പാട്ടീല്‍ സമുദായവും മേല്‍ജാതിസംവരണവും
നരേന്ദ്ര മോദിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രഭാവത്തെ അട്ടിമറിക്കാന്‍പോന്ന വ്യക്തിത്വമാണ് ഗുജറാത്തില്‍ പട്ടേല്‍ ജാതിയെ മുന്‍നിര്‍ത്തി മേല്‍ജാതി സംവരണത്തിനായി സമരം ചെയ്യുന്ന 22കാരനായ ഹാര്‍ദിക് പട്ടേലെന്ന് പലരും കരുതുന്നു. എന്നാല്‍, മോദിക്കും ഹാര്‍ദിക് പട്ടേലിനും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇതിലേറെ സങ്കീര്‍ണ്ണത നിറഞ്ഞതാണ് എന്നാണ് ഗുജറാത്തിന്റെ ആധുനിക ചരിത്രം പറയുന്നത്. ഇതിനുമുമ്പ് പട്ടേല്‍ സമുദായം ഇത്രമേല്‍ സംഘടിച്ച് തെരുവിലിറങ്ങിയത് 1980കളിലായിരുന്നു . ഇന്നവര്‍ മേല്‍ജാതി സംവരണത്തിനായാണ് സമരം ചെയ്യുന്നതെങ്കില്‍ അന്നവര്‍ സംവരണത്തിനുതന്നെ എതിരായുള്ള സമരവും അക്രമവുമാണ് നടത്തിയത്. അതുകൊണ്ടുതന്നെ മറ്റൊരു സവര്‍ണ രാഷ്ട്രീയ ഉന്മാദം എന്ന നിലക്ക് തള്ളിക്കളയാവുന്നതല്ല ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങള്‍.
2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയിലേക്ക് വഴിവെച്ച സാമൂഹികമാറ്റങ്ങള്‍ നടക്കുന്നത് 1980കളിലാണ് എന്നാണ് ഒര്‍നിത് ഷാനി തന്റെ Communalism, Caste and Hindu Nationalism: The Violence in Gujarat (Cambridge Universtiy Press, 2007) എന്ന പഠനത്തില്‍ പറയുന്നത്. 70കളില്‍ ഇന്ത്യയില്‍ വ്യാപിച്ച സംവരണ നടപടികള്‍ കാരണം മേല്‍ജാതികളും കീഴ്ജാതികളും തമ്മില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ വലിയ സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു. അധികാരം, വിഭവം, സമ്പത്ത് എന്നിവയുടെ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട ജാതിസംഘര്‍ഷങ്ങള്‍ പക്ഷേ, 80കളില്‍ ഇന്ത്യയുടെ പല ഭാഗത്തും ഹിന്ദു, മുസ്ലിം എന്ന മതവ്യത്യാസത്തിലേക്ക് മാറിപ്പോകുന്നതായാണ് നാം കാണുന്നത്. ഗുജറാത്തില്‍ ബി.ജെ.പി ശക്തിപ്രാപിക്കാന്‍ കാരണമായ 1985ലെ അഹമ്മദാബാദ് കലാപത്തിന്റെ പ്രവര്‍ത്തനരീതികള്‍ പഠിക്കുമ്പോള്‍ ഈ വസ്തുത വ്യക്തമാകുന്നു. ഇന്ത്യയിലുണ്ടായിരുന്ന ജാതി സംഘര്‍ഷം പതുക്കെ ഹിന്ദു-മുസ്ലിം പ്രശ്‌നമായി മാറുന്നു എന്ന വസ്തുതയാണത്.
1972ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ബക്ഷി കമീഷനെ നിയോഗിക്കുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റും ഒ.ബി.സി വിഭാഗക്കാരനുമായ ജിനഭായ് ദര്‍ജിയുടെ ഇടപെടല്‍ ബക്ഷി കമീഷന്റെ രൂപവത്കരണത്തില്‍ ഏറെ പ്രധാനമായിരുന്നു. മാത്രമല്ല, അദ്ദേഹം ദലിതുകള്‍, മുസ്ലിംകള്‍, ഒ.ബി.സികള്‍ തുടങ്ങിയവരെ അണിനിരത്തി സവര്‍ണ ഉള്ളടക്കമുള്ള കോണ്‍ഗ്രസിനെ പിന്നാക്ക രാഷ്ട്രീയചലനങ്ങളുമായി അടുപ്പിക്കാനും ശ്രമിച്ചിരുന്നു. ബക്ഷി കമീഷന്‍ 1976ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാലു വര്‍ഷത്തിനുശേഷം, പിന്നാക്ക വിഭാഗങ്ങളുടെകൂടി പിന്തുണയോടെ അധികാരത്തില്‍വന്ന മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബക്ഷി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുകയും ചെയ്തു. എന്നാല്‍, 1982ല്‍ ആദ്യഘട്ട ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ വിഭാഗക്കാര്‍ പ്രതിഷേധമുണ്ടാക്കുകയും അങ്ങനെ റാണെ കമീഷന്‍ നിലവില്‍വരുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷംതന്നെ റാണെ കമീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഒ.ബി.സി സംവരണത്തിന്റെ തോത് 18 ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 1985 ജനുവരിയില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റാണെ കമീഷന്‍ റിപ്പോര്‍ട്ട് ചില തിരുത്തലുകളോടെ നടപ്പാക്കി.
ഗുജറാത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഒ.ബി.സി സംവരണം നടപ്പായ 1976 മുതല്‍ 1986 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ മേല്‍ജാതി ഹിന്ദുക്കളുടെ, വിശിഷ്യ പട്ടേല്‍ ജാതിക്കാരുടെ നേതൃത്വത്തില്‍ പിന്നാക്ക ജാതികള്‍ക്കെതിരെ ആയിരക്കണക്കിന് തെരുവുകലാപങ്ങള്‍ നടന്നതായി കാണാന്‍ കഴിയും. സാമൂഹിക പുരോഗതി നേടിക്കഴിഞ്ഞ ദലിതുകളായിരുന്നു ഇവരുടെ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍. എന്നാല്‍, 1985 ഫെബ്രുവരി ആകുമ്പോഴേക്കും നേരത്തേ പറഞ്ഞ ദലിത് ബഹുജന്‍ വിരുദ്ധ സംഘര്‍ഷങ്ങളും അക്രമങ്ങളും മുസ്ലിംവിരുദ്ധമായി മാറിക്കഴിഞ്ഞിരുന്നു. ബി.ജെ.പി കൊണ്ടുവന്ന പുത്തന്‍ രാഷ്ട്രീയ പദ്ധതിയുടെ ഫലമായിരുന്നു അത്. പട്ടേല്‍ വിഭാഗത്തിന്റെ കൂടെനിന്ന് സംവരണവിരുദ്ധ നിലപാട് എടുക്കുകയും അതേസമയം മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ബി.ജെ.പി 1985ലെ ഫെബ്രുവരി മുതല്‍ ജൂലൈ വരെ നടത്തിയ 750ഓളം മുസ്ലിംവിരുദ്ധ അക്രമങ്ങളിലൂടെ ജാതിരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗതി മാറ്റിമറിച്ചു. ഇതിനായി മേല്‍ജാതി പൊതുബോധത്തിലുള്ള സംവരണവിരുദ്ധതയും മുസ്ലിംവിരുദ്ധതയും കൂട്ടി യോജിപ്പിച്ചും കീഴ്ജാതികള്‍ക്കിടയില്‍ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ചും ബി.ജെ.പി രണ്ടുപക്ഷത്തും പ്രവര്‍ത്തിച്ചു.
എന്നാല്‍, എങ്ങനെയാണ് കീഴ്ജാതികളെ മുസ്ലിംവിരുദ്ധമായി സംഘടിപ്പിക്കാന്‍ ബി.ജെ.പിയുടെ സവര്‍ണ രാഷ്ട്രീയത്തിന് സാധിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. അഹമ്മദാബാദിലെ തുണിമില്‍ മേഖലയില്‍ 80കളിലുണ്ടായ തൊഴില്‍പ്രതിസന്ധി കീഴ്ജാതികളെയും മുസ്ലിംകളയും മറ്റു തൊഴില്‍ മേഖലകള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നു . എന്നാല്‍, അസംഘടിത തൊഴില്‍ മേഖലയിലെ മത്സരങ്ങള്‍ അവരെ തമ്മില്‍ അകറ്റുകയാണ് ചെയ്തത്. ഈ അവസരം മുതലെടുത്ത് ബി.ജെ.പിയും വി.എച്ച്.പിയും നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കീഴ്ജാതി വിഭാഗക്കാരെ സ്വാധീനിക്കുകയും അതുവഴി ‘മുസ്ലിം എന്നതാണ് മുഖ്യ ഭീഷണി’ എന്ന പ്രചാരണത്തിന് വ്യാപക പിന്തുണ നിര്‍മിച്ചെടുക്കുകയും ചെയ്തു. വിശിഷ്യ, ഹിന്ദു ഒ.ബി.സികള്‍ എന്ന് മുഖ്യധാരാ വിജ്ഞാനം വ്യവഹരിക്കുന്ന സാമൂഹികവിഭാഗത്തെ ഗുജറാത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമാക്കി മാറ്റുന്ന പ്രക്രിയ നടന്നത് ഇങ്ങനെയുള്ള നിരവധി സൂക്ഷ്മ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ്.
അങ്ങനെ പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ പുതിയ ഹിന്ദു സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരാനും അവരില്‍തന്നെ ഒ.ബി.സിക്കാരനായ നരേന്ദ്ര മോദിയില്‍ പുതിയൊരു ഹിന്ദു ഹൃദയ സമ്രാട്ടിനെ പ്രതിഷ്ഠിക്കാനും ബി.ജെ.പിക്കും സംഘ്പരിവാരത്തിനും കഴിഞ്ഞു. ഈ മാറ്റത്തിലൂടെ സവര്‍ണരുടെ ജാതി അധികാരം ഒരു പരിക്കുംപറ്റാതെ നിലനിന്നെങ്കിലും, ഒരു പരിധിവരെ ദലിത് ബഹുജന്‍ വിഭാഗക്കാര്‍ ആദ്യമായി ഗുജറാത്തില്‍ അധികാരമേഖലയിലത്തെിപ്പെട്ടുവെന്ന വൈരുധ്യവും കാണാതിരിക്കാന്‍ കഴിയില്ല.
അടിസ്ഥാനപരമായി മേല്‍ജാതി അജണ്ടയുള്ള സവര്‍ണരുടെ ഈ പുതിയ രാഷ്ട്രീയതന്ത്രം സാധ്യതകള്‍ മാത്രമല്ല, തീരാത്ത ആന്തരിക വൈരുധ്യങ്ങളും അവര്‍ക്ക് സമ്മാനിച്ചു. പല ദലിത് ബഹുജന്‍ ചിന്തകരും വാദിച്ചിരുന്നപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതി ഉണ്ടാക്കുന്ന പിളര്‍പ്പുകള്‍ സവര്‍ണ സ്വാംശീകരണത്തില്‍പെട്ട് താല്‍ക്കാലികമായി തിരിച്ചടി നേരിട്ടെങ്കിലും ജാതിയുടെ സംഘര്‍ഷം ഏതുസമയത്തും പുറത്തുവരാന്‍ കഴിവുള്ള അടിസ്ഥാനപരമായ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നമാണ്. അതാണ് ഗുജറാത്തില്‍നിന്നുള്ള ഹാര്‍ദിക് പട്ടേല്‍ നല്‍കുന്ന സൂചനകള്‍.
Connect
Connect with us on the following social media platforms.