ഒരു വേര്‍പിരിയലിന്റെ മുറിപ്പാടുകള്‍
യാഥാസ്ഥിക ഇറാനിലെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ പരികല്പ്പനകള്‍ മാറി വരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ‘എ സെപറേഷന്‍’ എന്ന സിനിമ. സമകാലിക ഇറാനിലെ വിള്ളല്‍ വീണ ബന്ധങ്ങളുടെയും ലിംഗ-വര്‍ഗ-മത-രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ലൈലാഹാതമിയും പേമന്‍ മുആദിയുമാണ്. 2011ലെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കാര്‍ അക്കാദമി അവാര്‍ഡു നേടിയ സിനിമ കുലീനമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്ന കുടുംബ ബന്ധത്തിന്റെ ഛായാചിത്രമാണ്.
പതിനാല് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം അസംതൃപ്തി നിറഞ്ഞ ബന്ധം അവസാനിപ്പിക്കാന്‍ സിമിനും (ലൈലഹാതമി) ഭര്‍ത്താവ് നാദറും (പേമന്‍ മുആദി) തീരുമാനിക്കുന്ന കഥ പറയുന്ന ചിത്രം ഒരേസമയം സങ്കീര്‍ണവും വേദനാജനകവും ഹൃദയഹാരിയുമാണ്. സിമിന്‍ സ്വന്തം ഇടങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തുകയും പതിനൊന്നുകാരിയായ മകളുടെ (സറീന ഫര്‍ഹാദി) പഠനവും ഭാവിയും മെച്ചപ്പെടുത്താനായി കാനഡയിലേക്കു മാറി താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ മറവിരോഗം (ഡെമന്‍ഷ്യ) ബാധിച്ച, നിത്യ പരിചരണം ആവശ്യമുള്ള തന്റെ പിതാവിനെ (അലി അസ്ഗര്‍ ഷഹബാസി) വിട്ട് കൂടെ പോകാന്‍ നാദര്‍ വിസമ്മതിക്കുന്നതോടെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്ത് സിമിന്‍ താമസം മാറുകയും ചെയ്യുന്നു. ഇറാനിയന്‍ നിയമ പ്രകാരം പിതാവിന്റെ അനുവാദമില്ലാതെ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് കരസ്ഥമാക്കാനോ പുറത്ത് പോകാനോ കഴിയില്ല എന്നത് സിമിന്റെ തീരുമാനത്തിനു മുന്നില്‍ ചോദ്യചിഹ്നമാവുന്നു.
സിനിമയുടെആദ്യ സീന്‍ തുടങ്ങുന്നതുതന്നെ നാദറും സിമിനും വിവാഹമോചന നടപടികള്‍ തുടര്‍ന്നു പോകാന്‍ മജിസ്‌ട്രേറ്റിനോട് പരാതിപ്പെടുന്നിടത്താണ്. ക്യാമറക്കഭിമുഖമായികൊണ്ട് ഓരോരുത്തരായി അവരുടെ വാദങ്ങള്‍ നിരത്തുന്നതിലൂടെ സംവിധായകന്‍ കാഴ്ചക്കാര്‍ക്ക് കൂടി ശരിയും തെറ്റും തീരുമാനിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ചിത്രം പുരോഗമിക്കുന്തോറും പ്രശ്‌നം കൂടുതല്‍ വഷളാകുകയും സമൂഹം അതില്‍ ഇടപ്പെട്ടു തുടങ്ങുകയുംചെയ്യുന്നു. ഏറ്റവുമൊടുവില്‍ നാദര്‍-സിമിന്‍ ദമ്പതികള്‍ വേര്‍പിരിയുകയും സിമിന്‍ അവളുടെ മാതാവിനൊപ്പം പോവുകയും ചെയ്യുമ്പോള്‍ നാദറിനു മുമ്പില്‍ ഇനി വീട്ടുജോലികള്‍ ആര് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. അതിനാല്‍ വീട്ടുജോലികള്‍ ചെയ്യാനായി റസിയ (സൂറെ ബയാത്) എന്ന സ്ത്രീ വരുന്നു. രോഗിയായ പിതാവിനെ നോക്കേണ്ട ചുമതല കൂടി ലഭിക്കുകയും ചെയ്യുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായ ചെറിയൊരു അശ്രദ്ധയുടെ ഫലമായി നാദറിന്റെ പിതാവ് വീണ് അബോധാവസ്ഥയിലാവുന്നു. ഓഫീസില്‍ നിന്നും അന്ന് നേരത്തെയെത്തിയ നാദറും മകളും കാണുന്നത് അദ്ദേഹത്തിന്റെ ഉപ്പ കട്ടിലില്‍ നിന്നും വീണു കിടക്കുന്നതാണ്. അദ്ദേഹത്തിന്റെ കൈകള്‍ കട്ടിലില്‍ കെട്ടിയിട്ട നിലയിലുമായിരുന്നു. അവിടെയെങ്ങും റസിയയെ കാണാതിരുന്ന നാദിറിന്റെ നിയന്ത്രണം വിടുന്നു. അല്‍പസമയത്തിനു ശേഷം വീട്ടിലെത്തുന്ന റസിയയും തന്റെ ചെറിയ കുട്ടിയും നേരെ അടുക്കളയിലേക്ക് ചെല്ലുന്നു. നാദിര്‍ അവിടെയെത്തി ശകാര വര്‍ഷം നടത്തുകയും സംഭവത്തിന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. വാക്കേറ്റത്തിനൊടുവില്‍ നാദിര്‍ റസിയയെ പിടിച്ചു വീട്ടിനു പുറത്താക്കുന്നു. ജോലിക്കുള്ള ശമ്പളം ആവശ്യപ്പെട്ട റസിയയോട് വളരെ പരുഷമായി പെരുമാറുന്ന നാദിര്‍ അവളെ ശക്തമായി പിടിച്ചു തള്ളുന്നു. ഇതിന്റെ ആഘാതത്തില്‍ പുറത്തെ സ്റ്റെപ്പിലേക്ക് ചെന്നു വീണ ഗര്‍ഭിണിയായ റസിയക്ക് വയ്യാതാവുകയും പിന്നീട് ഗര്‍ഭം അലസിപ്പോകുന്നതിലൂടെ കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സംഭവം നടന്നതിന് തൊട്ടു മുമ്പുള്ള ദിവസം റസിയയെ ഒരു കാര്‍ തട്ടിയിരുന്നതിനാല്‍ ഗര്‍ഭം അലസിയതിന്റെ ഉത്തരവാദിത്തം നാദിറിന്റെ മേല്‍ ആരോപിക്കാന്‍ റസിയക്ക് രണ്ടു വട്ടമാലോചിക്കേണ്ടി വരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ സമ്മര്‍ദത്തിന് വഴങ്ങി അവള്‍ കോടതിയെ സമീപിക്കുന്നു. കോടതിയുടെ സാക്ഷി വിസ്താരത്തിനിടെ റസിയയുടെ ഭര്‍ത്താവും നാദിറും തമ്മില്‍ വാക്കേറ്റവും ചിലപ്പോഴൊക്കെ കൈയാങ്കളിയും നടക്കുന്നു.
സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും ശ്രദ്ധാ കേന്ദ്രമായി മാറുന്നത് മകള്‍ ടെര്‍മയാണ്. നീതിയുടെയും ധാര്‍മികതയുടെയും ചോദ്യചിഹ്നത്തിനു മുന്നില്‍ നില്‍ക്കുന്ന ഹൃദയഭേദകമായ രംഗത്തില്‍ വെച്ച് ഫര്‍ഹാദി സിനിമ അവസാനിപ്പിക്കുന്നു.
സംഗീതത്തിനും വൈകാരികതക്കും പ്രാധാന്യമില്ലാത്ത രീതിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കില്‍ കൂടി ഓരോ നിമിഷവും കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ കാഴ്ചക്കാര്‍ക്കു മുന്നില്‍ വരച്ചിടുന്നതില്‍ ഫര്‍ഹാദി വിജയിച്ചിരിക്കുന്നു.
Connect
Connect with us on the following social media platforms.