ചാഞ്ഞിരുന്ന് ക്യാമറ പിടിക്കുമ്പോള്‍
ഉമിത്തീപോലെയാണ് അരുണ്‍കുമാര്‍ അരവിന്ദന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. പ്രേക്ഷമനസ്സിലേക്ക് പതിയെ കത്തിക്കയറുന്ന ചിത്രം. കേരളീയ സാമൂഹികജീവിതത്തിലെ ചില ഏടുകള്‍ തുറന്നിട്ടിരിക്കുകയാണ് ഈ ചിത്രത്തില്‍. 1940 മുതല്‍ 2013 വരെയുള്ള കേരളീയ ജീവിതഭൂമികയിലെ ചിന്തോദ്ദീപകവും സങ്കീര്‍ണ്ണവുമായ പല രാഷ്ട്രീയപ്രശ്‌നങ്ങളും സ്പര്‍ശിച്ചുണര്‍ത്തുകയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. വ്യത്യസ്തതലങ്ങളിലൂന്നി ക്യാമറയിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാതകള്‍ വായിച്ചെടുക്കുകയാണ്. കേരളത്തിന്റെ എട്ട് പതിറ്റാണ്ടിലൂടെ കറങ്ങുന്ന ക്യാമറ ഇരുണ്ടതും തെളിഞ്ഞതുമായ നിരവധി ‘ഭയപ്പാടുകളും ആശങ്കകളും നിരാശകളും അടയാളപ്പെടുത്തുന്നു. സമകാലീന കേരളീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി വരെ സിനിമയുടെ തിരഭാഷയില്‍ പതിഞ്ഞുനില്‍ക്കുന്നു.
സിനിമയെ കലാപത്തിന്റേയും പ്രതിരോധത്തിന്റേയും മാര്‍ഗമായി കണ്ടെടുക്കുന്ന സംവിധായകന്‍ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ വ്യക്തിജീവിത്തിലെ ചില സന്ദര്‍ഭങ്ങളാണ് തിരശീലയില്‍ മിന്നായംപോലെ കണിച്ചുപോകുന്നത്. അതുകൊണ്ട് ഇതൊരു കമ്മ്യൂണിസ്റ്റ് പ്രതിപാദന സിനിമയോ, പ്രതിരോധചിത്രമോ അല്ല. ചില കാര്യങ്ങള്‍ പഴയകാല നാടകം പോലെ വിട്ടുകളയുന്നില്ല. കേരളീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദുരന്തമുഖം അനാവരണം ചെയ്യുന്നതില്‍ ഒരു പിരിധിവരെ ഈ ചിത്രം വിജയിക്കന്നു. നേതൃനിര ചോദ്യചിഹ്നമാക്കി നിര്‍ത്തുന്ന പതിവു വഴക്കം അരുണ്‍കുമാര്‍ അരവിന്ദ് തെറ്റിക്കുന്നില്ല. ‘കോക്‌ടെയ്‌ലും,’ ‘ഈ അടുത്തുകാലത്തും’ പിന്തുടര്‍ന്ന പാതയിലേക്ക് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതനിരയിലെ ചിലരെങ്കിലും വന്നുനിറയുകയാണ് ചിത്രത്തില്‍. അവര്‍ ഓരോരുത്തരും നേരിടുന്ന പ്രതിസന്ധികള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അധികാരത്തിന്റേയും പണത്തിന്റേയും പിറകെയുള്ള നെട്ടോട്ടം.
മഴനനഞ്ഞ കമ്പിയില്‍ ഇഴയുന്ന ഉറുമ്പില്‍ തുടങ്ങി ഉറുമ്പിന്‍കൂട്ടത്തില്‍ അവസാനിക്കുന്ന ചിത്രം. പാര്‍ട്ടിക്ക് ഇരയായിത്തീരുന്ന പ്രവര്‍ത്തകരുടെ പ്രതിനിധിയാണ് ഉറുമ്പ് എന്നിടത്താണ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ചാഞ്ഞിരുന്ന് സിനിമ കാണല്‍ വ്യക്തമാവുന്നത്. സിനിമയിലെ വട്ട് ജയന്‍ എന്ന ഇന്‍സ്‌പെക്ടറും (ഇന്ദ്രജിത്ത്) ചെഗുവേര റോയിയും (മുരളിഗോപി) കൈതേരി സഹദേവനും (ഹരീഷ്) ഓരോ ദേശത്തിന്റെയും പ്രതിനിധികളാണ്. ഇവരുടെ മനസ്സുകള്‍ പങ്കുപറ്റുന്ന ഏക വികാരം ഭയമാണ്. പ്രതിരോധമാണ്. അധികാരിവര്‍ഗത്തിനെതിരെ പടയൊരുക്കം നടത്തിയ കമ്മ്യൂണിസ്റ്റുകാരന്റെ’ഭാര്യ, ജയന്റെ അമ്മ (സേതുലക്ഷ്മി) എന്നിങ്ങനെ ഒളിഞ്ഞും തെളിഞ്ഞും വരുന്ന നിരവധി കഥാപാത്രങ്ങള്‍ ഇതിലുണ്ട്. കേരളചരിത്രത്തില്‍ കമ്മ്യൂണിസം നേരിടുന്ന വെല്ലുവിളികള്‍ മറുപക്ഷത്തുനിന്നു മാത്രമല്ല; സ്വന്തം ചേരിയില്‍നിന്നുമാണ്. പൊരുതുകയും പറയാനുള്ളത് പറയുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ മുഖമൊഴി സിനിമയുടെ അവസാനംവരെ കാത്തുസൂക്ഷിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിക്കുന്നുണ്ട്. ഗൗരവപരമായ വിഷയം ചിത്രത്തിന് തെരഞ്ഞെടുത്തു എന്നതില്‍ പുതിയകാല സിനിമാപ്രവര്‍ത്തകില്‍ നിന്നും അരുണ്‍കുമാര്‍ വേറിട്ടുനില്‍ക്കുന്നു. മുരളിഗോപിയുടെ തിരക്കഥ മുന്‍ചിത്രത്തെപോലെ (ഈ അടുത്ത കാലത്ത്) വിമര്‍ശന വിധേയമാകുന്നു. ഹൈന്ദവരാഷ്ട്രീയ ധ്വനിയുടെ പ്രതിഫലനത്തില്‍ നിന്നും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും മാറിനില്‍ക്കുന്നില്ല.
പുതിയകാലത്തിന്റെ കലാപവിത പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ശബ്്ദമായി കാവിരാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് എത്രമാത്രം ശരിയാകും എന്നത് ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. സിനിമ തിരിച്ചു യാത്രക്ക് വേദിയൊരുക്കുന്ന കലാരൂപമല്ല. പ്രതിസന്ധികളെ അതിജീവിക്കുന്ന ജനതയോടൊപ്പമാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. എല്ലാം നേര്‍ക്കാനും എതിര്‍ക്കാനും വര്‍ഗാവബോധത്തിന്റെ പ്രവര്‍ത്തകരും അവര്‍ക്കു സംഭവിക്കുന്ന ഓരോ മുറിപ്പാടുകളും നീറ്റലായി എതിരേക്കേണ്ടിവരുന്ന മനസ്സുകളും സമകാലീന കേരളത്തിന്റെ ചിത്രത്തിലുണ്ട്. അത് വെള്ളിത്തിരയിലേക്ക് പകര്‍ത്താനും ഇടമുണ്ട്. പക്ഷേ, സംഭവിക്കുന്നത് നേരെമിറിച്ചാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും മറ്റൊരു സൂചന നല്‍കുന്നില്ല.
സാമ്പ്രദായിക മാമൂലുകളിലേക്കും പ്രശ്‌നങ്ങളിലേക്കും സുതാര്യമായ രീതിയിലൂടെ ഇറങ്ങിനില്‍ക്കുന്ന സംവിധായകന്റെ ക്യാമറക്കാഴ്ച അടയാളപ്പെടുന്നു. എട്ടുപതിറ്റാണ്ടിന്റെ നേര്‍ക്കാഴ്ചയിലേക്ക് വികസിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ ദൃശ്യപഥം സമകാലിക മലയാളസിനിമയിലെ ക്വട്ടേഷന്‍ സംസ്‌കാരത്തിനുള്ള എതിര്‍രേഖയല്ല. വ്യക്തിത്വവും സ്വാതന്ത്ര്യവും അസ്വസ്ഥജനകമായ മനസ്സും ശരീരഭാഷയും വിശകലനം ചെയ്യുന്ന സംവിധായകന്‍ മലയാളസിനിമ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞ മുഖങ്ങളിലേക്ക് തന്നെ ക്യാമറ പിടിക്കന്നു. ജാഗ്രതയോടൊപ്പം ഇടര്‍ച്ചകളും ഇഴചേര്‍ന്ന’പ്രത്യശാസ്ത്ര സമീപനത്തിന്റെ ചിഹ്നസമന്വയം, ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി നോക്കുന്നു. അധികാരഘടനയുടെ കാഴ്ചയില്‍ തളിര്‍ത്ത, അനീതിയുടെ സാക്ഷ്യപത്രങ്ങളും മനമുരുക്കത്തിന്റെ തിണര്‍പ്പുകളും പ്രത്യയശാസ്ത്ര നിലപാടുകളുടെ നീട്ടിയും കുറുക്കിയുമുള്ള സെല്ലുലോയിഡ് ‘ഭാഷ്യമാണ് ഈ സിനിമ. സമൂഹത്തിന്റെ അകക്കണ്ണിലേക്ക് തീവ്രതയോടെ പതിക്കുന്ന ദൃശ്യരേഖ. അതിവര്‍ത്തനത്തിന്റെയും പ്രതിബോധത്തിന്റെയും തിളച്ചുമറിയലിന്റെയും മൗനംകൊള്ളലിന്റെയും സമീപകാല ചലച്ചിത്രമുദ്ര. ഇനിയും പുലരേണ്ട നീതിക്കായി പോടാടുന്ന ജനതയുടെ ‘ഭീതിയുടെയും ചെറുത്തുനില്പിന്റെയും ദൃശ്യാവിഷ്‌കാരം. ‘ബൂര്‍ഷ്വയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വയായാല്‍ മാത്രം പോര, ബൂര്‍ഷ്വയുടെ അപ്പനായി മാറണം’- രാഷ്ട്രീയ നേതാവിന്റെ ആഹ്വാനംഉള്‍ക്കൊള്ളുന്ന ഈ സിനിമ ആരുടെ കാഴ്ചയിലേക്കാണ് കനല്‍ച്ചീലുകളെറിയുന്നത്? ചലച്ചിത്രകലയുടെ പുതിയ ദൗത്യം ഉത്തരം നല്‍കലല്ല, ചോദ്യം ഉന്നയിക്കാനുള്ള സംവിധാകന്റെ കരളുറപ്പാണ്. എം രഞ്ജിത്ത് നിര്‍മ്മാണവും ഗോപിസുന്ദര്‍ സംഗീതവും നിര്‍വ്വഹിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈ നിരയില്‍ നില്‍ക്കുന്നു.
Connect
Connect with us on the following social media platforms.