ഇസ്‌ലാമിക കലയുടെ ടര്‍ക്കിഷ്-പേര്‍ഷ്യന്‍ വസന്തം
നോവലിലൂടെ പറഞ്ഞ ചരിത്രമാണ് ഒര്‍ഹാന്‍ പാമുകിന്റെ ‘my name is red‘ (ചുവപ്പാണെന്റെ പേര്). ചരിത്രത്തെ നോവിലൂടെ, നോവലിനുവേണ്ടി പാമുക് പുനര്‍നിര്‍മ്മിച്ചു എന്ന പറയാം. ക്ലാസിക്കല്‍ കൃതികളെ ചിത്രങ്ങളായി വരക്കാന്‍ കാരിക്കേച്ചറിസ്റ്റുകളെ കമ്മീഷന്‍ ചെയ്തതിനെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. ചിത്രകലക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരുന്ന 16ാം നൂറ്റാണ്ടിലെ തുര്‍ക്കിയാണ് നോവലിന്റെ പശ്ചാത്തലം. ഇസ്‌ലാമിക ചിത്രകലയുടെ രക്ഷിതാവായി ഗണിക്കപ്പെടുന്ന സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ക്ലാസിക്കല്‍ കൃതികളെ ചിത്രങ്ങളായി വരയ്ക്കുന്നതിനു വേണ്ടി പേര്‍ഷ്യയില്‍ നിന്ന് മീനിയേച്ചര്‍ വിദ്ധഗ്ധരെ തുര്‍ക്കിയിലേക്ക് കൊണ്ടുവന്നിരുന്നു. ഒരു നല്ല നോവലിസ്റ്റായ പാമുക് മഹത്തായ ഒരു സംസ്‌കാരിക പൈതൃകത്തെ ആനുഷംഗികമായി പറഞ്ഞു വെച്ചിട്ട് നിഗൂഢമായ ഒരു കൊലപാതകത്തിന്റെയും, ഉത്തരാധുനിക ശൈലിയിലുള്ള രണ്ട് മിനിയേച്ചര്‍ കലാകാരന്‍മാരുടെ ജീവിതത്തിലേക്കും ശ്രദ്ധതിരിക്കുകയാണ്. ഈ ലേഖനത്തിന്റെ താല്‍പര്യം സുല്‍ത്താന്‍ മുറാദിന്റെയും അദ്ദേഹത്തിന്റെ പൈതൃകത്തിന്റെയും ഇസ്‌ലാമിക കലയുടെ തുര്‍ക്കിഷ് പേര്‍ഷ്യന്‍ സമാഗമത്തിന്റെയും കഥപറയുക എന്നതാണ്.
സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍
1546-ല്‍ സുല്‍ത്താന്‍ സലീം രണ്ടാമന്റെയും നൂര്‍ബാനുവിന്റെയും മകനായി മുറാദ് ജനിച്ചു. സലീം രണ്ടാമന്‍ 1566-ല്‍ മരണമടയുന്നതുവരെഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു. നൂര്‍ബാനു വെനീസില്‍ ജനിച്ച സെസിലിയ വെനയ്ര്‍ -ബഫോ എന്ന് പേരുള്ള കലാകാരിയായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും സലീം രണ്ടാമനെ വിവാഹം കഴിക്കുകയും ചെയ്തു. നൂര്‍ബാനുവാണ് മുറാദിന് കലയിലും സംസ്‌കാരത്തിലും താല്‍പര്യം പകര്‍ന്നത്. 1574-ല്‍ മുറാദ് ചക്രവര്‍ത്തിയായി. ഭരണനൈപുണ്യത്തേക്കാള്‍ കലയും സംസ്‌കാരവും പരിപോഷിപ്പിച്ചതിന്റെ പേരിലാണ് മുറാദ് അറിയപ്പെടുന്നത്. മുറാദിന്റെ ഭകണകാലത്ത് സാമ്രാജ്യം നിരവധി പ്രശ്‌നങ്ങളെ അഭീമുഖീകരിക്കുകയുണ്ടായി. നല്ല ഭരണകര്‍ത്താവായിരുന്ന അദ്ദേഹത്തിന്റെ വസീര്‍ മെഹ്മദ് സൊക്ലുവിന് പോലും ആ പ്രശ്‌നങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. 1579-ല്‍ മുറാദ് മൂന്നാമന്‍ കൊല്ലപ്പെട്ടു. അദ്ദേഹം കമ്മീഷന്‍ ചെയ്ത കൃതികളുടെ പേരിലാണ് മുറാദ് അറിയപ്പെടുന്നത്. പേര്‍ഷ്യന്‍ മിനിയേച്ചര്‍ ചിത്രകലയിലെ പ്രശസ്തമായ രണ്ട് ചിന്താരീതികളുടെ, സ്‌കൂളുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്ന സുല്‍ത്താന്‍ മുറാദിന്റെ സംഭാവനകള്‍ ഹെറാത്ത് സ്‌കൂളും അതിന്റെ പേരില്‍ നിന്നി കിളിര്‍ത്ത് തബ്‌രീസ് സ്‌കൂളും.
ഹെറാത്ത് സ്‌കൂള്‍
പരസ്പരം കലഹിച്ചിരുന്ന തിമുരിദ്, സഫാവിദ് രാജവംശങ്ങളുടെ സംരക്ഷണത്തിലാണ് ഹെറാത്ത് സ്‌കൂള്‍ നിലവില്‍ വന്നത്. കലാചരിത്രകാരന്‍മാര്‍ ഹെറാത്ത് സ്‌കൂളിനെ രണ്ടായി വിഭജിക്കുന്നു. തിമുരിദ്, തബ്‌രീസ് (സഫാവിദുകളുടെ കീഴില്‍ ഹെറാത്ത് സ്‌കൂള്‍ തബ്‌രീസ് എന്നറിയപ്പെട്ടു). സഫാവിദുകളുടെ കീഴില്‍ ചിത്രകാരന്‍മാരും കലാകാരന്‍മാരും ഒന്നടങ്കം ഇറാനിലെ തബ്‌രീസിലേക്ക് ചേക്കേറി. പൗരാണിക ഇസ്‌ലാമിക ലോകത്ത് ഭരണമാറ്റവും രാജവംശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും എപ്രകാരം കലയെ സമ്പന്നമാക്കി എന്നത് ഈ ഒരൊറ്റ സംഭവത്തില്‍ നിന്നും വായിച്ചെടുക്കാം. മുന്‍ കഴിഞ്ഞ ഭരണകൂടങ്ങളുടെ സ്മാരകങ്ങള്‍ ഒന്നടങ്കം തച്ചുതകര്‍ക്കുന്നതിനുപകരം, പിന്നീട് വന്ന രാജവംശങ്ങള്‍ അവയെ നിലനിര്‍ത്തുകയും പരിഷികരിക്കുകയും സമ്പന്നമാക്കുകയും ചെയ്തു.
1405 ആയപ്പോഴേക്ക് സില്‍ക്ക് കാന്‍വാസില്‍ രചനകള്‍ ഭംഗിയായി എഴുതുവാനും വരയ്ക്കുവാനുമായി ഇസ്‌ലാമിക ലോകത്തു നിന്ന് കലാകാരന്‍മാര്‍ ഹെറാത്തിലേക്ക് ഒഴുകിയെത്തി. വൈവിധ്യമാര്‍ന്ന സൗന്ദര്യബോധമുള്ള, വിവിധങ്ങളായ രാജ്യങ്ങളില്‍ നിന്ന് കടന്നുവന്ന, കലാകാരന്‍മാര്‍ ഹെറാത്ത് കലാകാരിയെത്തന്നെ ഒരു മഴവില്‍ സങ്കല്‍പമാക്കി എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ വൈവിധ്യത്തെ ഒരു സ്വരഭേദവുമില്ലാതെ ഹൃദ്യമായി സമരസപ്പെടുത്തുവാന്‍ അന്ന് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന്റെ മാമൂല്‍ സങ്കല്‍പ്പമായ തൗഹീദിന്റെ കലാദര്‍ശനമാണത്. പട്ടുകാന്‍വാസില്‍ അപ്രകാരം നെയ്‌തെടുത്ത പ്രശസ്തമായ പ്രമേയങ്ങള്‍ ഖുറാനിലും അറബ്-പേര്‍ഷ്യന്‍ പഴമൊഴികളിലും നിലനിന്നകഥകളാണ്.ലൈലാ മജ്‌നൂന്‍ അപ്രകാരം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പ്രമേയമാണ്.
ലൈലാ മജ്‌നൂന്‍
സുന്ദരിയായ ലൈലയും അവളോടുള്ള അനുരാഗത്തില്‍ ഉന്മത്തനായ മജ്‌നുവും മുസ്‌ലിം കലാകാരന്‍മാരുടെയും കഥ പറച്ചില്‍കാരുടെയും ദേശീയവും സാംസ്‌കാരികവുമായ ഉപബോധത്തില്‍ എക്കാലവും താമസിച്ചിട്ടുണ്ട്. തിമുരിദ് സുല്‍ത്താന്മാര്‍ കമ്മീഷന്‍ ചെയ്യിപ്പിച്ച െൈലലാ മജ്‌നൂന്‍ കഥയുടെ നിരവധി വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. ഹംസ നിസാമിയുടെ വ്യാഖ്യാനമാണ് ഇതില്‍ പുകള്‍ പെറ്റത്. ഹിരാതിലെ ബൈനുസ്ഘൂര്‍ രാജകുമാരനാണ് ഈ ചിത്രരൂപത്തെ കമ്മീഷന്‍ ചെയ്തത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയപുസ്തക പുഴു ആയിരുന്നു ബൈനുസ്ഘൂര്‍. 12-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായിരുന്ന നിസാമിയുടെ വ്യാഖ്യാനമാണ് ഹംസ തന്റെ ചിത്രരചനക്ക് മാതൃകയാക്കിയത്. ഈ വ്യാഖ്യാനത്തെകുറിച്ച് ക്യുറേറ്റര്‍ ആയ മൈക്കല്‍ ബാരി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.
അദ്ദേഹം ഈ പ്രമേയത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു
ഭാവിയില്‍ പ്രണയ ഭ്രന്തനായി മാറുന്ന (മജ്‌നൂന്‍ ) ഖൈസിനേയും പള്ളിയിലെ സ്‌കൂളില്‍ അയാള്‍ കണ്ടുമുട്ടിയ പ്രേയസി ഖൈസിനെയും ചിത്രികരിക്കുന്നുണ്ട് പെയിന്റിംഗ്. അവരുടെ നിഗൂഢ ഭാവത്തിന് ഊന്നല്‍ നല്‍കുന്നതിനു വേണ്ടി കുട്ടികളായ കമിതാക്കളെ രംഗത്തില്‍ പള്ളിയുടെ മിഹ്‌റാബില്‍ അവരെ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു. പേര്‍ഷ്യന്‍ കലയുടെ ദൃശ്യസമ്പ്രദായങ്ങളെ നവ പ്ലാട്ടോണിക്ക് സിംബലുകളുമായി അനുനയിപ്പിച്ചിരിക്കുന്നു. തബ്‌രീസ്, ഹെറാത്ത് എന്നീ നഗരങ്ങളില്‍ 14-15 നൂറ്റാണ്ടുകളില്‍ ഈ പെയിന്റിങ്ങുകള്‍ നിലനിന്നിരുന്നു. ഇറാനിലും, തുര്‍ക്കിയിലും, ഇന്ത്യയിലും ഈ പെയിന്റിങ്ങുകള്‍ 250 വര്‍ഷങ്ങള്‍ കൂടി നീണ്ടു നിന്നു.
ഈ പെയിന്റിങ്ങിന്റെ പ്രധാനപ്പെട്ട സവിശേഷത അതിന്റെ ‘സമന്വയമാണ്’. യാതൊന്നും ഉപരിതലത്തിലോ പശ്ചാത്തലത്തിലോ അവശേഷിക്കാതെ എല്ലാം ഘടകങ്ങളും പെയിന്റിംഗില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. ഒരു സിനിമയിലെ ഫ്രയിമിലെന്നപോലെ എല്ലാ കഥാപാത്രങ്ങളും- ഷെയ്ഖും, ലൈലയും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും തുല്യ പ്രാധാന്യത്തോടെ ക്യാന്‍വാസില്‍ നിലനില്‍ക്കുന്നു. എല്ലാവരെയും ഏകദാ ദൃശ്യവത്കരിക്കുവാനും വിധം ഫ്രെയിമില്‍ കാണാവുന്ന അവസ്ഥയെയാണ് ‘വീക്ഷണകോണ്‍’(perspective) എന്ന് ചിത്രകലയില്‍ വിളിക്കുന്നത്. മംഗോളുകളില്‍ നിന്നാണ് ഹെറാത്തിലെ കലാകാരന്‍മാര്‍ ഈ ചിത്രകലാ വിദ്യാ കടമെടുക്കുന്നത്. ഒരോ വ്യക്തിക്കും നീണ്ട താടിയും വര്‍ണ്ണശോഭയുള്ള വസ്ത്രവും നല്‍കി ജീവിതത്തേക്കാള്‍ വലിയ രൂപങ്ങളായി ഇതില്‍ പരിവര്‍ത്തിച്ചിരിക്കുന്നു.
ബിഹ്‌സാദ് (1450-1535)
തിമുരിദ് കൊട്ടാരത്തില്‍ ഹുലൈന്‍ ബയ്ഖരുടെ രക്ഷാകര്‍തൃത്തിനുകീഴില്‍ കമാലുദ്ദീന്‍ ബിഹ്‌സാദ് എത്തിച്ചേര്‍ന്നത് ഹെറാത്ത് സ്‌കൂളിന്റെ ചരിത്രത്തില്‍ നാഴികകല്ലായിരുന്നു എന്ന് പറയുന്നു.
നിറവൈവിധ്യം തിരിച്ചറിയാനും സാഹചര്യത്തിനിണങ്ങും വിധം സൂക്ഷമമായ നിറഭേദം പകരുവാനും ബിഹ്‌സാദിനുള്ള നൈപുണ്യം പുകള്‍പെറ്റതാണ്. അദ്ദേഹത്തെ ഗ്രാഫിക് ഡിസൈനര്‍മാരുടെ പിതാവായും കളര്‍ പിക്‌സലിന്റെ ഉപജ്ഞാതാവായും വിശേഷിപ്പിക്കപ്പെടുന്നത് വെറുതയല്ല.
1470-ടെ സുല്‍ത്താന്‍ ഹുസൈന്‍ ബയ്ഖരയുട കൊട്ടാരം മധ്യകാലഘട്ടത്തിലെ പുസ്തക നിര്‍മ്മാണ കേന്ദ്രമായി മാറി. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ബിഹ്‌സാദിന്റെ കലാ നൈപുണ്യം ആയിരുന്നു. 1502-ല്‍ ഹെറാത്ത് സഫാവിദ് രാജവംശത്തിനു കീഴിലായി. സഫാവിദുകള്‍ തങ്ങളുടെ തലസ്ഥാനം തബ്‌രീസിലേക്ക് മാറ്റി. ബിഹ്‌സാദ് തന്റെ കീഴിലുളള കലാകാരന്‍മാരുമായി തബ്‌രീസിലേക്ക് ചേക്കേറുകയും മുഴുവന്‍ സ്‌കൂളും തബ്‌രീസ് സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യുദ്ധമുഖത്തിന്റെയും, യുദ്ധതന്ത്രങ്ങളുടെയും. പള്ളികളുടെയും വിശദാംശങ്ങള്‍ തബ്‌രീസ് സ്‌കൂളിന്റെ സംഭാവനയായി കണക്കാക്കപ്പെടാം. ബിഹ്‌സാദിന്റെ നേതൃത്വത്തില്‍ വരച്ചെടുത്ത ‘യൂസുഫിനെ പ്രലോഭിപ്പിച്ചപ്പോള്‍’ (sedition) ഈ കാലഘട്ടത്തില്‍ ഉണ്ടായ ബിഹ്‌സാദിന്റെ കലയുടെ മുഴുവന്‍ ദൃഷ്ടാന്തമായ കലാ സൃഷ്ടിയാണ്.
സുലേഖയുടെ വശീകരണം
യൂസുഫ് എന്ന ഖുര്‍ആനിലെ അദ്ധ്യായം യൂസുഫിന്റെയും അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന്‍രെയും കഥ പറയുന്നുണ്ട്. യാഖൂബിന്റെ12 പുത്രന്‍മാരില്‍ അതിസുന്ദരനായിരുന്നു യൂസുഫ്. ഇസ് ലാമിന്റെ ആഖ്യാനങ്ങളില്‍ മുഹമ്മദ് നബി കഴിഞ്ഞാല്‍ സൗന്ദര്യത്തില്‍ രണ്ടാമന്‍ യൂസുഫ് ആണെന്ന് പറയപ്പെടുന്നു. തന്റെ സഹോദരന്‍മാരുടെ അസൂയുടെയും അധികാരകമോഹത്തിന്റെയും ഇരയായിരുന്നു യൂസുഫ്. അവര്‍ ഗൂഢാലോചന നടത്തി യൂസുഫിനെ യാഖൂബില്‍ നിന്ന് തെറ്റിച്ചു ഒരു കിണറ്റില്‍ ഉപേക്ഷിച്ച് അവര്‍ കടന്നു കളഞ്ഞു. ഒരു യാത്രാസംഘം അദ്ദേഹത്തെ വീണ്ടെടുക്കുകയും ഈജിപ്തിലെ രാജാവിന് വില്‍ക്കുകയും ചെയ്തു. ബിഹ്‌സാദിന്റെ പെയിന്റിംഗിന്റെ പ്രമേയം രാജകൊട്ടാരത്തില്‍ വെച്ചാണ് നടക്കുന്നത്. രാജപത്‌നിയായ സുലേഖ യൂസുഫിന്റെ സൗന്ദര്യത്താല്‍ വശീകരിക്കപ്പെടുകയും അദ്ദേഹത്തില്‍ അനുരക്തയായവുകയും ചെയ്തു.
വികാരഭരിതമായ(erotic)പ്രണയത്തിന്റെയും പ്ലാട്ടോണിക് പ്രണയത്തിന്റെയും പ്രമേയങ്ങളില്‍ സുലേഖയുടെ പ്രണയവും പരിലസിക്കുന്നുണ്ട്. യൂസുഫ് തന്റെ മുറിയില്‍ ഒറ്റക്കായിരിക്കുമ്പോള്‍ സുലേഖ അവിടെ കടന്നുവരികയും വാതിലിന് കുറ്റിയിട്ട് യൂസുഫിനെ തന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു. യൂസുഫ് പറഞ്ഞു ”ദൈവം വിലക്കട്ടെ! എന്റെ യജമാനനും നിങ്ങളുടെ ഭര്‍ത്താവുമായ ആ മനുഷ്യന്‍ എനിക്ക്് മാന്യമായ പാര്‍പ്പിടം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും തെറ്റു ചെയ്യുന്നവര്‍ക്ക് ജീവിതാഭിവൃദ്ധിയുണ്ടാവുകയില്ല” (ഖുര്‍ആന്‍ 12:23) അങ്ങനെ അവര്‍ വാതിലിന്റെ അടുത്തേക്ക് ഓടുകയും അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്ന് കീറുകയും ചെയ്തു. യൂസുഫിനെ സുലേഖ വശീകരിച്ചത് മുസ് ലിം വാമൊഴി പാരമ്പര്യത്തില്‍ രതിജന്യമായ നാടന്‍പാട്ടുകള്‍ക്കും കഥകള്‍ക്കും വഴിതെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ കഥയിലെ പ്രമേയത്തെ പ്ലാട്ടോണിക് പ്രണയത്തിന്റെ വിധാനത്തിലേക്കുയര്‍ത്തി ബിഹ്‌സാദ് പോപ്പലര്‍ മിത്തുകളെ അപനിര്‍മിക്കുന്നുണ്ട്. ബിഹ്‌സാദിന്റെ ചിത്രത്തില്‍ സുലേഖയുടെ പ്രണയത്തിന്റെ ഭൗതികമായ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ യൂസുഫ് ആകാശത്തേക്ക് പറക്കുകയാണ്.
രണ്ടു ലോകങ്ങളെയും രണ്ടാക്കി ചിത്രീകരിക്കാന്‍ രണ്ടു തരം നിറക്കൂട്ടുകള്‍ ബിഹ്‌സാദ് ഉപയോഗിച്ചിട്ടുണ്ട്. മാംസനിബദ്ധാനുരാഗത്തെ സൂചിപ്പിക്കാന്‍ സുലേഖയുടെ ലോകം കടുത്ത നിറങ്ങളാല്‍ വര്‍ണിച്ചിരിക്കുന്നു. അതെ സമയം യൂസുഫിന്റെ ലോകം ലളിതനിറങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. യൂസുഫിനെക്കുറിച്ചുള്ള മുസ്ലിം നാട്ടുപാരമ്പര്യങ്ങള്‍ മാംസനിബദ്ധാനുരാഗത്തിന്റെ പ്രതീകങ്ങളാല്‍ നിലനില്‍ക്കുന്നത് ഒരു വിരോധാഭാസമാണെന്ന് ബിഹ്‌സാദ് നമ്മെ പഠിപ്പിക്കുന്നു.
സില്‍ക് ക്യാന്‍വാസില്‍ ചരിത്രം വരച്ചതിന് ബിഹ്‌സാദ് പാരമ്പര്യ പണ്ഡിതന്‍മാരുടെ പഴി കേട്ടിട്ടുണ്ട്. ചരിത്രത്തിന് നിറം പകര്‍ന്നു എന്നായിരുന്നു വിമര്‍ശനം. പരമ്പരാഗതമായ വാമൊഴിപ്പാരമ്പര്യങ്ങള്‍ പോലും അത്ര ചരിത്രപരമല്ല എന്നു മനസ്സിലാക്കുമ്പോള്‍ ചിത്രകലയോടും സുകുമാരകലകളോടും പരമ്പരാഗത പണ്ഡിതന്‍മാര്‍ക്കുള്ള എതിര്‍പ്പിന്റെ ഒരു വികസിച്ച രൂപമാണ് ബിഹ്‌സാദിനോടുള്ള അവരുടെ എതിര്‍പ്പ് എന്നു വ്യാഖ്യാനിക്കാനേ കഴിയൂ.
പാമുക് എഴുതുന്നു: എനിശ്‌തെ എഫന്ദി പറഞ്ഞു ‘ഒന്നും ശുദ്ധമല്ല. ബിഹ്‌സാദിനും പേര്‍ഷ്യന്‍ ചിത്രകലയുടെ തേജസ്സിനും നാം ഏറെ കടപ്പെട്ടിരിക്കുന്നു. അവിടെയാണ് അറബ് ചിത്രകലയുടെ സംവേദനക്ഷമതയും മംഗോള്‍-ചൈനീസ് ചിത്രകലയുടെ പ്രൗഢിയും കൂട്ടിമുട്ടുന്നത്……..കിഴക്കും പടിഞ്ഞാറും ദൈവത്തിനുള്ളതാണ്. കറപുരളാത്ത സംശുദ്ധിയുടെ ഇച്ഛയില്‍ നിന്നും ദൈവം നമ്മെ സംരക്ഷിക്കട്ടെ ( My Name is Red page 176)
Connect
Connect with us on the following social media platforms.