണിയെടുക്കാന്‍ റൊഹിങ്ക്യക്കാര്‍ നിര്‍ബന്ധിതരാക്കപ്പെട്ടു. റൊഹിങ്ക്യക്കാരെ പുറത്താക്കി ബര്‍മീസ് കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ട മോഡല്‍ വില്ലേജുകളുടെ നിര്‍മാണത്തിലും റൊഹിങ്ക്യക്കാരെ ഉപയോഗിച്ചിരുന്നു.റൊഹിങ്ക്യ സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ബര്‍മയിലെ സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
വംശഹത്യക്കെതിരായ 1948 ലെ യു.എന്‍ കണ്‍വെന്‍ഷന്റെ രണ്ടാം ആര്‍ട്ടിക്കിള്‍ ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും. ‘ദേശീയ-വര്‍ഗ്ഗ-വംശ-മത വിഭാഗങ്ങളെ മുഴുവനായോ ഭാഗിഗമായോ നശിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് നടത്തുന്ന ഏത് പ്രവര്‍ത്തിയും വംശഹത്യയാണ്. അവ താഴെ പറയുന്നവയാണ്. ഈ വിഭാഗങ്ങളിലെ അംഗങ്ങളെ വധിക്കുക; ഗുരുതരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുക; മുഴുവനായോ ഭാഗിഗമായോ ഭൗതിക നഷ്ടത്തിന് കാരണമാകുന്ന ജീവിതാവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുക; സന്താനോല്‍പ്പാദനത്തെ തടയുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കുക’.
അയല്‍ സംസ്ഥാനമായ റാഖിനെയിലെ ബുദ്ധിസ്റ്റുകളില്‍ നിന്നും ജൂണ്‍ 2012 ന് റൊഹിങ്ക്യ മുസ്‌ലിംകള്‍ നേരിടേണ്ടി വന്ന വയലന്‍സിനു ഇന്ധനമേകിയത് ഈ ചരിത്രമായിരുന്നു. ഔദ്യോഗികമായ മരണ സംഖ്യ 192 ആണെങ്കിലും റൊഹിങ്ക്യയിലെ മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെടുന്നത് ആയിരത്തിനു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. രഖിനെയിലെ ജനക്കൂട്ടം ഗ്രാമങ്ങളൊന്നടങ്കം അഗ്‌നിക്കിരയാക്കി. 125,000 ത്തോളം വരുന്ന റൊഹിങ്ക്യ മുസ്‌ലിംകള്‍ അനാധരാക്കപ്പെട്ടു. ഒരു മനുഷ്യാവകാശ സംഘടന ഈ സംഭവത്തെ ഭരണകൂട പിന്തുണയുള്ള ‘വംശീയ നശീകരണം’ എന്നാണ് വിളിച്ചത്. സ്വയം പ്രതിരോധത്തിനായി റൊഹിങ്ക്യക്കാര്‍ കരുതിയിരുന്ന ചെറിയ ആയുധങ്ങളും വടികളും പിടിച്ചെടുത്തു കൊണ്ട് ഭരണകൂടം തന്നെ ഈ കൂട്ടക്കൊലകളെ പിന്തുണച്ചിരുന്നുവെന്നും അവര്‍ പറയുന്നു. ഈ വയലന്‍സിനെ ‘വിഭാഗീയത’ എന്ന് വിളിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഓരോ വിഭാഗവും വയലന്‍സില്‍ തുല്യ പങ്കാണ് വഹിച്ചത് എന്നാണ്.
പ്രസിഡണ്ട് തെയ്ന്‍ സൈന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഭരണകൂടത്തിന്റെ കണ്ണില്‍ റൊഹിങ്ക്യക്കാര്‍ മ്യാന്‍മറിന്റെ പൗരന്‍മാരല്ല എന്നാണ്. അവരെ വേറൊരു രാജ്യത്തേക്ക് പറിച്ച് നടുന്നതിനായി അഭയാര്‍ഥികള്‍ക്കുള്ള യു.എന്നിന്റെ സംഘടനക്ക് കൈമാറാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പോലും അദ്ദേഹം പറയുകയുണ്ടായി. മണ്ടാലയിലെ ബുദ്ധ സന്യാസിമാര്‍ പ്രസിഡന്റിന്റെ നിര്‍ദേശത്തെ പിന്തുണച്ചു കൊണ്ട് റൊഹിങ്ക്യക്കാര്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്തുകയുണ്ടായി.
969 പ്രസ്ഥാനം
കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് പുതിയ ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും പടിഞ്ഞാറുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് മുസ്‌ലിം സമുദായങ്ങള്‍ക്കെതിരായ വയലന്‍സ് വ്യാപിച്ചതും അതേ വര്‍ഷം തന്നെയായിരുന്നു. 969 പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ബുദ്ധിസ്റ്റ് സന്യാസിമാര്‍ ആയിരുന്നു സെന്‍ട്രല്‍ മ്യാന്‍മറില്‍ നടന്ന മാര്‍ച്ചില്‍ കലാപങ്ങള്‍ ഇളക്കി വിട്ടത്. മുസ്‌ലിം അയല്‍പ്രദേശങ്ങളിലെ ആയിരത്തി മുന്നൂറോളം വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും നാല്‍പ്പത്തി മൂന്നോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത കലാപമായിരുന്നു അത്. ഈ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് ഒരു ബുദ്ധ സന്യാസിയായിരുന്നു. മുസ്‌ലിംകളുമായുള്ള കച്ചവടം ബഹിഷ്‌ക്കരിക്കാനും 969 എന്ന നമ്പര്‍ പ്രദര്‍ശിപ്പിച്ച ബുദ്ധിസ്റ്റുകളുടെ സ്‌റ്റോറുകളില്‍ മാത്രം ഷോപ്പിങ്ങ് നടത്തിയാല്‍ മതിയെന്നും അവര്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ബുദ്ധിസ്റ്റ് ആചാരങ്ങളെയും അധ്യാപനങ്ങളെയും പ്രതീകവല്‍ക്കരിക്കുന്ന നമ്പര്‍ ആണത്. മുസ്‌ലിംകളെ രാജ്യത്തിന് ഭീഷണിയായാണ് അവര്‍ കാണുന്നത്. ഏറ്റവുമവസാനം സെപ്റ്റബറില്‍ നടന്ന വയലന്‍സ് മ്യാന്‍മറിന്റെ ഔദ്യോഗിക എത്‌നിക് സമൂഹങ്ങളിലൊന്നായി അംഗീഗരിക്കപ്പെടുകയും പൂര്‍ണ പൗരത്വം നല്‍കപ്പെടുകയും ചെയ്ത കമന്‍ മുസ്‌ലിംകളെയും ബാധിക്കുകയുണ്ടായി.
ഓങ്സാന്‍ന്റെ മകളും നോബല്‍ ജേതാവും സര്‍വ്വോപരി മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും വീര നായികയുമായ ഓങ് സാങ് സൂകി മുസ്‌ലിം സമുദായത്തിനെതിരെ ഈയടുത്തു നടന്ന വംശീയാതിക്രമങ്ങളെ അപലപിച്ചുവെങ്കിലും റൊഹിങ്ക്യ മുസ്‌ലിംകളുടെ ദുരിതത്തോട് കാതടപ്പിക്കുന്ന നിശബ്ദതയാണ് പുലര്‍ത്തിയത്.
മ്യാന്‍മറിലും അഭയാര്‍ഥികളായി പുറത്തും കഴിയുന്ന റൊഹിങ്ക്യക്കാരുടെ പരിതാപകരമായ അവസ്ഥയും മുസ്‌ലിം സമുദായത്തിനെതിരെ തുടര്‍ച്ചയായി നടക്കുന്ന വംശീയാതിക്രമങ്ങളും, കഴിഞ്ഞ അര നൂറ്റാണ്ടായി ആഭ്യന്തര യുദ്ധവും വയലന്‍സും മാത്രം അറിയുന്ന ഒരു രാജ്യത്തിലെ ഏത് ജനാധിപത്യ പരിഷ്‌കാരങ്ങളെയും ഇല്ലാതാക്കും എന്നത് തീര്‍ച്ചയാണ് . വംശീയാതിക്രമങ്ങള്‍ കൂടുതല്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നീതിയെക്കുറിച്ച പ്രതീക്ഷകളെല്ലാം അസ്ഥാനത്താണ്.
മനുഷ്യാവകാശത്തിന്റെയും ബഹുസ്വരതയുടെയും കാര്യത്തില്‍ മ്യാന്‍മര്‍ ദൃഢമായ നിലപാട് സ്വീകരിക്കണം. മുഴുവന്‍ പൗരന്‍മാരുടെയും സുരക്ഷയും നിയമ സംവിധാനത്തിന്റെ കാര്യക്ഷമതയും ഉറപ്പാക്കുകയും വേണം. എല്ലാറ്റിനുമുപരിയായി റൊഹിങ്ക്യ മുസ്‌ലിംകളുടെ ദുരിത പൂര്‍ണ്ണമായ അവസ്ഥയെയും അവരുടെ നിലനില്‍പ്പിനുള്ള അവകാശത്തെയും തിരിച്ചറിയുകയും വേണം. എങ്കില്‍ മാത്രമേ അന്താരാഷ്ട്ര സമൂഹത്തിന്റെയും സ്വന്തം ജനതയുടെയും കണ്ണില്‍ ജനാധിപത്യ മ്യാന്‍മര്‍ എന്ന സങ്കല്‍പ്പം അംഗീഗരിക്കപ്പെടുകയുള്ളൂ എന്നത് തീര്‍ച്ചയാണ്.
ഹാരിസണ്‍ അകിന്‍സ് അമേരിക്കന്‍ സര്‍വ്വകലാശാലയിലെ ഇബ്‌നു ഖല്‍ദൂന്‍ ചെയര്‍ ഗവേഷക വിദ്യാര്‍ഥിയാണ്. The Thistle and the Drone: How America’s War on Terror Became a Global War on Tribal Islam എന്ന പ്രൊഫസര്‍ അക്ബര്‍ അഹമ്മദിന്റെ പഠനത്തെ അസ്സിസ്റ്റ് ചെയ്തിട്ടുണ്ട് .
മൊഴിമാറ്റം: സഅദ് സല്‍മി
Connect
Connect with us on the following social media platforms.