നിയെന്തറിയുന്നു നീലത്താരകമേ…
സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങക്കനുസൃതമായി എഴുതപ്പെടുന്നവയാണ്. എന്നാല്‍ ബന്ധപ്പെട്ട സിനിമ കാണാത്തവരുടെ മനസ്സില്‍ പോലും അതു വളര്‍ത്തുന്ന വികാരം പലപ്പോഴും സ്വന്തം ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. മിക്കവാറും ഗൃഹതുരത്വം ചുരത്തുന്ന ചില ഓര്‍മകള്‍. അങ്ങനെ ഗാന-സംഗീത-സിനിമാരചയിതാക്കള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തികച്ചും വൈയക്തികമായ ഒരു മാനം അതിനു വന്നുചേരുന്നു. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ വൈകാരികതയായിരിക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒരിക്കലും അതിനെ പൊതുമാനദണ്ഡങ്ങള്‍ കൊണ്ടളക്കാനാവുകയില്ലെന്നര്‍ഥം. ഇങ്ങനെ ഓരോ ഗാനവും വിവരിച്ചുപോവുകയണെങ്കില്‍ ഒരു ആത്മകഥ തന്നെ എഴുതേണ്ടിവരും. കാരണം. പതിനായിരക്കണക്കിന് സിനിമാഗാനങ്ങള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതിനെയും സ്വന്തം ജീവിതാനുഭവങ്ങളുമായി ചേര്‍ത്തുവച്ചാലോചിക്കാന്‍ തോന്നും. എന്നിട്ടും പലരും തിരഞ്ഞെടുക്കുന്നവ ഒരേ ജനുസ്സില്‍, ശ്രേണിയില്‍ പെട്ടതാണെങ്കില്‍ അവയ്ക്ക്് സാമൂഹിക ബോധമനസ്സില്‍ നിന്നുയര്‍ന്ന് വരുന്ന സഞ്ചിതസംസ്‌കാരത്തിന്റേതാവാം. ആകാശവാണിയില്‍ പത്ത് ഇഷ്ടഗാനങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കേണ്ടിവന്നപ്പോള്‍ അവയിലേറെയും ബാബുരാജിന്റേതായിരുന്നുവെന്ന് എം. ടി. വാസുദേവന്‍ നായര്‍ എഴുതിയിട്ടുണ്ട്്. മനപ്പൂര്‍വം ബാബുരാജിന്റെ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നില്ല. എം. ടിയുടേത് അബോധപൂര്‍വമായുള്ള തിരഞ്ഞെടുപ്പായിരുന്നു. ഈ അബോധത്തിനു സാമൂഹികമായ ഒരു തലമുണ്ടാവണം.
അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷേ, മലയാളി ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗാനം ‘താമസമെന്തേ’ ആയിരിക്കാം. ആ പാട്ടിനു വര്‍ഷങ്ങള്‍ക്കു ശേഷവും ലഭിക്കുന്ന സ്വീകാര്യതയാണ് ഇതുപറയാന്‍ പ്രേരിപ്പിക്കുന്നത്. എന്തായിരിക്കാം ഈ സ്വീകാര്യതയ്ക്ക് കാരണം? ഭാസ്‌കരന്‍ മാസ്റ്ററുടെ ലാളിത്യവും കാവ്യഭംഗിയുമുള്ള വരികളാണോ.? അതിനേക്കാള്‍ മനോഹരമായ ഗാനങ്ങളദ്ദേഹം എഴുതിയിട്ടില്ലേ? ബാബുരാജിന്റെ ഔത്തരാഹഭംഗിയാര്‍ന്ന ട്യൂണാണോ? അതിനേക്കാള്‍ മികച്ച സംഗീതരചനകള്‍ അദ്ദേഹം നടത്തിയിട്ടില്ലേ? ഗാനചിത്രീകരണമോ അഭിനയമോ ആയിരിക്കുമോ? ഭാര്‍ഗവിനിലയം കാണത്തവര്‍ പോലും ആ ഗാനമിന്നും ഇഷ്ടപ്പെടുന്നുണ്ടല്ലോ. യേശുദാസിന്റെ യൗവനം തുടിച്ചിനില്‍ക്കുന്ന ശബ്ദം ഈ പാട്ടില്‍ ഒന്നിച്ചലിഞ്ഞുചേര്‍ന്നതാവണം അതിന്റെ വിജയകാരണം. അംഗോപാംഗപ്പൊരുത്തമാണ് ഏതൊരു കലാസൃഷ്ടിയും മികവുനിര്‍ണയിക്കുന്നത് അമൂര്‍ത്തമായ ഒന്നും പൊതുമാനദണ്ഡം കൊണ്ടളക്കാനാവില്ല എല്ലാ ഇഷ്ടങ്ങളും ആപേക്ഷികവും വൈയക്തികവുമാണ്.
യേശുദാസിന്റെ ഗാനങ്ങളില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടാല്‍ പോലും കുഴഞ്ഞുപോവും അത്രയധികം ഹൃദ്യമായ ഗാനങ്ങളദ്ദേഹം നമുക്ക് തന്നിട്ടുണ്ട്..
താമസമെന്തേ വരുവാന്‍ (ഭാസ്‌കരന്‍ – ബാബുരാജ)
പ്രാണസഖി, ഞാന്‍ വെറുമൊരു (ഭാസ്‌കരന്‍, – ബാബുരാജ)
സ്വര്‍ണച്ചാമരം വീശിയെത്തുന്ന (വയലാര്‍ – ദേവരാജന്‍)
ചക്രവര്‍ത്തിനി നിനക്ക് (വയലാര്‍ – ദേവരാജന്‍)
സാഗരമെ ശാന്തമാക നീ (ഒ.എന്‍.വി. – സലില്‍ചൗധരി)
സ്വര്‍ഗമെന്ന കാനനത്തില്‍ (ശ്രീകുമാരന്‍ തമ്പി – വിശ്വനാഥന്‍)
കണ്ണീരും സ്വപ്‌നങ്ങ (ഭാസ്‌കരന്‍ – ബാബുരാജ)
ആയിരം പാദസരങ്ങള്‍ (വയലാര്‍ – ദേവരാജന്‍)
മിഴിയോരം നനഞ്ഞൊഴുകും (ബിച്ചു -ജെറി)
അല്ലിയാമ്പല്‍ കടവില്‍ (ഭാസ്‌കരന്‍ – ജോബ്)
പൊന്‍വെയില്‍ മണിക്കച്ച (ശ്രീകുമാരന്‍ തമ്പി – ദക്ഷിണാമൂര്‍ത്തി)
സുറുമയെഴുതിയ മിഴികളേ (യൂസഫലി – ബാബുരാജ്)
വിണപൂവേ (വയലാര്‍ – വിശ്വനാഥന്‍)
ദു8ഖേമേ നിനക്ക് (ശ്രീകുമാരന്‍ തമ്പി – അര്‍ജുനന്‍)
യദുകുലരതിദേവനെവിടെ (ശ്രീകുമാരന്‍ തമ്പി – അര്‍ജുനന്‍)
ഹരിമുരളീരവം (ഗീരിഷ് പുത്തഞ്ചേരി – രവീന്ദ്രന്‍)
ഇങ്ങനെ നിരത്തിയാല്‍ അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ല ഞാനിഷ്ടപ്പെടുന്ന യേസുദാസ് ഗാനങ്ങള്‍. എന്നാല്‍, ആ വലിയ ഗായനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് ഹാഫ് ട്രൗസറിട്ട്, മൈക്കിനു മുമ്പില്‍ നിന്നുപാടുന്ന ദാസപ്പന്‍ എന്ന പയ്യനാണ്. മട്ടാഞ്ചേരി ഫയര്‍ സര്‍വീസ് സ്റ്റേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയുരുന്ന കലോല്‍സവത്തിലെ സ്ഥിരം ഗായകനായിരുന്നു ദാസപ്പന്‍ പശ്ചിമകൊച്ചിയുടെ പ്രിയങ്കരനായിരുന്ന അഗസ്റ്റിന്‍ ജോസഫ്് ഭാഗവതരുടെ മകന്‍. പിന്നെ ദാസേട്ടന്റെ വാലുപോലെ നടന്നിരുന്ന തക്യാവിലെ ഇമ്പിച്ചിതങ്ങളുടെ ചിത്രം ഇതെല്ലാം ഓര്‍മയിലേക്ക്് കൊളാഷ് പോലെ വരും.
എച്ച്. മെഹ്ബൂബിന്റെ പാട്ടു കേള്‍ക്കുമ്പോള്‍ അവസാനനാളുകളില്‍ കൊച്ചങ്ങാടിയിലെ എന്റെ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്ന ഭായിയുടെ ദീനമായ മുഖം ഓര്‍മ്മ വരും. ഭായി പറഞ്ഞ തമാശകള്‍, കഥകള്‍. മിമിക്രികള്‍.. എസ്. ജാനകിയുടെ ഒട്ടേറെ പാട്ടുകള്‍ എനിക്കിഷ്ടമാണ്. എങ്കിലും ഞാനെഴുതിയ ജാനകിയമ്മ പാടിയ ‘എന്‍ മുകവിഷാദം ആരറിയാന്‍’ എന്ന ഗാനത്തോട് സ്വാഭാവികമായും ഒരല്‍പ്പം ഇഷ്ടമുണ്ട്. കപ്പലണ്ടിമുക്കിലെ അബ്ദുല്‍ ഖാദര്‍ വക്കിലിന്റെ വീട്ടില്‍ ജിതിന്‍ ശ്യാം എന്ന സംഗീത സംവിധാകന്‍ പറഞ്ഞുതന്ന ഹിന്ദി വരികള്‍ ടേപ്പിലാക്കി ആശുപത്രിയിലെ ഏകാന്തതയില്‍ കിടന്ന്് എന്റെ ആദ്യത്തെ ആ മലയാള ഗാനം എഴുതിയത് തികച്ചും വൈകിയ ഓര്‍യാണ്. ‘കായലരികത്ത്്’ പോലെ ചരിത്രം സൃഷ്ടിച്ച ഗാനങ്ങളുടെ ശില്‍പ്പിയായ രാഘവന്‍ മാസ്റ്ററുടെ ഓരോ പാട്ടു കേള്‍ക്കുമ്പോഴും സിനിമക്ക് വേണ്ടിയല്ലെങ്കിലും അദ്ദേഹം എന്റെ പാട്ടും ട്യൂണ്‍ ചെയ്തിട്ടുണ്ടല്ലോ എന്ന ആഹ്ലാദം തിരതല്ലും അര്‍ജുനന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും നാടകങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലം ഓര്‍മവരും. എം.ബീ. ശ്രീനിവാസന്റെ ‘ഒരു വട്ടംകൂടി’ യോ
‘ശരദിന്ദുമലര്‍ ദീപമോ’ കേള്‍ക്കുമ്പോള്‍ ചെന്നൈയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചുകേട്ട ബംഗാളി കൊയര്‍ ആണ് സ്മൃതിയില്‍ വരുക ബാബുരാജിനെ ഒരിക്കലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ഞാനിഷ്ടപ്പെടുന്ന മലയാളത്തിലെ ഏറ്റവുമധികം ഗാനങ്ങളുടെ സ്രഷ്ടാവ് അദ്ദേഹമാണെന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല അതുപോലെ ഗാനരചിതാവ് ഭാസ്‌കര മാസ്റ്ററാണെന്നും ഗായകര്‍ യേശുദാസും ജാനകിയും തന്നെയാണ് കൂടുതല്‍ പ്രിയങ്കരര്‍. ഏറ്റവും ഇഷ്ടപ്പെട്ട യുഗ്മഗാനം ദാസേട്ടനും ജാനകിയമ്മയും കുടി പാടിയ അകലെ ‘അകലെ നീലാകാശം’ തന്നെ, ദാസേട്ടനും മച്ചാട്ടു വാസന്തിയും ചേര്‍ന്നാലപിച്ച ‘മണിമാരന്‍ തന്നതിനു’ ഞാന്‍ രണ്ടാം സ്ഥാനം നല്‍കും.
‘പാവം മാനവഹൃദയ’വും ‘കണ്ണുതുറക്കാത്ത ദൈവങ്ങളെ’യും പ്രേമകവിതകളെയും പാടിയ സുശീലയുടെ പല പാട്ടുകളും മറക്കാനാവില്ല. പി.. ലീലയുടെ ‘സ്വപ്‌നങ്ങള്‍… സ്പ്‌നങ്ങള്‍…. സ്വര്‍ണചാമരം’ എന്നിവയാണ് ഓര്‍മയിലേക്കു ഓടിയെത്തുന്നത്.പി.ബി. ശ്രീനിവാസന്റെ ‘രാത്രി, രാത്രി യുഗാരംഭശില്‍പ്പി തന്‍ മാനസപുത്രി’ (സലില്‍ ചൗധരി). ‘ഗീതേ ഹൃദയസഖി ഗീത’ (ബാബുരാജ)് പലപ്പോഴും ഏകാന്തതയില്‍ വിരുന്നുവരാറുള്ള ഗാനങ്ങളാണ്. ഉദയഭാനുവിന്റെ ‘അനുരാഗ നാടകത്തില്‍….. ചുടുകണ്ണിരാലെന്‍ ജീവിതകഥ…. അല്ലിയാമ്പല്‍ കടവില്‍ താമരത്തുമ്പി വാവാ…..’ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. ഏറെ ഇഷ്ടം സുഹൃത്തും സംഗീത സംവിധാകനുമായ മുരളിയുടെ ‘ഓത്തുപള്ളി’ എപ്പോള്‍ കേള്‍ക്കാനും ഇഷ്ടമാണ്. വേണുഗോപാലിന്റെ ‘ചന്ദന മണവാതില്‍’ മനസ്സില്‍ എപ്പോഴും പാതി ചാരിതന്നെയിരുപ്പാണ്. യൂസുഫലി സംസ്‌കൃതത്തിലെഴുതിയ നൗഷാദ് ഈണം നല്‍കിയ ‘ജാനകി ജാനേ’ മറക്കാനാകുമോ? ധ്വനിയില്‍ തന്നെ നൗഷാദ് ട്യൂണ്‍ ചെയ്ത അനുരാഗലോലരാത്രി എത്ര കേട്ടാലാണു മയതിയാവുക?
ഇത്തരമൊരു ലേഖനത്തില്‍ എല്ലാ ഗാനരചിതാക്കളെയും സംഗീതസംവിധായകരെയും ഗായകരെയും പേരെടുത്തു പറയുക എളുപ്പമല്ല. ആ ലിസ്റ്റ് അനന്തമായങ്ങനെ നീണ്ടുപോവും ഒടുവില്‍ എത്തേണ്ടത് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്ന കേന്ദ്രബിന്ദുവിലേക്കാണല്ലോ. അത് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടവരില്ല. ബാബുരാജ് സംഗീതം നല്‍കി പി. ഭാസ്‌കരന്‍ എഴുതി കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ ‘നീയെന്തയറിയുന്നു’ എന്ന വിഷാദസാന്ദ്രമായ ദാര്‍ശനികഗാനമാണത്. എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ കോഴിക്കോട് നിന്ന് കൊച്ചിയില്‍ ഹാരീസ് ഭായിയോടൊപ്പം വരാറുണ്ടാരുന്ന മച്ചാട്ടു വസന്തി പാടിയാണ് ഞാനത് ആദ്യമായി കേള്‍ക്കുന്നത് അന്നു വാസന്തിയും ബാലികയാണ്. വാസന്തി അന്നുപാടിയ രീതിയില്‍ തന്നെയാണ് അതെന്റെ മനസ്സില്‍ ഊറിക്കിടക്കുന്നത്. എന്തുകൊണ്ടാണ് അതെനിക്കേറെ ഇഷ്ടമായ ചലച്ചിത്രഗാനമായത് എന്നു ചോദിച്ചാല്‍ വിശദീകരിക്കാന്‍ പ്രയാസമാണ്. വെറുതെയിരിക്കുമ്പോള്‍ സ്വന്തക്കാരനെപ്പോലെ ഏകാന്തതയില്‍ മനസ്സില്‍ വിരുന്നിനെത്താറുള്ള ഗാനമണത്. അതിലെ വരികളുടെ സാര്‍വലൗകികതയെയും മാനവികതയും കുറിച്ച് ആലോചിക്കാനൊന്നും ചെറുപ്പകാലത്ത് ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ അതേപ്പറ്റി എല്ലാം ചിന്തിച്ചുപോകും എത്ര ലളിതമാണയാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ തന്റെ മാനവികദര്‍ശനം അതില്‍ പറഞ്ഞുവച്ചിരിക്കുന്നത് ഒരു പക്ഷേ, മലയാളസിനിമയിലെ ഗസല്‍ സ്വഭാവമുള്ള ആദ്യഗാനം ഇതായിരിക്കാം.
നീയെന്തറിയുന്നു നീലത്താരകമേ
വാസന്തവാനത്തില്‍ നീ ചിരിക്കുമ്പോള്‍
മണ്ണിലുള്ള കണ്ണുനീരിന്‍ ചുടറിയാമോ
മാനവന്റെ നെഞ്ചിലെയും നോവറിയാമോ
പു പോലെ പുഞ്ചിരക്കും താരേ…..
നീ പോയി നില്‍പ്പതെത്ര ദൂരെ….?
Connect
Connect with us on the following social media platforms.