വാളും പര്‍ദ്ദയും:ചില പടിഞ്ഞാറന്‍ മിത്തുകള്‍
ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പാശ്ചാത്യലോകത്ത് നടക്കുന്ന ചര്‍ച്ചകളില്‍ മുഴച്ചു നില്‍ക്കുന്ന രണ്ട് പ്രതീകങ്ങളാണ് ഭീകരതയും മുഖാവരണവും. യഥാര്‍ത്ഥത്തില്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത വെറും കെട്ടുകഥകളാണിവ. എന്ത് കൊണ്ട് ശക്തമായ ഈ ചരിത്ര ചിഹ്നങ്ങള്‍ നമ്മെ വേട്ടയാടുന്നു?
ഇസ്‌ലാമിനെക്കുറിച്ചുള്ള പാശ്ചാത്യ കാഴ്ചപ്പാടുകളില്‍ പ്രധാനമായും രണ്ട് പ്രതീകങ്ങളാണ് കാണുക, വാളും മൂടുപടവും. മക്കക്കും മദീനക്കും പുറത്തേക്ക് മുസ്‌ലിം ഭൂപ്രദേശം വ്യാപിച്ചപ്പോള്‍ മുസ്‌ലിംകളല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പിച്ച മത:പരിവര്‍ത്തനത്തിന്റെ, ”വാള്‍ കൊണ്ട് പ്രചരിപ്പിച്ച” ഇസ്‌ലാമിന്റെ, ഒരു വാര്‍പ്പുമാതൃക പാശ്ചാത്യലോകം സൃഷ്ടിച്ചെടുക്കുകയായിരുന്നു. മുസ്‌ലിം സൈന്യം കിഴക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചതോടെ മുസ്‌ലിം സാമ്രാജ്യം ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും വളരെ വേഗത്തില്‍ വളര്‍ന്നു. മറ്റുള്ളവരുമായുള്ള വിവാഹ-വാണിജ്യ ബന്ധങ്ങളിലൂടെയായിരുന്നു
ഇസ്‌ലാം അന്ന് പ്രചാരം നേടിയത്; വാളുപയോഗിച്ചായിരുന്നില്ല.
വാളിന്റെ കെട്ടുകഥ ക്രമേണ മുസ്‌ലിം ലോകത്തെക്കുറിച്ച നിര്‍വ്വചനമായി ദൃഢീകൃതമാവുകയായിരുന്നു പാശ്ചാത്യലോകത്ത്. പ്രാകൃതവും അക്രമാസക്തവുമായ ഒരു മതമായി ഇസ്‌ലാം അവതരിപ്പിക്കപ്പെട്ടു. വെറും രാഷ്ട്രീയമായ ധൂമപടലം മാത്രമായിരുന്നു ആ കെട്ടുകഥ. കുരിശുയുദ്ധ കാലം മുതല്‍ക്കിങ്ങോട്ടുള്ള മാനസികാവസ്ഥയെ അത് പ്രതിഫലിപ്പിക്കുന്നുണ്ട്.
ക്രിസ്തുമതത്തിലെ ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക”, ”ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കുക” എന്നീ പ്രഖ്യാപിത വാക്യങ്ങളെ ക്രൈസ്തവ സഭയും യൂറോപ്യന്‍ രാജവംശങ്ങളും അടങ്ങുന്ന പടിഞ്ഞാറന്‍ ലോകം ഇസ്‌ലാമിനെക്കുറിച്ച് മെനഞ്ഞെടുത്ത ”വാള്‍” എന്ന ആശയവുമായി സമര്‍ത്ഥമായി പ്രതിതുലനം ചെയ്തിട്ടുണ്ട്. എന്നാല്‍, പുണ്യഭൂമി വീണ്ടെടുക്കാനായി മുസ്‌ലിം ഭൂപ്രദേശങ്ങളിലൂടെ ക്രൈസ്തവ സൈന്യങ്ങള്‍ കുതിച്ച് മുന്നേറുമ്പോള്‍ ഈ തത്വങ്ങളെല്ലാം കാറ്റില്‍ പറന്നു എന്ന വിരോധാഭാസം അവര്‍ ശ്രദ്ധിച്ചതുമില്ല. ക്രൈസ്തവ യൂറോപ്പിന്റെ കടന്നാക്രമണങ്ങളും പടയോട്ടങ്ങളും ഒരിക്കലും മതപരമോ മാനുഷികമോ ആയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യാപാരമേഖല പിടിച്ചടക്കാനും മധ്യപൗരസ്ത്യ ദേശത്തിന്റെയും വിദൂരപൗരസ്ത്യ ദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാനുമായിരുന്നു അവയെല്ലാം. ഈ വിരോധാഭാസം ഇപ്പോഴും അവസാനിച്ചിട്ടില്ല. ”പാശ്ചാത്യ കടന്നാക്രമണങ്ങളാ”ലും ശക്തമായ സൈനികാധിപത്യത്താലും നിറഞ്ഞു നില്‍ക്കുന്നതാണ് കഴിഞ്ഞ അഞ്ഞൂറ് വര്‍ഷങ്ങള്‍.
സൈനികാധിപത്യം പുലര്‍ത്തുന്ന അമേരിക്കയാണ് അതിന്റെ സങ്കല്‍പത്തിലുള്ള ജനാധിപത്യവും നവോത്ഥാനമൂല്യങ്ങളും അടിച്ചേല്‍പിക്കാനായി ഇപ്പോള്‍ ”വാള്‍” ചുഴറ്റിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.അവരൊരിക്കല്‍ പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത, തങ്ങളുടെ സങ്കുചിതമായ കാഴ്ചപ്പാടില്‍ നിന്നും രൂപപ്പെടുത്തിയ ഒരു ഇസ്‌ലാമിക ലോകത്തെ കുറിച്ചു പറയാന്‍ ക്രൈസ്തവ യൂറോപ്പ് അതിന്റെ നിഘണ്ടുവില്‍ നിന്ന് പ്രത്യേകം എടുത്ത് കാണിച്ച ലളിതവും എന്നാല്‍ ശക്തവുമായ പ്രതീകമായിരുന്നു വാള്‍.
ഓറിയന്റലിസ്റ്റുകള്‍ മദ്ധ്യപൗരസ്ത്യദേശത്തെ ”വിചിത്രമായ” ഭൂപ്രദേശങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍, കറുത്ത മൂടുപടങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത നയനങ്ങളുള്ള നിഗൂഢ സ്ത്രീകളുടെയും അന്ത:പുരങ്ങളുടെയും ആകര്‍ഷകമായ പ്രതിച്ഛായകള്‍ സൃഷ്ടിച്ചെടുക്കുകയുണ്ടായി. എങ്ങനെ സ്ത്രീകള്‍ നഗ്നത മറച്ച് അവരുടേത് മാത്രമായ ഒരു ഇടത്തില്‍ ഒളിഞ്ഞു കഴിഞ്ഞു എന്നതും മാന്യമായി വസ്ത്രധാരണം ചെയ്തു എന്നതും പടിഞ്ഞാറന്‍ ലോകത്തെ അല്‍ഭുതപ്പെടുത്തി. ഒരു കാലത്ത് ആരോഗ്യകരവും തൊട്ടറിയാവുന്നതുമായ മുസ്‌ലിം ലോകത്തെ ലൈംഗികത, ആദ്യം പ്യൂരിറ്റാനിസത്തിനും പില്‍ക്കാലത്ത് വിക്‌ടോറിയന്‍ കാലഘട്ടത്തിനും അഗ്രാഹ്യമായ ഒരു വൈരുദ്ധ്യമായി മാറുകയായിരുന്നു.അതിന്റേതായ ബഹുഭുജസ്ഫടികത്തിലൂടെ വ്യാഖ്യാനിച്ച്, പാശ്ചാത്യലോകം മൂടുപടത്തെ വീണ്ടും ഒരു ചിഹ്നപ്രശ്‌നമാക്കിയിരിക്കുകയാണ്. ഇസ്‌ലാമിന്റെ ‘പ്രാകൃതവും’ ‘അടിച്ചമര്‍ത്തുന്നതു’മായ മുഖമായി അതിനെ നിര്‍വ്വചിച്ചിരിക്കുന്നു. മൂടുപടം എന്ന ലളിതമായ ഒരു പ്രതീകത്തെ മുമ്പില്‍ വെച്ചാണ്പാശ്ചാത്യലോകം ഇസ്‌ലാമിലും മുസ്‌ലിം ലോകത്തും കാണുന്നതിനെയെല്ലാം തെറ്റായി നിര്‍വ്വചിക്കാനൊരുമ്പെടുന്നത്.
ഇപ്പോഴും ഈ പ്രതീകങ്ങള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലോകത്തെക്കുറിച്ച പടിഞ്ഞാറിന്റെ കാഴ്ചപ്പാടിനെ അതിപ്പോഴും നിര്‍വ്വചിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ഇക്കാലത്ത് വാള്‍ എന്ന പദത്തെ മറ്റൊന്ന് കൊണ്ട് പകരം വെച്ചിട്ടുണ്ട് – ഭീകരാക്രമണം.വല്ലപ്പോഴും ധരിക്കുന്ന ലളിതമായ കൊച്ചു ശീലയായ മൂടുപടം ഇപ്പോഴും പടിഞ്ഞാറിന്റെ പദാവലിയില്‍ നിലനില്‍ക്കുന്നുണ്ട് താനും.
ചരിത്രപരമായും പ്രതീകാത്മകമായും മൂടുപടത്തിന് അത്രയേറെ പ്രാധാന്യമില്ലെങ്കില്‍ എങ്ങനെയാണത് ഇത്രയേറെ ശക്തമായ കൊടുങ്കാറ്റഴിച്ചു വിട്ടത്? മുസ്‌ലിംകള്‍ ആവേശത്തോടെ പ്രതികരിച്ചത്, എല്ലാ മുസ്‌ലിം വനിതകള്‍ക്കും പര്‍ദ്ദ അണിയാനുള്ള ആഗ്രഹം കൊണ്ടല്ല. മറിച്ച്, പര്‍ദ്ദ എന്നെഴുതുന്നേടത്ത് ഇസ്‌ലാം എന്ന് വായിക്കാനുള്ള ഒരു പ്രാക്‌സൂചനയുണ്ട് എന്നതിനാലാണ്. ബ്രിട്ടനില്‍ ഏതാണ്ട് അഞ്ച് ശതമാനം മുസ്‌ലിം സ്ത്രീകള്‍ മാത്രമേ പര്‍ദ്ദ ധരിക്കുന്നുള്ളൂ.
ഭീകരാക്രമണങ്ങള്‍ എന്ന് വിശേഷിപ്പിച്ച് വിദേശനയങ്ങള്‍ക്ക് രൂപം കൊടുക്കുകയും അതിന്റെ ഭാഗമായി, മുസ്‌ലിം രാജ്യങ്ങളെ ”സഹായിക്കാന്‍” സേനകളെ അയക്കുകയും അവിടങ്ങളില്‍ കൂടുതല്‍ അക്രമങ്ങളും പോരാട്ടങ്ങളും സൃഷ്ടിച്ച് ആ രാജ്യങ്ങളെ നശീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രക്രിയകള്‍ക്കും ഇത് ബാധകമാണ്. വാസ്തവത്തില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്നു. ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ അവയെ ശക്തമായി അപലപിക്കാറുമുണ്ട്. എന്നാല്‍ പാശ്ചാത്യന്‍ പദാവലിയില്‍ പര്‍ദ്ദക്കുള്ള അതേ അര്‍ത്ഥമാണ് ഭീകരാക്രമണങ്ങള്‍ക്കും. ഭീകരാക്രമണം എന്നതിന് വാള്‍ എന്നത് പോലെ തന്നെ ഇസ്‌ലാം എന്ന് അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നു.
വാളും പര്‍ദ്ദയും വീണ്ടും വീണ്ടും വിവാദങ്ങളുടെ കേന്ദ്രമാവുകയാണ്. ഇസ്‌ലാം എന്നാല്‍ അക്രമം, അടിച്ചമര്‍ത്തല്‍, കാടത്തം എന്നിവയാല്‍ നിര്‍ഭരമാണെന്ന തെറ്റായ സങ്കല്‍പം പടിഞ്ഞാറന്‍ മനസ്സില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു എന്ന സത്യമാണ് ഇവയെല്ലാം അനാവരണം ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനുള്ള ദുര്‍വ്യാഖ്യാനങ്ങളല്ലാതെ മറ്റൊന്നുമല്ല ഈ കെട്ടുകഥകളൊന്നും. യൂറോപ്യന്‍ ആഖ്യാനത്തില്‍ ആഴത്തില്‍ ആണ്ട് കിടക്കുന്ന പ്രതീകങ്ങളാണ് വാളും പര്‍ദ്ദയും. ആ കെട്ടുകഥളിന്മേലാണ് അവര്‍ക്ക് അവരുടെ രാഷ്ട്രീയ സ്വപ്നങ്ങളെ കെട്ടിപ്പൊക്കേണ്ടിയിരുന്നത്.തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശക്തിയുപയോഗിക്കുന്ന യൂറോപ്യര്‍ക്കറിയാംവാള്‍ എന്ന കെട്ടുകഥയുടെ അടിസ്ഥാനം. അക്രമത്തിലൂടെ മതത്തിന്റെ പ്രചാരണം എന്ന കെട്ടുകഥ കേട്ട് മുസ്‌ലിംകളില്‍ ഭൂരിഭാഗം പേര്‍ക്കും ആശയക്കുഴപ്പം ഉണ്ടാവുന്നുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ‘ജിഹാദ്’ ആത്മീയ സമരമാണ്. സൈനിക ശക്തി പ്രതിരോധത്തിനുള്ളതും. ‘മതത്തില്‍ നിര്‍ബന്ധമില്ല’ എന്നതാണ് ഇസ്‌ലാമിക തത്വം. അതിനാല്‍ രക്തപങ്കിലമായ മാര്‍ഗത്തിലൂടെ വിശ്വാസം ഉണ്ടാക്കിയെടുക്കാനാവില്ല.
പര്‍ദ്ദ ഇത്ര ശക്തമായി നില്‍ക്കുന്നത് സ്ത്രീകളെയും അവരുടെ പദവിയെയും സംബന്ധിച്ച യൂറോപ്യന്‍ മൂല്യങ്ങളുടെ അസുഖകരമായ ചരിത്രം അവരുടെ മുമ്പിലുള്ളത് കൊണ്ടാണ്. വിമോചനത്തിന്റെയും, സാമൂഹിക പങ്കാളിത്തത്തിന്റെയുമെല്ലാം പൈതൃകമുള്ള പൗരസ്ത്യലോകത്തെ സ്ത്രീകളെ പടിഞ്ഞാറിന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, യൂറോപ്പില്‍ സ്ത്രീകള്‍ക്ക് ഇരുപതാം നൂറ്റാണ് വരെ അവകാശങ്ങളൊന്നുമുണ്ടായിരുന്നില്ല. പര്‍ദ്ദയെക്കുറിച്ച് കെട്ടുകഥകള്‍ മെനയുന്നതിന് പിന്നില്‍ ഈ ഭയം നിറഞ്ഞ ജാള്യതയുണ്ട്.
ഖുര്‍ആന്‍ വാക്യങ്ങളിലൂടെ സ്ത്രീ സമത്വത്തിന്ന് രൂപരേഖയുണ്ടാക്കി മുസ്‌ലിംകള്‍ ലോകത്തിന് വഴികാണിച്ചു എന്നത് മുസ്‌ലിം ലോകത്തിന് അഭിമാനത്തിന് വക നല്‍കുന്നു.അവകാശങ്ങള്‍, പദവി, തുല്യത എന്നിവക്കാണ് ഇസ്‌ലാം ചട്ടക്കൂടുകള്‍ നല്‍കിയത്. എന്നാല്‍ പടിഞ്ഞാറിനെ ഏതെല്ലാം കാര്യങ്ങളില്‍ നാം വിമര്‍ശിക്കുന്നുവോ – ലൈംഗിക കുറ്റകൃത്യങ്ങള്‍, സ്ത്രീ പീഢനം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവ – അതേ കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന സ്ഥിതി ഇന്ന് മുസ്‌ലിംകള്‍ക്കിടയിലുണ്ട്. മുസ്‌ലിം ലോകം ഇവ നിഷേധിക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഇസ്‌ലാം നല്‍കുന്നത് കൊണ്ട് തങ്ങള്‍ക്കിടയില്‍ ഇതെല്ലാമുണ്ട് എന്നാണ് മുസ്‌ലിം ലോകം ധരിച്ചുവശായിരിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ച് തങ്ങള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാമൂഹിക യാഥാര്‍ത്ഥ്യമായി മാറണമെങ്കില്‍ മുസ്‌ലിംകള്‍ക്ക് ഇനിയുമേറെ മുമ്പോട്ട് പോകേണ്ടതുണ്ട്.
Connect
Connect with us on the following social media platforms.