നമ്മുടെ വിധി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്?
സൂറ ബഖറയിലെ 21 മുതല്‍ 29 വരെയുള്ള സൂക്തങ്ങളിലെ ഭാഷാ പ്രയോഗങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നുണ്ട് ; ഭൂമി മനുഷ്യകുലത്തിനായി വിരിക്കപ്പെട്ട വിരിപ്പ് പോലെയാണ്, ആകാശം മേലാപ്പും. മനുഷ്യരാശിയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രകൃതിയുടെ സൃഷ്ടിപ്പിന്റെ മനോഹരചിത്രങ്ങള്‍. അതേ സമയം മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന, പ്രകൃതി മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ് എന്ന സന്ദേശം നല്‍കുന്ന ഈ സൂക്തങ്ങള്‍ ഒരു പരിസ്ഥിതി വാദിയില്‍ എത്രത്തോളം ആശങ്കയുളവാക്കുമെന്ന് ചിന്തിച്ചുപോകുന്നു.
കൂടാതെ, പ്രവാചകന് ദിവ്യവെളിപാടുണ്ടാവുന്നതിന് മുമ്പ് ജീവിച്ച, പ്രവാചകനെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്യാതെ ജനിച്ച് മരിച്ച ജനതയുടെ വിധിയെന്താണ്? അവരെയും ദൈവം ചോദ്യം ചെയ്യുമോ? അവര്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടുമോ? ക്രിസ്ത്യാനികള്‍ക്കിടയിലും ഇതൊരു പ്രശ്‌നമാണെന്നെനിക്കറിയാം. ഇസ്‌ലാം ഇതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശദീകരിക്കാമോ?
ഇസ്‌ലാം അതിന്റെ ആത്യന്തിക യാഥാര്‍ത്ഥ്യം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ഈ സൂക്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രവാചകന്റെ ജീവിതകാലത്ത് പുതിയ ഒരു മതം സ്ഥാപിക്കുന്നതിന്റെ ഭാഗമായി അങ്ങനെയൊരു സന്ദേശം അനിവാര്യമായിരുന്നു. മതസൗഹാര്‍ദ്ദത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്ന ഇന്നത്തെ വൈവിധ്യങ്ങളുടെ ലോകത്ത് ഇതല്‍പം പ്രയാസമല്ലേ?
സ്വര്‍ഗം തേടി
സിയാവുദ്ദീന്‍ സര്‍ദാര്‍
സ്വര്‍ഗം എന്ന ആശയത്തെ ആദ്യമായി ഈ സൂക്തങ്ങളിലൂടെയാണ് കണ്ടുമുട്ടുന്നത്. അരുവികള്‍ ഒഴുകുന്ന സ്വര്‍ഗപ്പൂങ്കാവനത്തിനപ്പുറം മറ്റൊന്നും എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. താങ്കളെപ്പോലെ ഞാനും ഭാഷയെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ ബൗദ്ധിക ആത്മകഥയുടെ ‘സ്വര്‍ഗം തേടി’ എന്ന തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ ആ ഉദ്യാനത്തിലെത്തിച്ചേരാനായി എന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിരിക്കുന്നു.
സ്വര്‍ഗത്തെക്കുറിച്ചുള്ള സമാന വീക്ഷണങ്ങള്‍ വ്യത്യസ്തമായ വാചകഘടനയോടെ ഖുര്‍ആനില്‍ മറ്റു പലയിടത്തും കാണാം. കലര്‍പ്പില്ലാത്ത തെളിനീരൊഴുകുന്ന അരുവികളും(47-15), അതിലെ ഫലങ്ങളും തണലും ശാശ്വതമായിരിക്കും(13-35). സ്രഷ്ടാവിന്റെ പൊറുത്തു നല്‍കലിനാല്‍ നമ്മുടെ സല്‍ക്കര്‍മങ്ങളുടെ ഫലങ്ങള്‍ ആസ്വദിച്ചുകൊണ്ട് ശാശ്വതമായി ആനന്ദിക്കാവുന്ന ഗേഹമാണത്.
വിശ്രമത്തെക്കുറിച്ച ചിന്തകളിലേക്ക് കടക്കുന്നതിന് മുമ്പ് കൈകാര്യം ചെയ്യേണ്ട ഒരു കൂട്ടം സങ്കീര്‍ണതകളുണ്ട്. മുസ്‌ലിംകള്‍ സ്വര്‍ഗത്തെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നവരാണോ? സത്യത്തില്‍ സ്വര്‍ഗമെന്ന വാഗ്ദാനം കുരുതിക്കും കൊലപാതകത്തിനും പ്രചോദനമാകുന്നുണ്ടോ?
ഒരിക്കലുമില്ല. സ്വര്‍ഗം അദ്ധ്വാനിച്ച് സ്വന്തമാക്കേണ്ടതാണ്. അത് ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കുന്നവര്‍ക്കുള്ളതല്ല. ഒരു ഭാഗത്ത് ഇസ്‌ലാമികനിയമത്തിനും രാഷ്ട്രത്തിനും വേണ്ടി വാദിക്കുന്ന, മതത്തെക്കുറിച്ച് ഏറെ ശ്രദ്ധാലുക്കളായ വിഭാഗങ്ങളായാണ് മുസ്‌ലിംകളെ കാണുന്നത്. മറുഭാഗത്ത് രാഷ്ട്രനിര്‍മാണം പോലുള്ള ജോലികള്‍ തുടര്‍ന്ന് വരുന്നവരെ ഏല്‍പ്പിച്ച് പെട്ടെന്ന് ഈ ലോകം വിട്ടുപോവാന്‍ തിടുക്കം കൂട്ടുന്ന, സ്വര്‍ഗത്തെക്കുറിച്ച് മാത്രംചിന്തിക്കുന്നവരായും കാണുന്നു.
സ്വര്‍ഗത്തെക്കുറിച്ചുള്ള ചിന്തികള്‍ മറ്റ് മതവിശ്വാസികളെ വെച്ചു നോക്കുമ്പോള്‍ മുസ്‌ലിംകളില്‍ കൂടുതലെന്ന് പറയുന്നതും ശരിയല്ല. മറു വാദം ഉന്നയിക്കുന്നവര്‍ ഒരു ക്രിസ്തീയ സഭയുടെയും കീഴിലുള്ള ഒരു ഞായറാഴ്ചക്കുര്‍ബാന പോലും കേട്ടിട്ടുണ്ടാവില്ല. അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ സംഘങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, സ്വര്‍ഗത്തിന്റെ മഹത്വങ്ങളെ വാഴ്ത്തുന്ന വെബ്‌സൈറ്റുകളെക്കുറിച്ചും അവര്‍ കേട്ടിട്ടുണ്ടാവില്ല. മേഘങ്ങളിലിരിക്കുന്ന ചിറകുള്ള ആളുകളുടെ ചിത്രങ്ങളും അവരുടെ പരിഗണയില്‍ വന്നിട്ടുണ്ടാകില്ല.
വിശ്വാസമുള്ളവര്‍ക്ക് പരലോകം അവരുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. ഈ ജീവിതം കൊണ്ട് എല്ലാമാകുന്നില്ല. നരകത്തിലോ സ്വര്‍ഗത്തിലോ ആകാവുന്ന ഈ ജീവിതത്തിന്റെ പൂര്‍ണത നമ്മുടെ സങ്കല്‍പങ്ങള്‍ക്കതീതമാണ്. നമുക്ക് പരിചിതമായ ഉപമകളും ദൃഷ്ടാന്തകഥകളും നല്‍കിക്കൊണ്ട് അതിന് സമാനമായ ഒരു ചിത്രം നല്‍കുകയാണ് ഖുര്‍ആന്‍. ഇഹലോകവും പരലോകവും എന്ന നമ്മുടെ നിലനില്‍പിന്റെ രണ്ട് ഭാഗങ്ങളുടെയും സന്തുലനാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ ജീവിക്കാം എന്ന വ്യക്തമായ തിരിച്ചറിവ് നാം നേടുന്നു
സ്വര്‍ഗം നേടുകയെന്ന ആത്യന്തിക വിജയത്തിനു ശേഷം നമുക്ക് ലഭിക്കുന്ന കൂട്ടാളികളെക്കുറിച്ചോ (4-13)? നമ്മുടെ പരിശുദ്ധരായ ഇണകളായിരിക്കുമവര്‍. ഇണ എന്നര്‍ത്ഥം വരുന്ന സൗജിന്റെ ബഹുവചനം അസ്‌വാജ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (2-25). അറബിയില്‍ ജോഡിയിലെ പുരുഷനെയും സ്ത്രീയെയും സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ്.
നാലിടങ്ങളില്‍ കൂട്ടാളിയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ഹൂര്‍ ആണ്. പരിശുദ്ധമായ, ഹൃദ്യമായ എന്നൊക്കെ ഈ വാക്ക് വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത അത് പുരുഷനെയും സ്ത്രീയെയും സൂചിപ്പിക്കാനുപയോഗിക്കുന്നു എന്നതാണ്. ഖുര്‍ആനില്‍ സംഖ്യകളൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല. സ്വര്‍ഗമോഹികളെ പ്രചോദിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന 72 കന്യകമാരെന്നൊക്കെ പറയുന്നത് പിന്നെ എന്താണ്? യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ പറയുന്നത് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ ജീവിതം നവീകരിക്കപ്പെടുമെന്നാണ്(27-40). എന്നെന്നേക്കും നിലനില്‍ക്കുന്ന ആനന്ദത്തോപ്പില്‍ നമ്മള്‍ ആണിനും പെണ്ണിനുമെല്ലാം നമ്മുടെ പരിശുദ്ധമായ കന്യകാത്വം തിരിച്ചുകിട്ടും. ചരിത്രത്തില്‍ മുസ്‌ലിംകളാല്‍ നിര്‍മിതമായ സ്ത്രീവിദ്വേഷത്തിനുള്ള ഒരേയൊരു മറുമരുന്ന് ഗ്രന്ഥത്തില്‍ അവതരിപ്പിക്കപ്പെടുന്ന സമത്വത്തിന്റെ വാക്കുകള്‍ വായിക്കുക, മനസിലാക്കുക എന്നതാണ്.
ജനങ്ങളില്‍ മറ്റൊരു തെറ്റിദ്ധാരണയുണ്ട്. സ്വര്‍ഗം ഒരിക്കലും സ്വയം തെരഞ്ഞെടുപ്പല്ല. നമ്മളല്ല ആരൊക്കെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നത് തീരുമാനിക്കുന്നത് എന്ന് മാത്രമല്ല നമുക്ക് അതേക്കുറിച്ച് അറിവ് പോലുമില്ല. തീരുമാനം നമ്മുടേതല്ല. എല്ലാം അറിയുന്ന ദൈവത്തിങ്കലാണ് അത്. ഇതിന് സ്വാഭാവികമായ ഒരു അനുബന്ധമാണ് മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഇടമല്ല സ്വര്‍ഗം എന്നത്. എല്ലാ കാലത്തും എവിടെയും ദൈവത്തില്‍ വിശ്വസിക്കുന്ന സത്യാന്വേഷികള്‍ക്ക് അതില്‍ തുല്യമായ അവകാശമുണ്ട്.
താങ്കള്‍ സൂചിപ്പിച്ച പോലെ പരിസ്ഥിതി വാദികളില്‍ ഈ സൂക്തം ആശങ്കയുളവാക്കിയേക്കാം. പ്രകൃതിയെയും പരിസ്ഥിതിയെയും ഖുര്‍ആന്‍ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് തുടര്‍ന്നു വരുന്ന ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം. എന്തായാലും ഖുര്‍ആനിക ആശയങ്ങള്‍ പ്രകാരം മനുഷ്യനും പ്രകൃതിയും പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കുന്നു.
ഉദ്യാന നിര്‍മാണം എന്ന ഇസ്‌ലാമിക കലയ്ക്ക് മാത്രമല്ല സ്വര്‍ഗം പ്രചോദനമായത്. വനസംരക്ഷണത്തിനും വന്യജീവി സങ്കേതങ്ങള്‍ക്കുമായി നിര്‍മിക്കപ്പെട്ട പ്രത്യേക ഹരിതമേഖലകള്‍ കൂടി ഇതിന്റെ ഭാഗമാണ്. എല്ലാത്തിലുമുപരി ഭൂമിയെ സ്വര്‍ഗത്തോപ്പാക്കി മാറ്റാനുള്ള ശ്രമമാണ്, അല്ലെങ്കില്‍ അതായിരിക്കണം മതം.
Connect
Connect with us on the following social media platforms.