യേശു: ഒരു ഇസ്‌ലാമിക വായന
വെള്ളം (Water)
യേശു ഒരു നാള്‍ വെള്ളത്തിനു മീതെ നടന്നു.
‘അങ്ങേയ്ക്ക് എങ്ങിനെയിത് സാധിക്കുന്നു?’
ശിഷ്യന്‍മാര്‍ അദ്ദേഹത്തോട് ചോദിച്ചു.
‘എന്റെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട്’ യേശു മറുപടി പറഞ്ഞു:
‘കരുത്തുറ്റ വിശ്വാസം ഞങ്ങള്‍ക്കുമുണ്ടല്ലോ’. ശിഷ്യന്മാര്‍ ആരാഞ്ഞു.
‘കല്ലും മണ്ണും സ്വര്‍ണ്ണവും നിങ്ങളുടെ കണ്ണുകളില്‍ ഒന്നാണോ?’
‘അല്ല’, അവര്‍ മറുപടിയേകി.
അദ്ദേഹം പറഞ്ഞു (അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞെന്ന് ഞാന്‍ കരുതുന്നു): ”എന്റെ കണ്ണില്‍ അവയെല്ലാം ഒന്നു തന്നെയാണ്.”
യേശു വീണ്ടും പറഞ്ഞു: ”ആദാമിന്റെ മകന് കണികയോളം ഭാരമുള്ള വിശ്വാസമുണ്ടെങ്കില്‍ തന്നെ അവന് വെള്ളത്തിന് മീതെ നടക്കാവുന്നതാണ്.”
വിശുദ്ധ പോളിന് എന്തു കൊണ്ട് വെള്ളത്തിന് മീതെ നടക്കാനാവില്ല എന്ന് ബൈബിളില്‍ പരാമര്‍ശമുള്ളത് മത്തായിയുടെ സുവിശേഷത്തിലാണ്. (14:22-23) 14:31ല്‍ പോളിനെ യേശു ‘വിശ്വാസമില്ലാത്തവനെ’ന്ന് വിളിച്ചതായി കാണുന്നുണ്ട്. ഈ വിശ്വാസത്തിന്റെ സവിശേഷതകളെക്കുറിച്ച് ക്രൈസ്തവ പ്രമാണങ്ങള്‍ ഒന്നും പറയുന്നില്ല. എന്നാല്‍ മുകളില്‍ വിശദീകരിച്ച, അഹ്മദ് ബിന്‍ ഹമ്പല്‍, ഇബ്‌നു അബിദ്ദുനിയ, ഇബ്‌നു അസാകിര്‍ തുടങ്ങിയവര്‍ നിവേദനം ചെയ്ത യേശുവിനെ കുറിച്ചുള്ള ഹദീസുകളില്‍ നിന്നും സമ്പത്തിനോടുള്ള വിരക്തിയാണ് വിശ്വാസ ദാര്‍ഢ്യം എന്ന വസ്തുത വ്യക്തമാകുന്നുണ്ട്. കല്ലും മണ്ണും സ്വര്‍ണ്ണവും ഒന്നു തന്നെ എന്ന ബൗദ്ധികമായ നിലപാട് ദൈവിക ജ്ഞാനത്തില്‍ നിന്നും ( ഇല്‍മുന്‍ മിന്‍ ലദുന്ന്) ലഭിച്ച ഒന്നാണ്.
മുസ്‌ലിം പണ്ഡിതന്മാരും സന്യാസികളും പരമ്പരാഗതമായി നിവേദനം ചെയ്ത യേശു ഹദീസുകളെ സമാഹരിച്ച് കൊണ്ട് താരീഫ് ഖലീദി എഡിറ്റ് ചെയ്ത ‘മുസ്‌ലിം യേശു (Muslim Jesus)‘ എന്ന ഗ്രന്ഥത്തില്‍ യേശുവിന്റെ ഭൗതിക വിരക്തിയെ വ്യക്തമായി വര്‍ണിച്ച് കാട്ടുന്നുണ്ട്.
”യേശു തന്റെ അനുയായികളോട് പറഞ്ഞു: ”നിങ്ങള്‍ എന്റെ സഹോദരന്മാരും സുഹൃത്തുക്കളുമാണെങ്കില്‍ മനുഷ്യരുടെ ശത്രുതയും വെറുപ്പും ഉണ്ടാകുന്നത് പരിചയപ്പെട്ട് പാകമാകുവിന്‍. നിങ്ങള്‍ ആഗ്രഹിക്കുന്നത് ഉപേക്ഷിക്കാതെ നിങ്ങള്‍ അന്വേഷിക്കുന്നത് നേടിയെടുക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ വെറുക്കുന്നത് സഹിക്കാതെ നിങ്ങള്‍ സ്‌നേഹിക്കുന്നത് കരസ്ഥമാക്കുവാന്‍ നിങ്ങള്‍ക്കാവില്ല.”(അബ്ദുള്ള ഇബ്‌നു ഖുതൈബ (മരണം 271/884) ഇബി അബീ ദുന്‍യ, ഇബ്‌നു അസ്‌കര്‍ എന്നിവര്‍ നിവേദനം ചെയ്ത ഹദീസ്).
വീണ്ടും യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു: ‘ബാര്‍ളിയും അപ്പവും മാത്രം കഴിച്ച് ഈ ലോകത്ത് നിന്ന് സമാധാനത്തോടെ, ശാന്തിയോടെ നിങ്ങള്‍ രക്ഷപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: ഈ ലോകത്തെ സ്വാദ് ഉപരിലോകത്തെ കയ്പാണ്. ഈ ലോകത്തെ കയ്പ് ഉപരിലോകത്തെ സ്വാദുമാണ്. സുഖമായി ജീവിക്കുന്നവരല്ല ദൈവത്തെ വണങ്ങുന്ന ശരിയായ ദാസന്മാര്‍. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: ‘പ്രവൃത്തിയില്‍ അങ്ങേയറ്റം ദോഷം ചെയ്യുന്നവന്‍ ഇഹലോകത്തെ പ്രണയിക്കുകയും നല്ല നടപ്പിനേക്കാള്‍ ഇഹലോകത്തെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പണ്ഡിതനാണ്. അവനങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ ചെയ്യുന്നപോലെ ആളുകള്‍ മുഴുവനും പ്രവര്‍ത്തിക്കുവാന്‍ അവന്‍ വഴിയൊരുക്കുന്നു.” (അഹ്മദ് ബ്‌നു ഹമ്പല്‍ (മരണം 241/855), ഇബ്‌നു അബി അല്‍ ദുന്‍യാ; ഇബ്‌നു അല്‍-സാകിര്‍ എന്നിവര്‍ നിവേദനം ചെയ്ത ഹദീസ്.
സ്ത്രീ (Women)
അടിയുറച്ച ബ്രഹ്മചാരിയായിരുന്നു യേശു.
അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ”വിവാഹം കഴിക്കുന്നില്ലേ?”
അദ്ദേഹം മറുപടി പറഞ്ഞു: ”മരിച്ചു പോയേക്കാവുന്ന ഒരുവളെ എനിക്കെന്ത് ചെയ്യാനാണ്?”
യേശുവിന്റെ ഭൗതിക വിരക്തിയുടെ പരമ കാഷ്ഠയായിരുന്നു ബ്രഹ്മചര്യം. എന്നാല്‍ ബ്രഹ്മചര്യത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കാതിരിക്കുമ്പോള്‍ ബ്രഹ്മചാരി ആയ ഒരു മുസ്‌ലിം യേശുവിനെ സങ്കല്‍പിക്കുക പ്രയാസമല്ലേ?. യേശുവിന്റെ വ്യക്തിത്വത്തിലെ പുകള്‍ പെറ്റ ഈ ഘടകത്തെ സൂഫി സാഹിത്യത്തില്‍ ബ്രഹ്മചര്യത്തെ വാനോളം വാഴ്ത്തിയിട്ടുണ്ട് എന്ന വസ്തുതയുമായി താരീഫ് ഖലീദി ബന്ധിപ്പിക്കുന്നു. ഖലീദി പറയുന്നു: ”പ്രാരംഭകാല ഇസ്‌ലാമിക ധര്‍മവുമായി ഒത്തു പോകുന്നില്ലെങ്കിലും, അബൂ താലിബ് മക്കി പോലുള്ള സൂഫി ഗ്രന്ഥകാരന്മാര്‍ക്കിടയില്‍ അപരിചിതമായിരുന്നില്ല വിവാഹ വിരുദ്ധ വികാരം.”
ധിഷണ (Wisdom)
ബുദ്ധിമാനായ യേശുവിനെയും നമുക്ക് കാണാം.
അദ്ദേഹം പറഞ്ഞു: ‘രാജാക്കന്മാര്‍ ബുദ്ധി നിങ്ങള്‍ക്ക് തന്നു. അതിനാല്‍ ഈ ലോകം നിങ്ങള്‍ അവര്‍ക്ക് നല്‍കുക.’
ഈ ഹദീസ് ശേഖരത്തിലെ ആദ്യത്തെ ഹദീസ് തന്നെ ബുദ്ധിയെ വിളിച്ചോതുന്ന ഒരു കഥയാണ്.
ഒരാള്‍ മോഷ്ടിക്കുന്നത് യേശു കണ്ടു. യേശു ആരാഞ്ഞു: ‘നീ മോഷ്ടിച്ചുവോ?’ അയാള്‍ പറഞ്ഞു: ”ആരാണോ ആരാധനക്ക് ഏറ്റവുമര്‍ഹന്‍ അവനെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഞാന്‍ ഒരിക്കലും മോഷ്ടിച്ചിട്ടില്ല.”
യേശു പറഞ്ഞു: ”ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു. എന്റെ കണ്ണുകളെ അവിശ്വസിക്കുന്നു.”
”വീടിനെ പ്രളയത്തിന്റെ വഴിയിലാണ് പണിയേണ്ടത്” എന്ന യേശുവിന്റെ വിശദീകരണത്തിലുള്ള ജ്ഞാനത്തെ അറേബ്യന്‍ ജ്ഞാന സാഹിത്യവുമായി ഖലീദി ബന്ധിപ്പിക്കുന്നുണ്ട്.
ഖലീദി പറയുന്നു:
മുബാഷിര്‍ ബ്‌നു ഫതീഖിന്റെ ‘മുഖ്താര്‍ അല്‍ ഹികം’ കാണുക. മുബാഷിറിനോട് ചോദിച്ചു: ”നിങ്ങള്‍ സുഖത്തോടെ അതിവസിക്കുവാന്‍ എന്തുകൊണ്ടൊരു വീട് സ്വന്തമാക്കാത്തത്?”
അദ്ദേഹം പറഞ്ഞു: ”ഒരാള്‍ക്ക് സുഖത്തോടെ കഴിയാം എന്നതു കൊണ്ടാണല്ലോ അയാള്‍ക്ക് വീട് വേണ്ടത്. എനിക്കൊരു വീടില്ല എന്നതാണ് എന്റെ ആശ്വാസം.”
ഇസ്‌ലാമിന്റെ സാമൂഹിക മനസില്‍ യേശുവിന് ധാരാളം പ്രതിനിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍, ഇസ്‌ലാമിക മിഷനറി പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിന് വേണ്ടി, മുഹമ്മദ് നബിയുടെ വരവ് വിളിച്ചോതുന്ന പ്രവാചകനാണ് യേശു എന്ന ബിംബമാണ് രുഢമൂലമായത്. യേശുവിനെ മനസിലാക്കുന്നതില്‍ ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ ഊന്നല്‍ വന്നത് ഖലീദി ഇപ്രകാരം വിവരിക്കുന്നു.
യേശു എല്ലായ്‌പ്പോഴും ഒരു മുസ്‌ലിം പ്രവാചകനായിട്ടാണ് അറിയപ്പെട്ടത്. കാരണം ഇസ്‌ലാമിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തെടുക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഈ വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്, യേശു ഖുര്‍ആന്‍ വായിക്കുന്നതായും, വിശദീകരിക്കുന്നതായും മുസ്‌ലിം രീതിയില്‍ പ്രാര്‍ത്ഥിക്കുന്നതായും മക്കയിലേക്ക് ഹജ്ജിന് പോകുന്നതായും ധാരാളം കഥകള്‍ വന്നിട്ടുണ്ട്. ധാരാളം ഹദീസുകള്‍ അദ്ദേഹത്തിന്റെ മനുഷ്യ പ്രകൃതം മാത്രമല്ല നിസ്സഹായതയും അടി വരയിടുന്നുണ്ട്.
ഇസ്‌ലാമിന്റെ പശ്ചാത്തലത്തില്‍, വിപുലമായ ദൈവശാസ്ത്ര പ്രശ്‌നങ്ങളുടെ ഭാഗമായി യേശുവിനെ പുനര്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിലുപരി, ‘മുസ്‌ലിം യേശു’ (Muslim Jesus) എന്ന ഗ്രന്ഥം സ്വന്തം കാലുകളില്‍ അടിയുറച്ച് നില്‍ക്കുന്ന യേശുവിനെയാണ് വരച്ചുകാട്ടുന്നത്. കാരണം, ഈ ഗ്രന്ഥത്തിന്റെയും അതില്‍ സമാഹരിച്ച ഹദീസ് നിവേദകരുടെയും ലക്ഷ്യം, നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല. അതിനാല്‍ ഈ ഹദീസ് നിവേദകരില്‍ ഭൂരിപക്ഷവും സൂഫി മിസ്റ്റിക്കുകള്‍ ആയതിനാല്‍ യേശുവിന്റെ സുഹ്ദ് (വിരക്തി) എന്ന ഘടകത്തിനാണ് പ്രാധാന്യം ലഭിച്ചിരിക്കുന്നത്.
ഗ്രന്ഥത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രധാന വസ്തുത ഇസ്‌ലാമിക ചരിത്രത്തിലെ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ട് യേശുവിന് വന്ന പ്രതിനിധാനങ്ങളാണ്. ഖലീദി പറയുന്നു: ”ആദ്യകാല ഇസ്‌ലാമിക വിവാദവുമായി ബന്ധപ്പെട്ട വിധി വാദവുമായി ബന്ധപ്പെട്ട് പാപങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് ഇസ്‌ലാമിലെ യേശു സംശയരഹിതമായി പറഞ്ഞുവെക്കുന്നത് ദൈവ കാരുണ്യം അനന്തമാണ് എന്നാണ്. അതായത് പാപം വെറുക്കപ്പെടേണ്ടതും, ഭര്‍ത്സിക്കപ്പെടേണ്ടതുമാണെങ്കിലും; ധിക്കാരത്തിലല്ല; സ്വകാര്യമായ സമര്‍പ്പണത്തിലാണ് അതിന്റെ പരിഹാരം നിലകൊള്ളുന്നത്. അതിലുപരിയായി ആരും തന്നെ സ്വയം ഒരു സദാചാര വിധി കര്‍ത്താവായി അവരോധിക്കരുത്.” യേശു പറഞ്ഞു: ”നിങ്ങള്‍ ജനങ്ങളുടെ രക്ഷിതാക്കളാണ് എന്ന പോല്‍ അവരുടെ പാപങ്ങളെ പരിശോധിക്കരുത്. നിങ്ങള്‍ അവരുടെ ദാസന്മാരാണ് എന്ന പോല്‍ അത് പരിശോധിക്കുക” ഇവിടെ ഭരണകര്‍ത്താവിന്റെ സദാചാര സംബന്ധമായ സത്യസന്ധതയുടെ പേരില്‍ അധികാരി വര്‍ഗത്തിനെതിരെ നൂറ് വര്‍ഷം നീണ്ട് നിന്ന യുദ്ധത്തിലേര്‍പ്പെട്ട ഖവാരിജുകള്‍ക്കെതിരെയുള്ള പതിഞ്ഞ പരിഹാസം കാണാം.
ഇസ്‌ലാമിന്റെ ആദ്യകാലത്ത്, നേതൃത്വത്തിന്റെ അര്‍ഹതയെയും സത്യസന്ധതയെയും അത്യന്താപേക്ഷിതമെന്ന് ഊന്നിപ്പറഞ്ഞ ഒരു വിഭാഗവും സമൂഹത്തിന്റെ ഐക്യമാണ് അവശ്യം എന്ന് ഊന്നിപ്പറഞ്ഞ മറുവിഭാഗവും തമ്മില്‍ കൃത്യമായ വിഭജനം ഉണ്ടായിരുന്നുവെങ്കില്‍, യേശുവിന്റെ ആദ്യകാല പ്രസ്താവനകള്‍ രണ്ടാം വിഭാഗത്തെ പിന്തുണയ്ക്കുന്നതായി നമുക്ക് മനസിലാക്കാം.
ഖലീദി തുടരുന്നു: ധര്‍മത്തിന്റെ കൃത്യമായ മാതൃകയല്ല ഈ ഹദീസുകള്‍ പറയുന്ന മുസ്‌ലിം യേശു. മുസ്‌ലിം ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ പിന്തുണയ്ക്കുന്നയാളായി യേശു പലപ്പോഴും മാറുന്നുണ്ട്. പണ്ഡിതന്‍മാരുടെ പങ്ക്, ഗവണ്‍മെന്റുകളോടുള്ള മനോഭാവം, സ്വതന്ത്രേച്ഛ, വിധി നിര്‍ണയ വാദം, വിശ്വാസം, പാപം, ഭരണാധികാരി, പാപിയായ വിശ്വാസി തുടങ്ങിയ ചൂടന്‍ വിഷയങ്ങളില്‍ യേശു പക്ഷം ചേരുന്നുണ്ട്.
ഈ യോഗ്യതകള്‍ ആലോചിക്കുമ്പോള്‍ ആദ്യകാല ഇസ്‌ലാമിക യേശുവിന്റെ ആകപ്പാടെയുള്ള മാനസിക തലം ഏതാനും മുസ്‌ലിംകളുടെ സൈദ്ധാന്തികമായ നിലപാടുകളോട് പൂരകമായിരുന്നു എന്ന് കാണാം.
ആദ്യം ‘ഇര്‍ജാഅ്’ (ആഭ്യന്തര യുദ്ധങ്ങളില്‍ ഇടപെടാതിരിക്കുകയും, സൈദ്ധാന്തികമായ വിയോജിപ്പുകളുടെ പേരില്‍ ഏകദൈവ വിശ്വാസം കൈവെടിയാത്ത മുസ്‌ലിമിനെ അവിശ്വാസി എന്ന് വിളിക്കാതിരിക്കുകയും ചെയ്യുന്ന ആദ്യകാല മുസ്‌ലിം പ്രസ്ഥാനത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദം) എന്ന ആശയത്തോടായിരുന്നു യേശുവിന് പ്രതിപത്തി.
‘മുസ്‌ലിം യേശു’ എന്ന ഗ്രന്ഥം യേശുവിന്റെ ഇസ്‌ലാമിക വായന മാത്രമല്ല, യേശുവിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമിന്റെ വായന കൂടിയാണ്.’
താരീഫ് ഖലീദി: സെന്റര്‍ ഓഫ് മിസില്‍ ഈസ്റ്റേണ്‍ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡയറക്ടര്‍, കേംബ്രിഡ്ജ് കിംഗ്‌സ് കോളേജില്‍ ഫെലോ പെന്‍ഗ്വിന്‍ ക്ലാസിക് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം സിയാവുദ്ദീന്‍ സര്‍ദാര്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകരും വായനക്കാരും ഹാര്‍ദ്ദവമായി സ്വീകരിച്ച ഗ്രന്ഥമാണ്.
Connect
Connect with us on the following social media platforms.