റൂമിയുടെ ആകാശം
എഴുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്ന് പോയ ജലാലുദ്ദീന്‍ റൂമി സാഹിത്യലോകത്തിന് ഇന്നും അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന സൂഫീ കവിയാണ്. ആത്മീയാന്വേഷകരുടെ കൈകളിലെ ഖുര്‍ആനിന്റെയും ഭഗവത് ഗീതയുടെയും ബൈബിളിന്റെയും സ്ഥാനം നേടിയെടുക്കാന്‍ റൂമിയുടെ കൃതികള്‍ക്ക് സാധിച്ചു എന്നതാണ് ആ അദ്ഭുദത്തിന് കാരണം. റൂമിയെയും അദ്ദേഹത്തിന്റെ കൃതികളെയും മുന്‍നിര്‍ത്തി കെ.ടി സൂപ്പി എഴുതി അകം ബുക്‌സ് പ്രസിദ്ധീകരിച്ച ‘റൂമിയുടെ ആകാശം’ എന്ന പുസ്തകം റൂമി വരച്ചു വെച്ച് പോയ ആത്മീയ ലോകത്തിന്റെ മനോഹാരിത കൂടുതല്‍ മികവില്‍ പ്രതിഫലിപ്പിക്കുന്നു. അതിരില്ലാത്ത ആകാശത്തിന്റെ അനന്തതയില്‍ പാറി നടക്കാന്‍ കൊതിച്ച ഒരു സൂഫി കവിയെക്കുറിച്ചുള്ള കൃതിക്ക് എന്തു കൊണ്ടും അനുയോജ്യമായ പേര് തന്നെയായിരുന്നു ‘റൂമിയുടെ ആകാശം’. റൂമിയുടെ ജീവിതവും മസ്‌നവി, ദീവാന്‍ , ഫീഹി മാ ഫീഹി എന്നീ കൃതികളുടെ ആഖ്യാനങ്ങളും ഇത്ര ചെറിയ പുസ്തകത്തില്‍ ആവിഷ്‌കരിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഒരു വ്യക്തിയുടെ ജീവിതവും, അദ്ദേഹം വരച്ച് വെച്ച വാങ്മയ ചിത്രങ്ങളുടെ മനോഹാരിതയും കൊണ്ടാവാം റൂമി ഇന്നും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ആ വ്യക്തിയെക്കുറിച്ചെഴുതുന്ന കൃതി വളരെ ചരുക്കി പറയുക എന്നത് അസാധ്യമാണ്. ഗ്രന്ഥകാരന്റെ കാവ്യഭാഷയുടെ മനോഹാരിതയില്‍ ഒരു ചെറിയ പുസ്തകത്തിലൂടെ ഒരു വലിയ ലോകം വരച്ചത് അത്ഭുതകരമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജനിച്ച റൂമി എന്ന സ്വത്വാന്വേഷി, ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടി അക്ഷരങ്ങള്‍ കൊണ്ട് വസന്തകാലം തീര്‍ക്കുകയായിരുന്നു. പേര്‍ഷ്യക്കാര്‍ മസ്‌നവിയെ അവരുടെ ഭാഷയില്‍ ഇറങ്ങിയ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അനുപമമായ കാവ്യ സൗന്ദര്യവും നിഗൂഢാര്‍ത്ഥ ചിഹ്നങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ഒരു കാവ്യസൃഷ്ടി തന്നെയാണത്. ഖുര്‍ആനിലെ ബിംബങ്ങളും ഉപമകളും ആത്മാവിനെ അറിയാനുള്ള പാഠങ്ങളായി റൂമി കല്പന ചെയ്തു. അവ തേടിയത് വാക്കുകള്‍ക്കപ്പുറത്തുള്ള ആത്മാവിന്റെ ഭാഷയായിരുന്നു. ആ വാക്കുകള്‍ പ്രതിനിധീകരിക്കുന്ന സൂക്ഷ്മമായ രാഷ്ട്രീയ-സാമൂഹിക മണ്ഡലം അനിര്‍വചനീയമാം വിധം വലുതും മനോഹരവുമായിരുന്നു.
സ്ത്രീക്ക് പുരുഷന്റെതിന് തുല്യമായ പ്രാധാന്യമുണ്ടെന്ന് റൂമി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സ്ത്രീകള്‍ , പ്രത്യേകിച്ച് മുസലിം സ്ത്രീകള്‍ ഏറ്റവും താഴ്ന്ന സ്ഥാനം കല്പിക്കപ്പെടുകയും പുരുഷന്റെ മേല്‍ക്കോയ്മയെ സഹിച്ച് ജീവിക്കുകയും ചെയ്തവരായിരുന്നു. എന്നാല്‍ റൂമി മസ്‌നവിയില്‍ സ്ത്രീയെ ദൈവത്തിന്റെ കിരണം (ray of god) എന്നാണ് വിശേഷിപ്പിച്ചത്. കാരണം സ്ത്രീക്കും പുരുഷനോടൊപ്പം ആത്മീയമായും സര്‍ഗാത്മകമായും വളരാനുള്ള മുഴുവന്‍ സാധ്യതയുമുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. സൂഫീ ഗുരുക്കന്‍മാരുടെ ചരിത്രത്തില്‍ വനിതകളെ ശിഷ്യരാക്കി സ്വീകരിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്ത്രീ അനുഭവിച്ച ജീവിതവും സ്വാതന്ത്ര്യവും അത്രക്ക് സങ്കീര്‍ണമായിരുന്ന ഒരു സാഹചര്യത്തില്‍ , മതത്തിന്റെ ചട്ടക്കൂടിലടച്ച് അവളുടെ സ്വാതന്ത്ര്യം തടയപ്പെട്ട സന്ദര്‍ഭത്തിലാണ് റൂമി അവളെ ദൈവത്തിന്റെ കിരണമെന്ന് വിളിച്ചത്. അവള്‍ ഭൂമിയിലെ പ്രണയിനി മാത്രമല്ലെന്നും പ്രപഞ്ചത്തില്‍ സംഗീതമായി നിറഞ്ഞു നില്‍ക്കുകയാണെന്നുമെഴുതി. അവള്‍ സൃഷ്ടിക്കുന്നവളാണ് അതിനാല്‍ സ്ത്രീ ഒരു സാധാരണക്കാരിയല്ലെന്ന് മസ്നവിയില്‍ ഉദ്ധരിക്കുന്നതായി ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ച ഒരു വിപ്ലവകാരി എന്ന നിലയിലും റൂമി വാഴ്ത്തപ്പെടുന്നു.
കവിതയും സംഗീതവുമെല്ലാം ഒരു കാലത്ത് സ്തുതിപാഠകകലയായി രൂപം സ്വീകരിച്ച ഒരു പശ്ചാത്തലം മുസ്‌ലിം സംസ്‌കൃതിയുടെ ചരിത്രത്തിലുണ്ട്. റൂമിക്ക് മുമ്പ് പേര്‍ഷ്യയില്‍ ജീവിച്ച ആദ്യകാല കവികളെല്ലാം കൊട്ടാരങ്ങളിലെ സ്തുതിപാഠകരായി മാത്രം ഒതുങ്ങിക്കൂടി. ആ പാരമ്പര്യത്തെ ഉടച്ചു വാര്‍ക്കുകയാണ് റൂമി ചെയ്തത്. സ്തുതിപാഠകവൃത്തിയായി പരിണമിച്ച കലാരൂപത്തെ സാധാരണ ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിന് വേണ്ടി ഉപയോഗിച്ചു അദ്ദേഹം. ഈ ഒരര്‍ത്ഥത്തിലും റൂമി വിപ്ലവകാരിയാണ്. മസ്‌നവിയും ദീവാനും മനുഷ്യബോധത്തിന്റെ അഗാധതലങ്ങളെ തൊട്ടുണര്‍ത്തി. ദൈവത്തിലേക്ക് വളരുന്ന വാക്കുകളുടെ പ്രവാഹമാണത്. ദീവാന്‍ ജീവിതത്തിന്റെ സ്‌നേഹ സമ്പന്നമായ ഒരു ആളിക്കത്തലാണെങ്കില്‍ മസ്‌നവി എല്ലാത്തിനെയും സ്വീകരിച്ച് തിരകള്‍ തീര്‍ക്കുന്ന ഒരു മഹാ സാഗരമാണ് എന്ന് ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നു. ഇവയൊന്നും വെറും കവിതാശകലങ്ങള്‍ ആയിരുന്നില്ല. വാക്കുകള്‍ക്കപ്പുറം അവ ആത്മാവിന്റെ ഭാഷ തേടുന്നു. ഒരൊറ്റ വായനയില്‍ റൂമി മസ്‌നവിയില്‍ വരച്ചിട്ട മനോഹര ചിത്രങ്ങള്‍ മനസിലാക്കുക പ്രയാസമാണ്. അതിന് സമഗ്രമായ വായന തന്നെ വേണം, എങ്കില്‍ മാത്രമേ ദീവാനിലും മസ്‌നവിയിലും ഒളിഞ്ഞു കിടക്കുന്ന സത്യത്തിന്റെ മഹാസാഗരത്ത മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ധ്യാനിയായ വായനക്കാരന്റെ ആത്മതലത്തിനൊപ്പമായിരിക്കും അനുഭവത്തിന്റെ തീവ്രതയും തിളക്കവും. റൂമിയുടെ പ്രശസ്തമായ ഒരു ആശയമായിരുന്നു അകത്ത് നില്‍ക്കുന്നവനും പുറത്ത് നില്‍ക്കുന്നവനും ഒരാള്‍ തന്നെയാണ് എന്നത്.
റൂമി ജീവിച്ചിരുന്ന നൂറ്റാണ്ടുകളെ മിസ്റ്റിസിസത്തിന്റെ വസന്തകാലം എന്ന് ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നു. ആ കാലത്ത് ജീവിച്ച സൂഫീ കവികളായ ഇറാഖിയും, ബഹാവുദ്ദീനും സദറുദ്ദീന്‍ ഖന്‍യാവിയും റൂമിയുമായി കണ്ടു മുട്ടിക്കാണാമെന്നും അതു വഴി സൂഫീ ശാഖക്ക് വ്യാപ്തി കൂടിക്കാണുമെന്നുമുള്ള ഒരു നിരീക്ഷണം ഈ പുസ്തകം മുന്നോട്ടു വെക്കുന്നുണ്ട്. റൂമിയുടെ ഒരു കൂട്ടം കവിതകള്‍ ചേര്‍ത്തുവെച്ച ‘കവിതയുടെ ഇടം’ എന്ന ഭാഗം നമ്മെ റൂമീ ഭാവനയുടെ പറുദീസകളിലെത്തിക്കുന്നു. ആധുനികതയും സാങ്കേതികവിദ്യയും മനുഷ്യഹൃദയത്തില്‍ വിള്ളലുകളുണ്ടാക്കുകയും സ്‌നേഹവും ജീവിതവും അപ്രസക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് റൂമീ കൃതികളുടെ ജനകീയവത്കരണം അനിവാര്യമായി വന്നിരിക്കുന്നു. മസ്‌നവിയും ദീവാനും ഫീഹി മാ ഫീഹിയും വായിച്ചാലുണ്ടാകുന്ന ആത്മീയാനുഭൂതിയിലേക്ക് സഞ്ചരിച്ചെത്താന്‍ ‘റൂമിയുടെ ആകാശം’ അനുവാചകരെ പ്രേരിപ്പിക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ വിജയം തന്നെയാണ്.
Connect
Connect with us on the following social media platforms.