ചിത്രലേഖയുടേത് സവര്‍ണ്ണ വംശീയതക്കെതിരായ പോരാട്ടമാണ്
ഞങ്ങള്‍ നിങ്ങളുടെ അടിമയാവുക എന്നത് നിങ്ങളുടെ ആഗ്രമായിരിക്കും. അതംഗീകരിക്കുക എന്നത് ഞങ്ങളുടെ തീരുമാനമാവുന്നതെങ്ങനെ? – ഡോ. ബി.ആര്‍ അംബേദ്കര്‍
പതിനാല് ദിവസം പിന്നിടുന്ന ചിത്രലേഖ നയിക്കുന്ന സമരം കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയമയായ വിവേചനത്തിന്റെ എറ്റവും വലിയ തെളിവാണ്. 2005 മുതല്‍ സി.പി.എമ്മിന്റെ ജാതീയമായ അക്രമത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ നീതിക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇത് പത്താമത്തെ വര്‍ഷമാണ്. കണ്ണൂര്‍ സി.പി.എമ്മിനോട് പൊരുതി നില്‍ക്കാന്‍ പല പ്രസ്ഥാനങ്ങളും ഭയപ്പെടാറുണ്ട് എന്നത് നമുക്കറിയാവുന്ന വസ്തുതയാണ്. ഇവിടെയാണ് ചിത്രലേഖ മാത്യകയാവുന്നത്. എന്തും ചെയ്യാന്‍ സ്വാധീനമുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പൊരുതി നിന്നു എന്നത് തന്നെയാണ് ചിത്രലേഖയുടെ പ്രസക്തി.
പാപ്പിലിയോ ബുദ്ധ എന്ന സിനിമ മുതല്‍ ഡോക്യുമെന്റെറികള്‍ വരെ ചിത്രലേഖയെ മുന്‍ നിര്‍ത്തി നിരവധി പേര്‍ ചെയ്തതാണ്. പക്ഷേ എല്ലാ സീനുകള്‍ക്ക് ശേഷവും ചിത്രലേഖ സമരം തുടരുന്നു. മീഡിയകളുടെ പിന്‍ബലമില്ലാതെ തന്നെയാണ് 2014 എപ്രിലില്‍ ചിത്രലേഖയും കുടുംബവും ഭരണകൂടത്തില്‍ നിന്ന് ലഭിക്കേണ്ട നീതിക്ക് വേണ്ടി പോരാട്ടം തുടങ്ങുന്നത്. അവര്‍ ലഘുലേഖയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നോക്കുക.
”സി പി എമ്മുകാര്‍ ഭര്‍ത്താവ് ശ്രിഷ്‌കാന്തിനെയും സഹോദരന്‍ മഹേഷിനെയും വീട്ടില്‍ കയറി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 2005 ല്‍ ഓട്ടോ കത്തിച്ച കേസില്‍ പ്രതിയായ അജിത് കുമാറും മറ്റു കേസിലെ പ്രതികളായ ഷിബു, സതിശന്‍, കുഞ്ഞിമംഗലം ബ്രാഞ്ച് സെക്രട്ടറി ജ്യോതിഷ് എന്നിവരുമാണ് സംഘത്തിലുണ്ടയിരുന്നത്. ഇവര്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂടിയാണ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടപടിയെടുക്കാം എന്ന് പറഞ്ഞിട്ട് ആറുമാസമായിട്ടും നടപടിയെടുത്തിട്ടില്ല.”
ചിത്രലേഖക്കും കുടുംബത്തിനുമെതിരെയുളള കളള കേസുകള്‍ പിന്‍വലിക്കുക, നിര്‍ഭയമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അവസരം ഉണ്ടാക്കി തരിക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കണ്ണൂരില്‍ കഴിഞ്ഞ് പത്ത് വര്‍ഷമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.
സി.പി.എമ്മിന്റെ അക്രമികള്‍ ചിത്രലേഖയുടെ വീട്ടില്‍ കയറി അക്രമിക്കുകയും എന്നിട്ട് ചിത്രലേഖയുടെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. പോലീസിന് സി.പി.എമ്മിന് അപ്പുറത്തേക്ക് കണ്ണൂരില്‍ നിലനില്‍ക്കാന്‍ പറ്റില്ല എന്നതിന്റെ എറ്റവും വലിയ തെളിവാണിത്. ഭര്‍ത്താവ് ശ്രീശ്കാന്തിനെതിരെ കളളക്കേസ് കൊടുത്ത് 32 ദിവസം ജയിലില്‍ അടച്ചു. സമര പന്തലില്‍ വയസ്സായ വല്ല്യമ്മയും ഉണ്ട്. അവരുടെ കര്‍ഷക പെന്‍ഷന്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. എപ്രിലില്‍ നടത്തിയ സമരത്തില്‍ ജില്ലാകലക്ടര്‍ അവര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും നടപടിയെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് ചിത്രലേഖയും കുടുംബവും പുനരധിവാസം ആവശ്യപ്പെട്ട് കൊണ്ട് വീണ്ടും സമരം തുടങ്ങുന്നത്. ഈ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിരവധിയാളുകള്‍ സമരപന്തലില്‍ എത്തുന്നുണ്ട്. സി.പി.എമ്മിന്റെ ജാതീയമായ അക്രമത്തെ കുറിച്ച് കേട്ട് സത്യാവസ്ഥ മനസ്സിലാക്കി അവര്‍ പോവുകയും ചെയ്യുന്നു. അവിടെ ഇപ്പോഴും ചിത്രലേഖക്കെതിരായ സി.പി എമ്മിന്റെ ക്യാംപെയിന്‍ നിലനില്‍ക്കുന്നുണ്ട്. കളള് കുടിക്കുന്നു, കഞ്ചാവ് വലിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ആരോപണങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. സി.പി.എമ്മിന്റെ ഉളളില്‍ നിലനില്‍ക്കുന്ന ജാതീയവും വംശീയവുമായ ബോധത്തിന്റെ പ്രശ്‌നമാണിത്. ചുംബന സമരത്തെ അനുകൂലിച്ച് ലിബറല്‍ നിലപാടെടുക്കുന്ന പാര്‍ട്ടി ചിത്രലേഖ വിഷയത്തില്‍ കാണിക്കുന്ന നിലപാട് നാം തിരിച്ചറിയേണ്ടതുണ്ട്. ലിബറല്‍- സെക്ക്യുലര്‍ സമൂഹത്തില്‍ മതം മാത്രമാണല്ലോ സി.പി.എമ്മിന് പശ്‌നമായി മാറുന്നത്. ജാതീയത അവര്‍ക്കൊരിക്കലും ഒരു പ്രശ്‌നമായി അനുഭവപ്പെടാറില്ല എന്നതും സി.പി.എമ്മിന്റെ സവര്‍ണ്ണ ബോധത്തെയാണ് കാണിക്കുന്നത്.
സി.പി.എമ്മിന്റെ ജാതീയതക്കെതിരെ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാവാതെ പോരാടുന്നു എന്നതാണ് ചിത്രലേഖയുടെയും കുടുംബത്തിന്റെയും പ്രസക്തി. ചിത്രലേഖക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ തന്നെയാണ് സി.പി.എമ്മിന്റെ ജാതീയതയുടെ തെളിവ്. മലബാറില്‍ ജാതി അത്ര പ്രത്യക്ഷമായല്ല നിലനില്‍ക്കുന്നത് എന്നതും തോളില്‍ കയ്യിട്ട് നടക്കുന്നവരും ജാതീയതയുടെ വക്താക്കളായിരിക്കും എന്നതും പുതിയ കാലത്തെ പ്രവണതകളാണ്. ജന്‍മിമാരോട് നിങ്ങള്‍ പുതിയ കാലത്ത് മുതലാളിമാരായി മാറണമെന്നും തമ്പ്രാക്കന്‍മാരായി നിലനില്‍ക്കാന്‍ പറ്റില്ല എന്നും ക്ലാസെടുത്ത് കൊടുത്തത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്.പ്രിന്റ് മീഡിയകളിലും സിനിമകളിലും, ഫെയ്‌സ് ബുക്കിലും ജാതി എത്രമാത്രം നിറഞ്ഞിരിക്കുന്നു എന്നതും നാം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ജാതി നോക്കി കല്ല്യാണം കഴിക്കുന്ന പുരോഗമന പ്രസ്ഥാനക്കാരുടെ നാടും കൂടിയാണല്ലോ മലബാര്‍ എന്ന് നാം തിരിച്ചറിയുന്നിടത്താണ് ജാതിക്കെതിരെ പുതിയ പോരാട്ടങ്ങള്‍ പ്രസക്തമാവുന്നത്.
മലബാറില്‍ ദലിത് സ്ത്രീകളുടെ ജാതിക്കെതിരായ പോരാട്ടത്തില്‍ നിരവധി ദലിത് സ്ത്രീകളുടെ ചരിത്രം നമുക്ക് വായിച്ചെടുക്കാവുന്നതാണ്. മലപ്പുറം ജില്ലയിലെ ചേറൂരിലെ ചിരുത എന്ന ദലിത് സ്ത്രീ മാറ് മറക്കുകയും ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിരുതയുടെ മാറ് മുറിച്ച സവര്‍ണ്ണ വയലന്‍സിനെക്കുറിച്ച് നാം കേട്ടതാണ്. അതിനെ ചോദ്യം ചെയ്ത് പണിക്കര്‍ക്കെതിരെ നടന്ന പോരാട്ടമാണ് ചേറൂര്‍ ചിന്ത്.
നീതിക്ക് വേണ്ടിയാണ് ചിത്രലേഖ സമരം ചെയ്തത്. എതെങ്കിലും കേവലമായ ഭരണകൂടത്തില്‍ നിന്ന് സഹായം ലഭിക്കാന്‍ വേണ്ടി മാത്രമല്ല. ദലിത് ക്യാമറയോടുളള ചിത്രലേഖയുടെ വാക്കുകള്‍ തന്നെ നോക്കുക: ”ജാതി പഴയ പോലെ തന്നെ ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട് . കേരളത്തില്‍ സി.പി.എം എതെങ്കിലും ദലിതന്റെ പ്രശ്‌നം പരിഹരിച്ചതായി നാം കേട്ടിടുണ്ടോ? എന്നെപ്പോലെ സാമൂഹികവും സാമ്പത്തികവുമയ പിന്നോക്കാവസ്ഥ കൊണ്ട് ഈ ജാതീയമായ അത്രിക്രമങ്ങളെ കുറിച്ച് പറയാന്‍ ധൈര്യമില്ലാതെ നിശബ്ദമായി പോയവരുണ്ട്”.
Connect
Connect with us on the following social media platforms.