സിയാഉദ്ദീന്‍ സര്‍ദാറിന്റെ അലസമായ വിമര്‍ശനങ്ങള്‍
സിയാഉദ്ദീന്‍ സര്‍ദാറിന്റെ മുസ്‌ലിം പുരുഷന്‍മാരെക്കുറിച്ച ലേഖനത്തില്‍ നിന്ന് ഞാനിപ്പോള്‍ മോചിതനായതേയുള്ളൂ. എന്ത് കൊണ്ടാണ് ഞാനിങ്ങനെ പറയുന്നതെന്ന് ഒരു പക്ഷെ നിങ്ങള്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ നിങ്ങള്‍ അനിവാര്യമായും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ബുദ്ധിജീവികളുടെ ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും നമ്മെ യാഥാര്‍ഥ്യത്തില്‍ നിന്ന് വഴിതെറ്റിക്കാനുള്ള കരുത്തുണ്ട് എന്നതാണത്. വിശ്വസനീയമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ വളരെ നിഷ്‌കളങ്കമായി അവര്‍ അവതരിപ്പിക്കുമെങ്കിലും രാഷ്ടീയപരമായി അബദ്ധം നിറഞ്ഞ വര്‍ത്തമാനങ്ങള്‍ അതില്‍ നിറയെ കാണാന്‍ സാധിക്കും. ഒരുപാട് ക്ലീഷേകളും അതിലുണ്ടാകും. സര്‍ദാര്‍ നമ്മെ വഴിതെറ്റിക്കുന്നില്ല. ശരിയല്ലാത്ത ഒരു ലക്ഷ്യസ്ഥാനത്തേക്ക് നമ്മെ എത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നമുക്ക് ശരിയായ വഴി കാണിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം കരുതുന്നത്. ശരിയായ രീതിയിലാണ് എന്ന് കരുതിക്കൊണ്ട് വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
എന്നാലും എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ സര്‍ദാര്‍ തന്നെയാണ്. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ Desperately Seeking Paradise, Orientalism എന്നിവയെ ഞാന്‍ എണ്ണുന്നുണ്ട്. എന്റെ പേര്‍സണല്‍ ലൈബ്രറിയില്‍ ഈ രണ്ട് പുസ്തങ്ങളും സവിശേഷമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തിന്റെ Reading Quran എന്ന പുസ്തകവും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ് (ഈ പുസ്തകത്തില്‍ അദ്ദേഹം ഉന്നയിക്കുന്ന പല വാദങ്ങളിലും കഴമ്പില്ല എന്ന് ഒരുപക്ഷെ നമുക്ക് തോന്നിയേക്കാമെങ്കിലും). ഇസ്‌ലാമിനെക്കുറിച്ചെഴുതുന്നവര്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി യുക്തിപരമായും ആക്ഷേപഹാസ്യത്തോടെയും കാര്യങ്ങളവതരിപ്പിക്കുന്ന വ്യക്തിയാണദ്ദേഹം. മുസ്‌ലിം പണ്ഡിത പാരമ്പര്യത്തോട് അനുഭാവം പുലര്‍ത്തുന്നില്ലെങ്കിലും വെസ്റ്റേണ്‍ മോഡേണിറ്റിയില്‍ നിന്നും വിമര്‍ശനാത്മക അകലം പാലിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് ഈ അകലം പാലിക്കാന്‍ കഴിയാതെ വരാറുണ്ട്. അപ്പോഴെല്ലാം ഓറിയന്റലിസ്റ്റുകളുടെ അതേ പൊസിഷനില്‍ തന്നെയാണ് അദ്ദേഹവും നില്‍ക്കുന്നത് എന്നാണ് നമുക്ക് തോന്നുക. സര്‍ദാറിന്റെ ലേഖനത്തിന് ബൈലൈന്‍ ഇല്ലെങ്കില്‍ ഡാനിയല്‍ പൈപ്‌സോ തോമസ് ഫ്രീഡ്മാനോ ആണ് അതെഴുതിയിരിക്കുന്നത് എന്ന് നമ്മളൊരുപക്ഷെ തെറ്റിദ്ധരിച്ചേക്കാം.
സര്‍ദാരിന്റെ വിമര്‍ശനം പ്രധാനമായും ഖുര്‍ആനിക വ്യാഖ്യാനങ്ങളെയും ശരീഅ നിയമത്തെയും മിസ്റ്റിസിസത്തെയും കേന്ദ്രീകരിച്ചുള്ളതാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഉള്ളടക്കത്തെ ഒഴിവാക്കിക്കൊണ്ടും വ്യാഖ്യാനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയാത്ത പുതിയ തലമുറയെ അദ്ദേഹം വിമര്‍ശിക്കുന്നില്ല. നോര്‍മാറ്റീവായ തത്വങ്ങളെ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുമ്പോഴാണ് നിയമമുണ്ടാകുന്നത്. ദൈവികമായ ഒരു ഉല്‍ഭവത്തെ പിന്തുടരുക എന്നത് നല്ല ഒരു കാര്യമാണ്. എന്നാല്‍ ഇതിനെ വ്യവസ്ഥാപിതമാക്കുകയാണ് ഇസ്‌ലാമിക് ലോ ചെയ്തത്. പിന്തുടരപ്പെടുന്ന തത്വങ്ങള്‍ക്ക് യൂനിവേര്‍സലായ പ്രസക്തിയുണ്ടായിക്കൊള്ളണമെന്നില്ല. ഒരു പ്രത്യേക കാലത്തേക്ക് മാത്രം യോജിച്ചതായിരിക്കും ആ തത്വങ്ങള്‍. അതിനാല്‍ തന്നെ കുറ്റവാളി ശരീഅയല്ല. മറിച്ച് ഇന്നത്തെ സമൂഹമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപീകരിക്കപ്പെട്ട നിയമത്തെ അടിസ്ഥാനമാക്കി പുതിയ ലോകത്തെ നോക്കിക്കാണുകയാണ് അവര്‍ ചെയ്യുന്നത്.
ഇസ്‌ലാമിലെ എല്ലാ നിയമവിശാരദന്‍മാരും ജീവിച്ചിരുന്നത് പാട്രിയാര്‍ക്കല്‍ മൂല്യങ്ങള്‍ എല്ലാ സമൂഹങ്ങളിലും സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്ന കാലത്തായിരുന്നു. അക്കാലത്ത് പുരോഗമനാതമകവും റാഡിക്കലുമായിരുന്ന രീതിയിലായിരുന്നു അവര്‍ സ്ത്രീകളുടെ പദവിയെ ഡിഫൈന്‍ ചെയ്തത്. എന്നാല്‍ അവരെ അനുകരിക്കുകയാണ് നാമിപ്പോള്‍ ചെയ്യുന്നത്. എന്നിട്ട് സ്ത്രീവിരോധികളെന്നും പുരുഷമേധാവികളെന്നും അവരെ ആക്ഷേപിക്കുകയും ചെയ്യുന്നു. സര്‍ദാര്‍ ചെയ്യുന്നതും ഇതുതന്നെയാണ്. താന്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കാലത്താണ് സയ്യിദ് ഖുതുബ് ജീവിച്ചതെന്ന് സര്‍ദാര്‍ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സ്ത്രീകളോടുള്ള ഖുത്വുബിന്റെ വിമോചനാത്മകമായ സമീപനങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയൂ.(പ്രശംസനീയാര്‍ഹമായ ചില വശങ്ങള്‍ ഖുത്വുബിന്റെ Islam and Social Justice എന്ന പുസ്തകത്തില്‍ ഉണ്ട് എന്ന് സര്‍ദാര്‍ തന്നെ പറയുന്നുണ്ട്.). തീര്‍ച്ചയായും ഖുത്വുബിന്റെ നിരീക്ഷണങ്ങള്‍ വിമര്‍ശനാതീതമല്ല. എന്നാല്‍ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ മുപ്പത്തിനാലാം സൂക്തം മുഖ്യധാരാ വ്യാഖ്യാനമനുസരിച്ച് വായിക്കുന്ന ഏതൊരാളും ഞാന്‍ നേരത്തെ സൂചിപ്പിച്ച പാട്രിയാര്‍ക്കല്‍ മൂല്യങ്ങളിലേക്ക് തന്നെ തെന്നിവീഴാനുള്ള സാധ്യത ഏറെയാണ്. ഖവ്വാമ, ഫല്ലാല എന്നീ ഖുര്‍ആനിക പദങ്ങളെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്നവര്‍ എന്നതിന് പകരം കൈകാര്യകര്‍ത്താക്കള്‍ എന്ന് വേണമെങ്കില്‍ ഒരാള്‍ക്ക് വ്യാഖ്യാനിക്കാം. ഒരു താല്‍ക്കാലികമായ സാമൂഹിക-സാമ്പത്തിക സംവിധാനത്തെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് ഈ സൂക്തങ്ങളെ പുനര്‍വ്യാഖ്യാനിക്കണമെങ്കില്‍ നരവംശ ശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും കാര്യങ്ങളെ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഖുതുബ് ജീവിച്ച കാലത്ത് റാഡിക്കലായ വ്യാഖ്യാനരീതിയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെയാണ് അദ്ദേഹത്തിന് ഏറെയൊന്നും മുമ്പോട്ട് പോകാന്‍ കഴിയാതിരുന്നത്. എങ്കില്‍ക്കൂടി സൗദി അറേബ്യയിലെ ഇപ്പോഴത്തെ മുഫ്തികളെക്കാള്‍ നന്നായി സ്ത്രീകളുടെ സാമൂഹിക പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ട്.
സൗദി അറേബ്യയിലേയോ ദയൂബന്തിലെയോ മുഫ്തികള്‍ തമ്മിലും മധ്യകാല പണ്ഡിതന്‍മാര്‍ തമ്മിലുമുള്ള വ്യത്യാസത്തെ തകര്‍ക്കുക എന്നത് ശരിയായ രീതിയല്ല. അങ്ങനെ ചെയ്യുന്നതിലൂടെ തന്റെ സ്‌കോളര്‍ഷിപ്പിനെ തന്നെ പരിഹസിക്കുകയാണ് സര്‍ദാര്‍ ചെയ്യുന്നത്. ഡാനിയല്‍ പൈപ്‌സിന് മാത്രം അനുയോജ്യമായ കാര്യമാണത്.
സയ്യിദ് ഖുതുബിനെയും ഹാറൂന്‍ യഹ്‌യയെയും തന്റെ ലേഖനത്തില്‍ സര്‍ദാര്‍ ചേര്‍ത്തു പറഞ്ഞിരിക്കുന്നു. എന്റെ അറിവില്‍ ഖുതുബ് സയന്‍സിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സയന്‍സിന്റെ വിഷയത്തില്‍ താന്‍ അതോറിറ്റിയാണെന്നും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഹാറൂന്‍ യഹ്‌യയെപ്പോലുള്ള ഒരു ഇസ് ലാമിക് മജീഷ്യനുമായി ഖുതുബിനെ എന്തടിസ്ഥാനത്തിലാണ് സര്‍ദാര്‍ ബന്ധിപ്പിക്കുന്നത്? ഖുതുബിന്റെ നിലപാടുകളില്‍ വൈരുധ്യമുണ്ട് എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ യഹ്‌യയുമായി ബന്ധിപ്പിക്കുന്നതെന്തിനാണ്? സര്‍ദാറിന്റെ വീക്ഷണങ്ങളില്‍ വിരോധാഭാസമുണ്ട് എന്നതിനാല്‍ ഹാറൂന്‍ യഹ്‌യയെപ്പോലെ സര്‍ദാര്‍ വിരോധാഭാസമുള്ള ആളാണ് എന്നു നമുക്ക് പറയാന്‍ പറ്റുമോ?
യൂസുഫുല്‍ ഖറദാവി മതനിന്ദാ നിയമത്തെ പ്രതിരോധിച്ചിട്ടുണ്ട് എന്ന സര്‍ദാരിന്റെ വിമര്‍ശനമാണ് ലേഖനത്തിന്റെ മറ്റൊരു പ്രശ്‌നം. മതനിന്ദാ നിയമത്തെ പിന്തുണച്ചു എന്നത് കൊണ്ടുമാത്രം ഖറദാവി സ്ത്രീകളുടെ പദവിയെ ഇകഴ്ത്തുന്ന നിലപാട് വെച്ചുപുലര്‍ത്തുന്നു എന്ന് നമുക്ക് പറയാന്‍ കഴിയില്ല. മാത്രമല്ല, ഖറദാവിയുടെ പല ഫത്‌വകളും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിമോചനാത്മകമാണ് എന്ന് പുരോഗമനവാദികളായ പല സ്ത്രീകളും സൂചിപ്പിച്ചിട്ടുണ്ട്.
അത്‌പോലെത്തന്നെ, എവിടെ വെച്ചാണ് ഖറദാവി അങ്ങനെ പറഞ്ഞതെന്ന് സര്‍ദാര്‍ സൂചിപ്പിക്കുന്നില്ല. ഒരു ടി വി ഇന്റര്‍വ്യൂവില്‍ വെച്ചാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു ചോദ്യോത്തര പരിപാടിയായിരിക്കാം. അതിനാല്‍ തന്നെ ഖറദാവി പറഞ്ഞതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. മാത്രമല്ല, തനിക്ക് അറബിയറിയില്ല എന്ന് സര്‍ദാര്‍ പതിവായി പറയാറുമുണ്ട്. ഖറദാവിയാകട്ടെ, അറബിയില്‍ മാത്രമേ സംസാരിക്കാറുള്ളൂ. അതിനാല്‍ വീഡിയോ ലിങ്കുണ്ടെങ്കില്‍ മാത്രമേ സര്‍ദാര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാന്‍ കഴിയൂ.
എല്ലാ നിയമങ്ങളെയും പോലെ ഇസ്‌ലാമിക നിയമവും മാനവികവും നീതിയില്‍ അധിഷ്ടിതമായതുമായിരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. യാതൊരു വിധത്തിലുള്ള പാട്രിയാര്‍ക്കല്‍ ബോധങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവരുത്. സയന്റിസ്റ്റുകളുടെയും രാഷ്ടീയക്കാരുടെയും കാര്യവും ഇത് തന്നെയാണ്. എല്ലാ സമൂഹങ്ങളെയും പോലെത്തന്നെ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്ക് ആദരിക്കപ്പെടുന്ന ഒരിടമുണ്ടാകണം. അബൂഗുറൈബിനെയും നാസി ഗെറ്റോകളെയും സൃഷ്ടിക്കുന്ന മതേതര നിയമങ്ങളെപ്പോലെത്തന്നെ പാട്രിയാര്‍ക്കിയും അനീതിയും നിറഞ്ഞ മുസ്‌ലിം മതനിയമങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. സാമാന്യവല്‍ക്കരണവും മുന്‍ധാരണകളും അശ്രദ്ധയോടെയുള്ള താരതമ്യപ്പെടുത്തലുകളുമില്ലാതെയായിരിക്കണം അത്തരത്തിലുള്ള ഒരു ശ്രമം നാം നടത്തേണ്ടത്.
Connect
Connect with us on the following social media platforms.