വില്ലോ ട്രീ: കാഴ്ച്ചയും അകക്കാഴ്ച്ചയും
റൂമിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരാള്‍ തന്റെ പ്രണയിനിയെ അന്വേഷിച്ച് കുറേ നടന്ന് അവളുടെ വാതിലിനടുത്തെത്തി വാതിലില്‍ മുട്ടുന്നു. അകത്തു നിന്നും ആരെന്ന അവളുടെ ചോദ്യത്തിനു പ്രിയേ ഇത് ഞാനാണ് വാതില്‍ തുറക്കൂ എന്ന് പറയുന്നു. പക്ഷേ വാതില്‍ തുറന്നില്ല. നിരാശനായി കുറേ അലഞ്ഞു വീണ്ടുമയാള്‍ അതേ വാതിലില്‍ തന്നെയെത്തി ഇത് ഞാനാണ് വാതില്‍ തുറക്കൂ എന്നു പറയുന്നു. അപ്പോഴും അയാള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കപ്പെട്ടില്ല. വളരെ സങ്കടത്തോടെ തന്റെ പ്രണയിനിയെ അന്വേഷിച്ച് വീണ്ടും കുറെ അലഞ്ഞതിനു ശേഷം അവസാനം അയാള്‍ അതേ വാതിലിലെത്തി പറയുന്നു പ്രിയേ ഇത് ‘നീയാണ് ‘വാതില്‍ തുറക്കൂ. അപ്പോള്‍ അയാള്‍ക്കു മുന്നില്‍ ആ വാതില്‍ തുറക്കപ്പെടുന്നു.
ഒരു മനുഷ്യന് തന്റെ പ്രണയത്തെ/ ദൈവത്തെ/ ആത്മാവിനെ കാണാനാവുക ‘ഞാന്‍, നീ’ എന്നിവയില്‍ നിന്നും നീ ആയിമാറുമ്പോഴാണ്. ആര്‍ത്തിരമ്പുന്ന കടല്‍ പോലെ നീ ആയിമാറിയവരുടെ ആത്മാവ് അടങ്ങാത്ത അഭിനിവേശവുമായി ആഴങ്ങളിലലയുന്നു. ഞാനും നീയുമായവര്‍ അഹങ്കാരികളായ് ആത്മാവില്‍ രോഗിയായി മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവരെ പോലെ സമാധാനമില്ലാതെ ജീവിക്കുന്നു. അറിവിനും ജ്ഞാനത്തിനുമപ്പുറം ഹൃദയ വിശുദ്ധീകര ണത്തിന്റെ സമ്പൂര്‍ണ്ണ മാര്‍ഗമാണ് സൂഫിസം. സൂഫീ ചിന്താ ധാരയായ ഈ ആത്മീയാനുരാഗ തലത്തെയാണ് മഹാനായ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമി തന്റെ കൃതികളിലൂടെ അവതരിപ്പിച്ചത്. റൂമിയെയും അദ്ദേഹത്തിന്റെ പ്രശസ്തമായ മസ്‌നവിയെയും രൂപകമായി അവതരിപ്പിച്ച സിനിമയാണ് ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ 2005ല്‍ പുറത്തിറങ്ങിയ വില്ലോ ട്രീ. മസ്‌നവിയിലെ സാഹിത്യ ശകലങ്ങളെ ഒരു ചലച്ചിത്രമായി വ്യാഖ്യാനിക്കുക എന്ന വെല്ലുവിളിയാണ് മാജിദ് മജീദി അതിജീവിച്ചിരിക്കുന്നത്. വെളിച്ചവും ഇരുട്ടും ദൈവീകമാണ്. കണ്ണുണ്ടായിണ്ട് കാണുന്നതും കണ്ണില്ലാതെ കാണുന്നതും തമ്മില്‍ വലിയ അന്തരമണ്ട്. അകക്കണ്ണിനാല്‍ തന്റെ ഉള്ളിലെ പ്രകാശം കാണാനാകുന്നവനാണ് വിജയി. തെഹ്‌റാനിലെ ഒരു കോളേജില്‍ പേര്‍ഷ്യന്‍ സാഹിത്യം പഠിപ്പിക്കുന്ന അന്ധനായ പ്രഫസര്‍ യൂസുഫാണ് സിനിമയിലെ പ്രധാന കഥാപാത്രം. റൂമിയും മസ്‌നവിയുമാണ് അദ്ദേഹത്തിന്റെ വിഷയം. കാഴ്ചയില്ലെങ്കിലും യൂസുഫ് ഒരന്ധനായിരുന്നില്ല. തന്റെ ആത്മാവിനെ/ ദൈവത്തെ കാണാനാകുന്ന അകക്കണ്ണിന്റെ പ്രകാശം അയാളിലുണ്ടായിരുന്നു. തന്റെ വീടും, വിദ്യാര്‍ത്ഥികളും കോളേജും ഭാര്യയും മകളും മാതാവും പ്രകൃതിയും അകക്കണ്ണിനാല്‍് അനുഭവിക്കാനാവുന്ന സ്വര്‍ഗത്തിലാണയാള്‍ ജീവിക്കുന്നത്. ആ സ്വര്‍ഗത്തില്‍ നിത്യവും ദൈവത്തോട് ദീര്‍ഘ സംഭാഷണം നടത്താനും കഴിവുള്ള സൂഫിയാണയാള്‍. യൂസുഫ് ദൈവവുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തന്റെ ജീവിതത്തിനു പ്രകാശം നല്‍കണമെന്നും അങ്ങിനെ സംഭവിച്ചാല്‍ തന്റെ ശിഷ്ട ജീവിതവും നിനക്കായി നീക്കി വെക്കുമെന്ന് അയാള്‍ ദൈവത്തോട് പറയുന്നു. തുടര്‍ന്ന് പാരീസില്‍ വെച്ചുള്ള മറ്റൊരു ചികിത്സയില്‍ അയാള്‍ക് കാഴ്ച്ച ലഭിക്കുന്നു. കാഴ്ച്ച ലഭിച്ചതോടെ തന്റെ അകക്കണ്ണിലെ കാഴ്ച്ചയെ നിരാകരിച്ച് ബാഹ്യ ലോകത്തിന്റെ പള പളപ്പില്‍ മയങ്ങി ജീവിക്കാന്‍ ശ്രമിക്കുന്നതോടെ യൂസുഫ് ‘നീ’ എന്ന തലത്തില്‍ നിന്നും ‘ഞാന്‍’ എന്ന അഹങ്കാരിയായ് മാറുന്നു . യൂസുഫിലൂടെ അവതരിപ്പിക്കുന്ന സിനിമക്ക് രണ്ടു ഭാഗങ്ങളാണ്്; കാഴ്ചയില്ലാത്ത യൂസുഫിന്റെ അകകാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന ഒരു ഭാഗവും, കാഴ്ചയുള്ള യൂസുഫിന്റെ അന്ധത അവതരിപ്പിക്കുന്ന ഒരു ഭാഗവും. കാഴ്ചയില്ലാത്ത സമയത്ത് യൂസുഫ് ആത്മാവില്‍ കുടികൊള്ളുന്ന ദൈവ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഭാര്യയും, കുഞ്ഞും, വൃദ്ധ മാതാവുമെല്ലം അടങ്ങുന്ന കുടുംബം അയാളില്‍ പ്രത്യേക അനുഭൂതി നിറച്ചിരുന്നു. അത് പോലെ പ്രകൃതിയിലെ ദൈവ ചൈതന്യം തീരിച്ചറിഞ്ഞിരുന്നു.അക്കരണത്താലാണ് വില്ലോ ട്രീ അയാളുടെ ജീവിതത്തിലെ ഒരു ഭാഗ്യമായി കാണാനായത്. വളരെ സൂക്ഷ്മതയാര്‍ന്ന രീതിയിലാണ് കാഴ്ചയില്ലാത്ത യൂസുഫിന്റെ കാഴ്ച്ചകളെ മാജിദ് മജീദി ചിത്രീകരിച്ചിരിക്കുന്നത്. യൂസുഫിന്റെ വൈകാരികതയെ പ്രേക്ഷകനിലെത്തിക്കാന്‍ വിഷ്വലിനെക്കാള്‍ ഓഡിയോക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ യൂസുഫനുഭവിക്കുന്ന ശബ്ദത്തിന്റെ ലോകത്തെ അനുഭവിച്ചറിയാന്‍ പ്രേക്ഷകന് സാധിക്കുന്നു.
പ്രതീകാത്മകത മജിദ് മജീദി സിനിമയുടെ പ്രത്യേകതയാണ്. എല്ലാ സിനിമയിലും അതിശയിപ്പിക്കുന്ന തരത്തില്‍ പ്രതീകങ്ങള്‍ കൊണ്ട് പ്രധിനിധീകരിക്കുന്നത് കാണാം. വില്ലോ ട്രീയില്‍ ഉറുമ്പിനെയാണു പ്രതീകമായി ഉപയോഗിച്ചിരിക്കുന്നത്. കാഴ്ച ലഭികുമ്പോള്‍ ആദ്യമായി അയാള്‍ കാണുന്നത് ഉറുമ്പ് ആഹാര സാധനവുമായി പോവുന്ന വളരെ സൂക്ഷമതയാര്‍ന്ന രംഗമാണ്. റൂമിയുടെ മസ്‌നവിയില്‍ ഒരു ഭാഗത്ത് ഉറുമ്പിനെ മനുഷ്യന്റെ ആത്മാവും ആഹാര സാധനത്തെ മനുഷ്യ ശരീരവുമായിട്ട് ഉപമിചിട്ടുള്ളത് ഓര്‍ക്കുക. ഒരു ഉറുമ്പ് ആഹാര സാധനവുമായി പോകുമ്പോള്‍ നമുക്കാദ്യം തോന്നുക ആഹാര സാധനങ്ങള്‍ തനിച്ചു സഞ്ചരിക്കുന്നത് പോലെയാണ്. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ ഉറുമ്പിനെ കാണാനാകൂ. അത് പോലെ തന്നെയാണ് മനുഷ്യരും അവര്‍ ആത്മാവിലേക്ക് നോക്കാതെ ശരീരത്തിലേക്ക് നോക്കി നൈമിഷികമായ വികാരത്തിലും സൗന്ദര്യതയിലും അഭിരമിച്ച് ജീവിക്കുന്നു. ഈ കാഴ്ച്ചയെയാണ് പ്രതീകാത്മകമായി യൂസുഫിലൂടെ അവതരിപ്പിക്കുന്നത്. കാഴ്ച ലഭിക്കുന്ന യൂസുഫിന് ദൈവം കൊടുക്കുന്ന സന്ദേശമാണ് യൂസുഫിന്റെ ആദ്യ കാഴ്ച. ഭൂമിയിലെ ബാഹ്യ സൗന്ദര്യത്തില്‍ മുഴുകാതെ ആത്മാവിലേക്ക് നോക്കി ജീവിക്കുകയെന്ന സന്ദേശം. പക്ഷെ കാഴ്ച ലഭിച്ചതോട് കൂടി യൂസുഫ് പുറം മോടിയില്‍ ലയിച്ച് അഹങ്കാരിയായി മാറുന്നു. കാഴ്ച്ച ലഭിച്ച് തിരിച്ചു വരുന്ന യൂസുഫിനെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളും മറ്റു ബന്ധുക്കളും എയര്‍പോര്ട്ടില്‍ കാത്തിരിക്കുന്നു. ഇവരില്‍ നിന്നും വൃദ്ധയായ ഉമ്മയെ കണ്ടെത്തുന്ന രംഗം വളരെ ഹൃദയ സ്പര്‍ശിയാണ്. സൂക്ഷിച്ച് നോക്കിയാല്‍ അകക്കണ്ണിനാല്‍ ആത്മാവിനെ കാണാനാകുമെന്ന് പറയാതെ പറയുന്ന മനോഹരമായ രംഗമാണത്. എയര്‍പോര്‍ട്ടില്‍ വെച്ചയാള്‍ ഭംഗിയുള്ള പൂക്കളെ പോലെ ഭംഗിയുള്ള മനുഷ്യരെ പ്രത്യേകിച്ച് സ്ത്രീകളെ കണ്ടു അന്ധാളിക്കുന്നു. ഏറ്റവും ഭംഗിയുള്ള സ്ത്രീകളെ അയാള്‍ വീണ്ടും കണ്ടാസ്വദിക്കുന്നു. അങ്ങിനെ അയാളില്‍ നിന്നും സാവധാനം തിരിച്ചറിവ് നഷ്ടപ്പെടുന്നു. ഒരു നിഷ്‌കളങ്കനായ മനുഷ്യന്‍ ഒന്നിനും അതിയായി ആഗ്രഹിക്കുകയോ, മറ്റു കാര്യങ്ങളുമായി താരതമ്യം ചെയ്യുകയോ ചെയ്യില്ല. എന്നാല്‍ യൂസുഫാകട്ടെ കാഴ്ച ലഭിക്കുന്നതിലൂടെ തന്റെ ഭാര്യയുടെ സൗന്ദര്യം വരെ താരതമ്യം ചെയ്തു തുടങ്ങുന്നു. അങ്ങിനെ സ്വന്തം അമ്മാവന്റെ മകളിലെ സൗന്ദര്യത്തില്‍ ഭ്രമിച്ച് അവളെ സ്വപ്‌നം കാണുന്നു.
കാഴ്ച ലഭിച്ചതോട് കൂടി യൂസുഫിന്റെ തിരിച്ചറിവ് നഷ്ടപ്പെടുന്ന രംഗങ്ങള്‍ സിനിമയില്‍ വരുന്നുണ്ട്. ആദ്യമായി അമ്മാവന്റെ ഭാര്യയെ ശബ്ദം കേട്ട് തിരിച്ചരിയാനാകാത്തതും, രാത്രി സ്വന്തം വീടിന്റെ വഴി തെറ്റുന്നതും യൂസുഫിലെ ആത്മീയ പ്രകാശം സാവധാനം ഇല്ലാതായി മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ്. കാഴ്ച ലഭിച്ചതോട് കൂടി സ്വന്തം ഭാര്യയും അയാളെ നാണത്തോട് കൂടി നോക്കുന്നു, അയാളാകട്ടെ തന്റെ ഭാര്യയുടെ പോരായ്മകളെ കുറിചുള്ള ആവലാതിയില്‍ എന്ത് കൊണ്ടാണ് വസ്ത്രം മാറിയിടാത്തത് എന്ന് ചോദിക്കുന്നു. കാഴ്ച ലഭിച്ചതോട് കൂടി തന്റെ പ്രിയതമയുടെ ആത്മാവിന്റെ സൗന്ദര്യത്തെ വരെ അയാള്‍ തിരിച്ചറിയാതെ പോകുന്നു.
മിന്നലും മഴയും അയാളെ ഭയപ്പെടുത്തുന്നു. കണ്ണുള്ളവര്‍ക്കാണ് പേടി, ഈ ഭയെത്തെയാണ് കാഴ്ചയുള്ള അയാളുടെ കണ്ണുകളില്‍ പിന്നീടു കാണുന്നത്. പല തരത്തില്‍ ദൈവം അയാളില്‍ തിരിച്ചറിവിനുള്ള പ്രകാശത്തെ വീണ്ടെടുക്കാനുള്ള സൂചനകള്‍ നല്‍കുന്നതായി സിനിമയില്‍ കാണാവുന്നതാണ്. തന്റെ അമ്മാവന്റെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണപ്പണിക്കിടയില്‍ നിന്നും തീപൊരി വന്നു യൂസുഫാകെ പരിഭ്രമിക്കുന്നു. സ്വര്‍ണ്ണം എത്ര വിലപിടിപ്പുള്ളതാണെണങ്കിലും അപകടമാണെന്ന് എന്നതിന്റെ സൂചനയാണത്. അത് പോലെ തന്നെയാണ് ഭൂമിയില്‍ നാം കാണുന്ന വിലപിടിപ്പുള്ളതെല്ലാം, അവയെ ഭയക്കണമെന്നും അവയെല്ലാം മനുഷ്യരെ അപകടത്തില്‍ ചെന്നെത്തിക്കും എന്നുള്ള ഒരു ആത്മീയ ചിന്തയാണ് മാജിദ് മജീദി ആവിഷ്‌കരിക്കുന്നത്. ഇതിനു സമാനമായ രീതിയില്‍ സ്വര്‍ണത്തെയും, രത്‌നത്തെയും ഉപമിച്ച ധാരാളം ഉദാഹരണങ്ങള്‍ റൂമിയുടെ മസ്‌നവിയില്‍ കാണാം. ട്രെയിനിനുള്ളിലെ യാത്രക്കിടയില്‍ പോക്കറ്റ് അടിക്കാരനെ കണ്ടിട്ട് മിണ്ടാതിരുന്ന യൂസുഫില്‍ തിരിച്ചറിവിനുള്ള എല്ലാ കഴിവും നഷ്ടപ്പെടുകയാണുണ്ടായത്.
ബാഹ്യ ലോകത്തിന്റെ പള പളപ്പിലും നൈമിഷിക വികാരത്തിലും പെട്ട് അയാള്‍ തന്റെ ആത്മാവിനെ മറന്നു നടക്കുന്നു. പാരീസില്‍ ഒപ്പറേഷനു പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്തയക്കുന്ന കത്തിലൂടെ അയാള്‍ തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധ:പതനത്തെ തിരിച്ചറിയുന്നു. കാഴ്ചയുണ്ടായിരുന്ന സുഹൃത്തിനു കാഴ്ച നഷ്ടപ്പെട്ടത് വഴി പലതും കാണാന്‍ കഴിഞ്ഞെന്നു പറഞ്ഞപ്പോളാണ് യൂസുഫ് തനിക്കു നഷ്ടപ്പെട്ടു പോയ അകകണ്ണിന്റെ വെളിച്ചത്തെ കുറിച്ചു ചിന്തിച്ചത്. അടുത്തുണ്ടായിരുന്ന ഉമ്മയും, ഭാര്യയും, കുട്ടിയും, അകന്നു പോകുവാന്‍ തുടങ്ങിയതോടു കൂടി അയാള്‍ ഭ്രാന്തു പിടിച്ചവനെ പോലെ പെരുമാറുന്നു. കാഴ്ച്ച്ചയുള്ള യൂസുഫിന് പിന്നീട് കണ്ണിന്റെ കാഴ്ച വീണ്ടും നഷ്ടമാകുമെങ്കിലും അകക്കണ്ണിന്റെ കാഴ്ച തിരിച്ചു വരുന്നതിനെ വീണ്ടും ഉറുമ്പിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതിലൂടെ സംവിധായകന്‍ ആവിഷ്‌കരിക്കുന്നത് കാണാം. കാഴ്ച നഷ്ടപ്പെട്ട യൂസുഫിന്റെ കൈകളിലെ പേപ്പറില്‍ കൂടി ഒരു ഉറുമ്പ് വരുന്നത് അതിന്റെ സൂചനയാണ്. അവിടെ ഉറുമ്പെന്ന ‘ആത്മാവ്’ മാത്രമാണ് വരുന്നത്. അതിനു ശേഷം യൂസുഫ് ദൈവത്തോട് വീണ്ടും പാപമോക്ഷം തേടുന്നു. മനുഷ്യരെല്ലാം ഉള്ളില്‍ നന്മയും നിഷ്‌കളങ്കതയും സൂക്ഷിക്കുന്നവരാനെന്നും ഭൗതികതയില്‍ അഭിരമിക്കുന്ന്‌തോടെയാണ് അവരില്‍ അഹങ്കാരവും അഹന്തയും കുന്നു കൂടുന്നതെന്നും, എത്ര വലിയ തെറ്റും ദൈവത്തിങ്കല്‍ പാപമോചനം തെടുന്നതോടെ വീണ്ടുമയാള്‍ക്ക് ആത്മീയമായ പ്രകാശത്തില്‍ ജീവിക്കാമെന്നും പറയുകയാണ് ഈ സിനിമയില്‍ കൂടി മാജിദ് മജീദി ചെയ്തിരിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു യൂസുഫുണ്ട്. തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ ദൈവത്തെ നന്ദിയോടെ സ്മരിച്ച്് ആത്മിയാനുരാഗത്തില്‍ ലയിച്ച യൂസുഫായാല്‍ അവന് വിജയിക്കാമെന്നും, ‘നിന്നെ’ അകക്കണ്ണിനാല്‍ തിരിച്ചറിയാതെ ഭൗതിക ലോകത്തിന്റെ നശ്വരമായ സൗന്ദര്യത്തില്‍ ലയിച്ച് അഹങ്കാരിയായ യൂസുഫായാല്‍ അവന് പരാജിതനാകേണ്ടി വരുമെന്നുമുള്ള സന്ദേശം കൂടിയാണ് ഈ മാജിദ് മജീദീ സിനിമ. റൂമിയുടെയും അദ്ധേഹത്തിന്റെ മസ്‌നവിയുടെയും മനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് വില്ലോ ട്രീ. അതു കൊണ്ടാവാം ഓരോ തവണ ചിത്രം കാണുമ്പോഴും നമുക്ക് പുതിയ തരം വ്യാഖ്യാനങ്ങള്‍ ലഭിക്കുന്നത്.
കടുത്ത സെന്‍സര്‍ഷിപ്പിനെ അതിജീവിച്ച് അതിനെ പ്രതീകാത്മകവും സൂക്ഷ്മവുമായി പൊളിക്കുന്നതിനാലാവാം ഇറാന്‍ സിനിമയ്ക്ക് ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താനായത്. മനുഷ്യന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതും പ്രണയത്തിന്റെ തീവ്രമായ ആവിഷ്‌കാരവും ഉള്‍പെടുത്തി സിനിമ ചെയ്യുന്നതിനാലാണ് മാജിദ് മജീദി മറ്റു ഇറാനിയന്‍ സംവിധായകരില്‍ നിന്നും വ്യതസ്തനാവുന്നത്.അക്കാരണത്താലാണ് ചില്‍ഡ്രന്‍ ഓഫ് ഹെവനും ഫാദറും ബാറാനും, വില്ലോ ട്രീയും കളര്‍ ഓഫ് പാരൈഡസും സോങ്ങ്‌സ് ഓഫ് സ്പാരോസും ഇപ്പോഴും നമ്മില്‍ ജീവിക്കുന്നത്. ഒരു മനുഷ്യനെക്കാള്‍ അവന്റെ ആത്മാവിനെ പ്രധിനിധീകരിക്കുന്നതിനാലാവാം ഈ സിനിമകളും കഥാപാത്രങ്ങളും നമ്മില്‍ നന്മയുടെയും നിഷ്‌കളങ്കതയുടേയും രൂപകങ്ങളായി നില നില്‍ക്കുന്നത്. മാജിദ് മജീദിയുടെ എല്ലാ സിനിമകളിലും ദൈവത്തിന്റെ ഒരു കണ്ണിനെയും ആത്മീയ തേജസ്സിനെയും നമുക്ക് കാണാം. വെറുമൊരു സംവിധായകന്‍ എന്നതില്‍ നിന്നും സൂഫീവര്യനായ കലാപ്രതിഭയാകുനതും അക്കാരണത്താലാണ്. ഈ സിനിമകളിലെ ഓരോ കഥാപാത്രങ്ങളും സത്യാന്വേഷണ വഴിയില്‍ ദൈവവും മനുഷ്യനും തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പ്രതിനിധികളാണ്.
Connect
Connect with us on the following social media platforms.