റുഷ്ദി: സ്വകാലത്തിന്റെ ദൂഷ്യപ്രവാചകന്‍
പങ്കജ് മിശ്ര ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ ആശയവിവര്‍ത്തനം
എഴുത്തുകാര്‍ രാഷ്ട്രീയത്തോട് വിരക്തി കാണിക്കണമെന്ന ജോര്‍ജ് ഓര്‍വെലിന്റെ വാദത്തെ വിമര്‍ശിച്ചുകൊണ്ട് 1984 ല്‍ സല്‍മാന്‍ റുഷ്ദി എഴുതി: “സാഹിത്യവും രാഷ്ട്രീയവും”… “രണ്ടും കൂടിക്കലര്‍ന്നതാണ്. ആ കലര്‍പ്പിന് ചില അനന്തരഫലങ്ങളുണ്ട്. ചരിത്രവും രാഷ്ട്രീയവും നമ്മെ വലയം ചെയ്യുന്നു”. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും റേഡിയോ ആക്റ്റീവ് വികിരണം ബാധിച്ച നമ്മള്‍ക്ക് നിശബ്ദമായ ഇടങ്ങള്‍ ലോകത്തിലില്ല. അതു കൊണ്ട് ചരിത്രം, വാദകോലാഹലങ്ങള്‍ , സംഭ്രമം, ഭീതി എന്നിവയില്‍ നിന്ന് എളുപ്പം രക്ഷപ്പെടാനാവില്ലെന്ന് റുഷ്ദി സമര്‍ത്ഥിച്ചു.
അഞ്ചുവര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ ദ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ പടിഞ്ഞാറും മുസ്‌ലിം രാജ്യങ്ങളിലും നടക്കുന്ന പ്രാദേശികവും അന്തര്‍ദേശിയവുമായ സംവാദ പരമ്പരകളിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഇറാനിലെ മതനേതാവ് അദ്ദേഹത്തെ വധിക്കാനുള്ള ഉത്തരവ് നല്‍കി. പ്രക്ഷുബ്ധവും പരസ്പര ബന്ധിതവുമായ ഒരു ലോകത്ത് സാഹിത്യവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിന്റെ ആപത്തുകള്‍ക്ക് റുഷ്ദി മൂര്‍ത്തരൂപം നല്‍കി. പോള്‍ വലേറി ഒരിക്കല്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കി. “മുഴുലോകത്തിനും പങ്കില്ലാതെ എവിടെയും ഒന്നും സംഭവിക്കുന്നില്ല. ഒരു കാര്യത്തിന്റെയും അനന്തരഫലം പ്രവചിക്കാനോ ക്ലിപ്തപ്പെടുത്താനോ ആര്‍ക്കും സാധ്യമല്ല”.
ജോസഫ് ആന്റണ്‍ എന്ന പുതിയ ഓര്‍മക്കുറിപ്പില്‍ ഒരു ദശകത്തിലധികമായി ഒളിവില്‍ കഴിയുന്ന തന്റെ ജീവിതം റുഷ്ദി വിവരിക്കുന്നു. സാത്താനിക് വേഴ്‌സസ് അല്‍പം മാത്രം രാഷ്ട്രീയമുള്ള പുസ്തകമാണെന്നും അതിലുപരി ദിവ്യബോധനപ്രതിഭാസത്തെ സംബന്ധിച്ച ഒരു സാഹിത്യ പ്രവൃത്തയാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല അത് ഒരു അവിശ്വാസിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പുസ്തകമാണ്. പിന്നെ അതെങ്ങനെ കുറ്റകരമായ ചിന്തയായി മാറുന്നു. സ്വന്തമായ ലോകവീക്ഷണവും പശ്ചാത്തലവും മുന്‍വിധിയുമുള്ള വായനക്കാരെ സംബന്ധിച്ചിടത്തോളം രചയിതാവിന്റെ ഉദ്ദേശങ്ങള്‍ വ്യക്തമായും ഒരു വിഷയമാണ്.
എലിയട്ട് വീന്‍ബര്‍ഗര്‍ 1989ല്‍ റുഷ്ദിയുടെ പുസ്തകത്തെപ്പറ്റി എഴുതിയത് പോലെ ‘ഇസ്‌ലാമിന്റെ മൗലികതത്വങ്ങള്‍ക്ക് മേലുള്ള ശക്തമായ ഹാസ്യാത്മക കടന്നാക്രമണമാണ് എന്ന വസ്തുതയെ യൂറോപ്പിലെയും അമേരിക്കയിലെയും റുഷ്ദി വായനക്കാര്‍ സംശയിച്ചിട്ടില്ല. സര്‍വ മുസ്‌ലിംകളും നന്മയുടെ പ്രതിരൂപമായി കാണുന്ന പ്രവാചകന്റെ ജീവിതം അനാദരവോടെയാണ് റുഷ്ദി പുനരെഴുതിയതെന്ന് പുസ്തക പ്രസാധനത്തിന് മുമ്പ് ഇന്ത്യന്‍ വാരികയായ ഇന്ത്യ ടുഡെയില്‍ വന്ന ഒരു നിരൂപണത്തില്‍ കാണാം. മധ്യകാല ക്രിസ്ത്യന്‍ ഹാസ്യചിത്രങ്ങളില്‍ പിശാചിനെ വര്‍ണിക്കാനുപയോഗിച്ച മാഹുണ്ട് (Mahount)എന്ന നാമമാണ് റുഷ്ദി പ്രവാചകന് നല്‍കിയത്. പ്രവാചകന്റെ 12 പത്‌നികളെ വേശ്യാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. നിരൂപണത്തോടൊപ്പം ചേര്‍ത്ത അഭിമുഖത്തില്‍ റുഷ്ദി പറഞ്ഞു- തന്റെ പുസ്തകത്തിലൂടെ പ്രവാചകന്റെ പ്രതിഛായ പര്‍വതത്തോളം വളര്‍ന്നു, മാലാഖക്കും പിശാചിനുമിടയിലെ വ്യത്യാസം പറയാന്‍ കഴിയാത്ത രൂപത്തില്‍!.
ഇന്ത്യാ ടുഡെയില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ സ്വയം പ്രഖ്യാപിത മുസ്‌ലിം നേതാക്കള്‍ നോവല്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് തിടുക്കത്തില്‍ പുസ്തക ഇറക്കുമതി നിരോധിച്ചു. (എന്നിട്ടും പുസ്തകം ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു). ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിയോട് റുഷ്ദി നടത്തിയ അഭ്യര്‍ത്ഥനകള്‍ വിഫലമായി. ‘താങ്കള്‍ പുതിയ കാലത്തെ ഭരണാധികാരി മാത്രം, പക്ഷേ കലക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്’ റുഷ്ദി അദ്ദേഹത്തോട് പ്രസ്താവിച്ചു. തുടര്‍ന്നുള്ള മാസത്തില്‍ ദക്ഷിണാഫ്രിക്ക പുസ്തകം നിരോധിച്ചു. ബാള്‍ട്ടണ്‍ മുസ്‌ലിം ജനസംഖ്യയിലെ എഴുപത് ശതമാനത്തോളം പേര്‍ ബ്രിട്ടനിലെ പ്രഥമ പുസ്തകവിരുദ്ധ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരായ മിക്ക മുസ്‌ലിംകളും പുസ്തകം വായിച്ചിട്ടില്ലായിരുന്നു. ഇസ്‌ലാമിക മൗലികവാദ വിമര്‍ശകന്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഏറ്റുപറഞ്ഞത് പോലെ ഭൂരിഭാഗവും ഭീതിയും വിദ്വേഷവും കൊണ്ട് വികാരാധീനരാവുകയായിരുന്നു.
പ്രതിഷേധക്കാര്‍ ബ്രാഡ്‌ഫോഡില്‍ വെച്ച് നോവലിന്റെ ഒരു കോപ്പി ആഘോഷപൂര്‍വം കത്തിച്ചപ്പോള്‍ റുഷ്ദിയുടെ വംശീയതാവിരുദ്ധ മാതൃകക്ക് ഇടിവ് സംഭവിച്ചു. ഈയിടെ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് എന്ന സിനിമ വിവാദമായപ്പോള്‍ റുഷ്ദിയുടെ നോവലിന്റെ ഇസ്‌ലാം വിരുദ്ധത രാഷ്ട്രീയാഗ്നിയിലെരിയുന്ന പ്രദേശങ്ങളിലേക്ക് കുതിച്ചെത്തി. ഇന്ത്യയുടെ ദുഷിച്ചതും ക്രൂരവുമായ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ചില കാശ്മീരികള്‍ നോവലിനെ വിദ്വേഷപ്രകടനത്തിനുള്ള കരുവാക്കി മാറ്റി. പാക്കിസ്ഥാനിലെ പ്രതിഷേധക്കാര്‍ ഇസ്‌ലാമബാദിലെ അമേരിക്കന്‍ സെന്റര്‍ ആക്രമിച്ചു. ശീഘ്രവ്യാപിയായ ആഗോളകാട്ടുതീയില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞു. വമ്പിച്ച നാശഫലമുളവാക്കുന്ന രൂപത്തില്‍ നോവലിനെ വിമര്‍ശിച്ചത് ഇറാനിലെ മുഖ്യപുരോഹിതര്‍ മാത്രമാണ്. അങ്ങനെ അദ്ദേഹം തന്റെ നവീന മതാധിഷ്ഠിത ഭരണത്തെ രക്തരൂഷിതമായി ശാക്തീകരിക്കുകയും ഇറാഖുമായുള്ള 8 വര്‍ഷത്തെ ദാരുണയുദ്ധാനന്തരം ഇറാനെ ആഗോള മുസ്‌ലിം നേതൃത്വത്തില്‍ എത്തിക്കുകയും ചെയ്തു.
ദ സാത്താനിക് വേഴ്‌സസിന്റെ വിമര്‍ശകര്‍ അപലപിച്ച ഖുമൈനിയുടെ തീവ്രസ്വഭാവമുള്ള ഫത്‌വ പൂര്‍വപാശ്ചാത്യരാജ്യങ്ങളിലെ നിവാസികള്‍ക്കും വെള്ളക്കാര്‍ക്കുമിടയിലുള്ള ചരിത്രപരവും വീക്ഷണപരവുമായ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. ബ്രിട്ടനില്‍ അത് മുസ്‌ലിം അപരിഷ്‌കൃതത്വത്തെ സംബന്ധിച്ച കലഹങ്ങള്‍ക്ക് ന്യായീകരണമായി. ബഹുസംസ്‌കാരവാദത്തിന്റെ വൈക്കോല്‍ പ്രതിമക്കെതിരെ പുത്തന്‍ ആക്രമണങ്ങള്‍ നടന്നു. നമ്മള്‍ ആശയത്തിനു വേണ്ടി നിലംപരിശായി എന്ന് ഉദാരബുദ്ധിജീവികള്‍ക്ക് വേണ്ടി മൈക്കിള്‍ ഈഗ്നാറ്റിഫ് സമ്മതിച്ചു. ആയതുല്ല ഖുമൈനി മൊത്തം വിശ്വാസികള്‍ക്ക് വേണ്ടിയാണ് വാദിച്ചത്. ബികു പരേക് വിവരിക്കുന്നു. “ഈ മുസ്‌ലിം വിരുദ്ധതയുടെ അന്തരീക്ഷത്തില്‍ ഒന്നുകില്‍ മതമൗലികവാദികളായോ അല്ലെങ്കില്‍ പരിഷ്‌കൃത വ്യവഹാരത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്തപ്പെട്ടതും ഉദാരവാദത്തിന്റെ വെളിച്ചത്തോട് പുറം തിരിഞ്ഞ് അന്ധവിശ്വാസത്തിന്റെ മയക്കത്തിന് മുന്‍ഗണന കല്‍പ്പിക്കുന്ന നിരക്ഷരരോ ആയിട്ടാണ് മിക്ക മുസ്‌ലിംകളും ഇന്ന് വീക്ഷിക്കപ്പെടുന്നത്.”
ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ ഇസ്‌ലാംവര്‍ണനക്കും ഇതേ സ്വഭാവമുണ്ട്. ഈ വാക്ക് തന്നെ സംവേദനക്ഷമതയില്ലാത്ത ശൂന്യാകാശത്തിന് പൃഷ്ഠം സമര്‍പ്പിച്ച് തറയില്‍ തലതല്ലിയടിക്കുന്നതിന്റെ പ്രതിധ്വനി പോലെയുണ്ട്. മുസ്‌ലിംകളുടെ പടിഞ്ഞാറിന്റെ ശക്തിയുടെ തീവ്രത അനുഭവിച്ചറിഞ്ഞ ബ്രിട്ടണിലും വിദേശത്തുമുള്ള മുസ്‌ലിംകള്‍ തങ്ങളുടെ പൊതുസംസ്‌കാരിക സ്വത്വത്തിനെതിരായ ആക്രമണമെന്ന നിലയില്‍ ദ സാത്താനിക് വേര്‍സസിനോട് പ്രതികരിച്ചു.
ക്രിസ്ത്യാനികളെ ദൈവദൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്ന നിയമത്തെ സംബന്ധിച്ച് അറിയാവുന്ന മുസ്‌ലിംകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച ലളിതപ്രസ്താവനകളില്‍ ആകൃഷ്ടരായില്ല. റുഷ്ദിയുടെ നിര്‍ഭയമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ശരിയായി പ്രതിരോധിക്കുന്നതിലൂടെ എഡ്വാര്‍ഡ് സെയ്ദ് സംഭ്രമഭരിതവും പീഡിതവുമായ മുസ്‌ലിം മനസിന്റെ പ്രതിധ്വനികള്‍ പ്രകടിപ്പിക്കാന്‍ പരിശ്രമിച്ചു. നമ്മെ പ്രതിരോധിക്കുകയും സഹാനുഭൂതിയോടെ വ്യാഖ്യാനിക്കുകയും ചെയ്യേണ്ട ഒരു മുസ്‌ലിം ഇതിനകം തന്നെ നമ്മുടെ ഉദ്ഭവം, ഭാഷ, ദര്‍ശനം, ചരിത്രം, പാരമ്പര്യം തുടങ്ങി എല്ലാത്തിനെയും വികൃതമാക്കാന്‍ പരിശീലിച്ച ഒരു സമൂഹത്തിന് മുന്നില്‍ ഇത്ര സമര്‍ത്ഥമായി, അനാദരവോടെ അവതരിപ്പിക്കുന്നതെന്തുകൊണ്ടാണ്? പക്ഷേ ഒരു പ്രവാസി എഴുത്തുകാരന്‍ എന്ന നിലയില്‍ റുഷ്ദിയുടെ സ്ഥാനവും ദൗത്യവും എന്താണെന്ന കാര്യത്തില്‍ ഈ ചോദ്യവും കുറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചു.
വെള്ളക്കാരന് അന്യവും ദുര്‍ഗ്രാഹ്യവുമായി തോന്നുന്ന കുടിയേറ്റം, ബഹുസാംസ്‌കാരികത, മൂന്നാം ലോകം, ദക്ഷിണ ഇന്ത്യ തുടങ്ങിയവയുടെ പ്രതിനിധിയായായി നിയോഗിക്കപ്പെടാനുള്ള സന്ദിഗ്ധവിധിയുടെ ഇരയായി മറ്റൊരു പാശ്ചാത്യേതര എഴുത്തുകാരനെയും പോലെ റുഷ്ദി മാറി. അനറ്റോലിയയില്‍ നിന്നുള്ള ഭക്തനായ അതിഥി ജോലിക്കാരനും (യുദ്ധപൂര്‍വയൂറോപ്പില്‍ സാമ്പത്തികസേവനം ചെയ്യാന്‍ കൊണ്ടു വന്ന ഗ്രാമീണപശ്ചാത്തലമുള്ള മുസ്‌ലിം തൊഴിലാളി പ്രതിനിധി) നിരീശ്വരവാദിയും ബോംബെയിലെ ഉന്നതവര്‍ഗബുദ്ധിജീവിയും കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയുമായ റുഷ്ദിക്കുമിടയില്‍ വലിയ വ്യത്യാസമുണ്ട്. എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് വിരുദ്ധ ജിഹാദിലേര്‍പ്പെട്ട, സി. ഐ. എ പിന്തുണയുള്ള ഇസ്‌ലാമിക മൗലികവാദി സിയാഉല്‍ ഹഖിന്റെ പീഡനങ്ങളനുഭവിച്ച പാകിസ്ഥാനി ട്രേഡ് യൂനിയന്‍ വക്താവിനും റുഷ്ദിക്കുമിടയില്‍ അന്തരം കാണാം. തന്നെ അന്യവംശജനായി പരിഗണിക്കുന്ന ബ്രിട്ടീഷ് ഭരണവര്‍ഗത്തെ സംബന്ധിച്ച നിസ്സഹായനായ ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ അഗാധമായ സമ്മിശ്ര വികാരങ്ങളെക്കാള്‍ കുടിയേറ്റാവസ്ഥയെക്കുറിച്ച് ഒന്നും പ്രദിപാദിക്കാത്ത നോവലാണ് ദ സാത്താനിക് വേര്‍സസ്.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആക്രമിക്കപ്പെട്ട റുഷ്ദി തന്റെ പഴയ ചരിത്ര രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ഇപ്പോള്‍ പിന്‍മാറി. തന്റെ നോവല്‍ ഇസ്‌ലാം വിരുദ്ധ വാദമായി ചുരുക്കിക്കളയേണ്ട പുസ്തകമല്ലെന്നും അത് ഒരു സാഹിത്യപ്രവര്‍ത്തനം ആയിരുന്നെന്നും അദ്ദേഹമിപ്പോള്‍ ഊന്നിപ്പറയുന്നു. വിശിഷ്ടമായ ഒരു പൂര്‍വ ക്രിസ്ത്യന്‍ സാഹിത്യസങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് തന്റെ നോവല്‍ ബഹു വ്യാജങ്ങള്‍, യുക്തി വാദം, സംശയം എന്നിവയുടെ സവിശേഷലോകമാണെന്ന് വാദിച്ചു. അത്തരത്തില്‍ അത് സ്വാഭാവികമായും എതിര്‍ക്കപ്പെടുന്നതും മതത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത പരിപാവനതയുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നതുമാണ്. പുസ്തകത്തിനെതിരെ പ്രതിഷേധിക്കുന്ന ബഹുജനപ്രിയയുക്തി രാഹിത്യം ശീലീച്ച മുസ്‌ലിംകള്‍ക്ക് നോവല്‍ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അപരിഷ്‌കൃത ഇസ്‌ലാമിന്റെ ലോകം യുക്ത്യധിഷ്ഠിത മതേതര പടിഞ്ഞാറിന്റെ പരിലാളനമേറ്റ വിശ്വാസങ്ങള്‍, സ്ഥാപനങ്ങള്‍, കലാരൂപങ്ങള്‍ എന്നിവക്ക് വ്യക്തമായ അപകടം വിതച്ചു. റുഷ്ദി തന്നെ സംബന്ധിച്ച് അതായത് ജോസഫ് ആന്റണെക്കുറിച്ച് തൃതീയപുരുഷ സ്ഥാനത്ത് നിന്ന് കൊണ്ടാണ് പുതിയ പുസ്തകം എഴുതിയിരിക്കുന്നത്. 9/11ന് പടിഞ്ഞാറനുഭവിച്ച ക്രൂരതയെപ്പറ്റിയുള്ള തന്റെ അന്തര്‍ജ്ഞാനവും മുന്നറിയിപ്പുകളും ഓര്‍മക്കുറിപ്പില്‍ റുഷ്ദി നിരന്തരം സൂചിപ്പിക്കുന്നു. ‘ കാര്യങ്ങളൊക്കെ കൃത്യമായി അറിയുന്ന അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും, മുസ്‌ലിം സമൂഹത്തില്‍ വ്യാപിക്കുന്ന മതഭ്രാന്തിന്റെ അര്‍ബുദം അവസാനം ഇസ്‌ലാമിനപ്പുറത്തേക്കുള്ള വിശാലലോകത്തേക്ക് പൊട്ടിത്തെറിക്കും. തീര്‍ച്ചയായും ഈ കാലയളവ് മുതലുള്ള റുഷ്ദിയുടെ എഴുത്തുകള്‍ 9/11ന് ശേഷമുള്ള ഇസ്‌ലാമിക ഫാഷിസത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങളെ മുന്‍കൂട്ടിക്കാണുന്നുണ്ട്. സാത്താന്റെ വചനങ്ങളെ പ്രതിരോധിച്ചു കൊണ്ട് 1990ല്‍ റുഷ്ദി എഴുതി: ഇന്ന് ഇന്ത്യയിലും യുദ്ധനിരകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മതേതരത്വം മതത്തിനെതിരെ, വെളിച്ചം ഇരുട്ടിനെതിരെ, നീ നിന്റെ ഭാഗം തിരഞ്ഞെടുക്കുക, ആ യുദ്ധമിപ്പോള്‍ ബ്രിട്ടണിലേക്ക് വ്യാപിച്ചിരിക്കുന്നു. കൃത്യവിലോപത്താല്‍ അത് പരാചയപ്പെടുകയില്ലെന്ന് മാത്രം ഞാന്‍ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുക്കാനുള്ള സമയമാണിത്.
ആയതുള്ള ഖുമൈനിയുടെ ക്രൂരതയും വിദ്വേഷവുമാണ് റുഷ്ദിക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്. ജോസഫ് ആന്റണ്‍ താനനുഭവിച്ച അഗ്നിപരീക്ഷണത്തിന്റെ വ്യക്തവും ലജ്ജാകരവുമായ ചിത്രം സംവേദനം ചെയ്യുന്നു. ആത്മാവിനെ മരവിപ്പിക്കുന്ന മാനഹാനി, ഒരു താവളത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം, സാധാരണജീവിതത്തിന്റെ വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ നിരന്തര കൂടിക്കാഴ്ചകള്‍ എല്ലാം അതില്‍ വിവരിക്കുന്നു. വായനക്കാരന്‍ പൂര്‍ണമായും റുഷ്ദിയുടെ പക്ഷം ചേരും. പക്ഷെ പുസ്തകത്തില്‍ ഉത്കൃഷ്ടമായി ആവിഷ്‌കരിച്ച ചില രംഗങ്ങള്‍ക്ക് ശേഷം ഭയവും സംഭ്രമവും മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് മുമ്പാകെ ഇസ്‌ലാം പുനരാശ്ലേഷിക്കാന്‍ റുഷ്ദിയെ നിര്‍ബന്ധിക്കുമ്പോള്‍ വായനക്കാരന് പക്ഷം മാറേണ്ടി വരുന്നു.
ഓര്‍മക്കുറിപ്പിന്റെ ആദ്യ താളുകളില്‍ തന്റെ രക്ഷിതാക്കളെ സംബന്ധിച്ച ആകര്‍ഷണീയ വിവരണങ്ങളുണ്ട്. പോരാളിയായ എഴുത്തുകാരന്‍ എന്ന നിലയില്‍ ആദ്യഭാര്യ ക്ലാരിസയുമൊത്തുള്ള ദിനങ്ങള്‍ അദ്ദേഹം ഓര്‍മിച്ചെടുക്കുന്നു. ഭാര്യയുടെ മരണവും എല്ലാം നിരാകരിക്കുന്ന തന്റെ സ്വത്വത്തിന്റെ ദുഖ:ഭരിതമായ സ്മരണകളും പുസ്തകത്തിന്റെ മറ്റുഭാഗങ്ങളില്‍ കാണാം. ദ സാത്താനിക് വേഴ്‌സസ്, ഫ്യൂറി തുടങ്ങിയ നോവലുകളുടെ രചനയിലേക്കു നയിച്ച ആത്മകഥാപരമായ ഊര്‍ജങ്ങള്‍ റുഷ്ദി ഹൃദയസ്പൃക്കായി വെളിപ്പെടുത്തുന്നു. പ്രശസ്ത വ്യക്തികള്‍ക്കും നിരൂപകര്‍ക്കും എന്തിനേറെ ദൈവത്തിന് വരെ എഴുതിയ ഹെര്‍സോഗ് ശൈലിയിലുള്ള കത്തുകള്‍ ഏകാകിയായ ഒരു മനുഷ്യന്റെ മനസ്സ് വരച്ച് കാണിക്കുന്നു. 650 പേജുകളുള്ള പുസ്തകം റുഷ്ദിയുടെ ജേണലുകളെ വല്ലാതെ ആശ്രയിക്കുന്നു. അകല്‍ച്ച തോന്നിക്കാന്‍ മനപ്പൂര്‍വം ഉപയോഗിച്ച തൃതീയപുരുഷാഖ്യാനം ഇടക്കിടെ സ്വയം പുകഴ്ത്തലിലേക്ക് വഴിമാറുന്നു. (മേഘങ്ങള്‍ അവന്റെ ശിരസിനു മുകളില്‍ കനം തൂങ്ങി, എന്നിട്ടും അവന്റെ വാക്കുകള്‍ രൂപം പ്രാപിക്കുകയും ഭാവന കത്തി ജ്വലിക്കുകയും ചെയ്യുന്നു.) ഒരു കലഹപ്രിയന്റെ ധാര്‍മികരോഷം പുസ്തകത്തില്‍ വ്യാപകമായി കാണാം. റുഷ്ദി തന്റെ വിമര്‍ശകരെയും എതിരഭിപ്രായക്കാരെയും നിരന്തരം ആക്ഷേപിക്കുന്നു. വിമര്‍ശകരുടെയും വിശ്വാസവഞ്ചകരുടെയും നീണ്ട പട്ടിക അതിലുണ്ട്. റോബര്‍ട്ട് ഗോട്‌ലിബ്, പീറ്റര്‍ മേയര്‍, ജോണ്‍ ലീകാര്‍, സോണി മെഹ്ത, ദ ഇന്‍ഡിപെന്‍ഡന്റ് (ബ്രിട്ടീഷ് ഇസ്‌ലാമിന്റെ ഹൗസ് ജേണല്‍) ജര്‍മൈന്‍ ഗ്രീര്‍ ജോണ്‍ ബര്‍ഗര്‍ തുടങ്ങിയയവര്‍ ഭീരുക്കളായ പ്രസാധകന്‍മാരുടെ പട്ടികയിലുണ്ട്. ജെയിംസ് വുഡ്, അരുന്ധതിറോയ്, ജോസഫ് ബ്രോഡ്‌സ്‌കി, ലൂയിസ് ഡി ബെര്‍ണേഴ്‌സ്, തുടങ്ങി നിരവധി പേര്‍ക്കെതിരെയും റുഷ്ദി വിമര്‍ശാസ്ത്രമെയ്യുന്നു.
വ്യക്തികള്‍ മാത്രമല്ല മുഴുവന്‍ രാഷ്ട്രങ്ങളും വംശങ്ങളും വിധി തീര്‍പ്പിന് വിധേയമാവുകയും അവരുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ വിശിഷ്ടതത്വങ്ങളോട് പ്രതിബദ്ധതയുള്ള നോര്‍ഡിക് നിവാസികളുമായി ഇഷ്ടത്തിലായ ആന്റണിന് ഡെന്‍മാര്‍ക്കുകാര്‍ സംരക്ഷണം നല്‍കുന്നു. അമേരിക്ക വി ആര്‍ ടോള്‍ഡ് തുടങ്ങിയ രചനകള്‍ റുഷ്ദിയെ പ്രതിരോധിക്കാന്‍ ബ്രിട്ടണെ നിര്‍ബന്ധിക്കുന്നു. ബ്രിട്ടണ് പുറത്തും ആന്റണ്‍ സ്‌നേഹിക്കപ്പെടുന്നവനും തമാശക്കാരനും സമര്‍ത്ഥനും ബഹുമാന്യനുമായി പരിഗണിക്കപ്പെട്ടു.
ബ്രിട്ടന്റെ അധമമനസ്ഥിതിക്ക് ചില അപവാദങ്ങളുണ്ട്. ഗായകന്‍ മിക്ഹക്‌നളിന്റെ ചൂടന്‍ ഗേള്‍ ഫ്രണ്ട് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ച് ചെക്യര്‍സില്‍ നില്‍ക്കുന്ന ഒരു സുന്ദരസായാഹ്നത്തില്‍ ടോണിബ്ലയറിനോട് ആന്റണ്‍ ഒരു ലഘുകുറ്റസമ്മതം നടത്തുന്നു. “എന്റെ ജീവിതം മികച്ചതാവാന്‍ താങ്കള്‍ ആത്മാര്‍ത്ഥമായി സഹായിച്ചു.” അദ്ദേഹം എഴുതുന്നു. “പക്ഷെ ഇറാഖ് അധിനിവേശം അവര്‍ നിശ്ശേഷം ഒഴിവാക്കുകയില്ല. അത് വ്യക്തിഗത അളവുകോലില്‍ കനം തൂങ്ങുന്ന കാര്യമാണ്.” വിചിത്രമെന്നു പറയട്ടെ ഇറാന്റെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ ശുപാര്‍ശ ചെയ്യുകയും മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍ സിനിമയാക്കാന്‍ പച്ചക്കൊടി കാണിക്കുകയും ചെയ്ത ശ്രീലങ്കന്‍ അതികായന്‍ മഹിന്ദ്ര രജപക്‌സെയോട് ധാര്‍മികസന്തുലനം പാലിണമെന്നാവശ്യപ്പെടാന്‍ ആന്റണിന് സാധിച്ചില്ല. ആയിരക്കണക്കിന് തമിഴ് വംശജരായ ഹിന്ദുക്കളുടെ കൂട്ടക്കൊലയില്‍ ഏകാധിപതിയായ രജപക്‌സെയുടെയും സഹോദരന്റെയും പങ്കിനെക്കുറിച്ച് റുഷ്ദി മൗനം പാലിക്കുന്നു. അധികാരത്തിലിരിക്കെ റുഷ്ദിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ദ സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തിനെതിരെ അത്യുച്ചത്തില്‍ പ്രതിഷേധിക്കുകയും ചെയ്ത ഹിന്ദുത്വദേശീയവാദികള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയ രസകരമായ വസ്തുത ആന്റണ്‍ രേഖപ്പെടുത്തുന്നില്ല.
ഇതെല്ലാം ആദ്യതാളുകളിലുമുണ്ട്. ഫത്‌വ വന്ന ഉടനെ റുഷ്ദി അപ്രത്യക്ഷനായി എന്ന് മാര്‍ട്ടിന്‍ ആമിസ് അഭിപ്രായപ്പെട്ടു. എന്തു തന്നെ ആയാലും വിചിത്രമായ എഴുത്തുയാത്രക്കു ശേഷം പാശ്ചാത്യലോകത്തെ പ്രതാപം, അധികാരം, സമ്പത്ത് എന്നിവയിലൂടെ ലഭിച്ച പരിവേഷവുമായി ഗോസിപ്പു പേജുകളില്‍ റുഷ്ദി എങ്ങനെ പുനരാഗമിച്ചു എന്ന് ആന്റണ്‍ കൃത്യമായും ഇടയ്ക്ക് അശ്രദ്ധമായും വിവരിക്കുന്നു.
വധോന്‍മത്തമായ ഒരു ദേശത്തു നിന്ന് ദു:ഖാര്‍ത്തനായി ഓടി രക്ഷപ്പെടുന്ന ഒരു വ്യക്തിക്ക് അമേരിക്കന്‍ മേധാവിത്വത്തിന്റെ ഹൃദയസ്താനത്തുള്ള യു.എസ് സെനറ്റംഗങ്ങളോടുള്ള അടുപ്പം ഉന്മേഷം പകരുമെന്ന് മനസ്സിലാക്കാം. റുഷ്ദിയുടെ സാഹചര്യം ഒരു വിചിത്രമായ വ്യാജോക്തിയാണ്. കാരണം റാല്‍ഫ് ലോറന്‍ അലങ്കാരമുള്ള സ്വകാര്യവിമാനവും ഒമ്പത് സുരക്ഷാവാഹനങ്ങളുമാണ് റുഷ്ദിക്ക് സ്വാതന്ത്ര്യം. നിക്കളാസ് സര്‍കോസി, ബര്‍ണാഡ് ഹെന്റി ലെവി എന്നിവരെപ്പോലെ, സുപ്രസിദ്ധനായ ഒരു എഴുത്തുകാരന്‍ ‘സുശക്തമായ മുറി”യില്‍ ആഹ്ലാദഭരിതനാവേണ്ടി വരുമ്പോള്‍ സ്വതന്ത്രകലാകാരന്റെ അന്തസ്സും സാഹിത്യത്തിന്റെ ധാര്‍മികമായ അധികാരാവേശവും ഉറപ്പു വരുത്താന്‍ സാധിക്കുന്നില്ല.
സുപ്രസിദ്ധരായ ജെറി സീന്‍ഫെല്‍ഡ്, കാലിസ്റ്റ ഫ്‌ലൊക്ഹാര്‍ട്ട് എന്നിവരോട് ചേര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ച റുഷ്ദിയുടെ വിവരണം നിഷ്‌കളങ്കമായ നേരംപോക്കിനേക്കാള്‍ കുശലമായ വ്യാജോക്തിയാണ്. ടോക് (Talk) മാഗസിന്റെ ഉദ്ഘാടനചടങ്ങിന്റെ അന്നു നടന്ന ടിനബ്രൗണിന്റെ വിരുന്നു സല്‍കാരത്തില്‍ കഷ്ടിച്ചാണ് മഡോണയെ കൈവിട്ടുപോയത്. സാദി സ്മിത്തിന്റെ കമ്പനിയില്‍ നടന്ന പൊങ്ങച്ച പ്രകടനമേളയില്‍ അവസാനം അവര്‍ കണ്ടുമുട്ടി. റുഷ്ദിയുടെ സുന്ദരിയായ നാലാം ഭാര്യ പത്മലക്ഷ്മി തന്റെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചു എന്ന് ബെവര്‍ലി ഹില്‍സ് ഹോട്ടലില്‍ നടന്ന സല്‍ക്കാരത്തില്‍ വാറന്‍ ബീറ്റി ഏറ്റു പറയുന്നു. മാര്‍ത്തയുടെ മുന്തിരിത്തോപ്പില്‍ ഉല്ലാസഭരിതമായ ഒരു സായാഹ്നത്തില്‍ വില്യം സ്റ്റിറോണ്‍ ലൈംഗികാവയവങ്ങള്‍ അവിചാരിതമായി പ്രദര്‍ശിപ്പിച്ചതും അദ്ദേഹം ഓര്‍ക്കുന്നു.
റുഷ്ദിയുടെ പിന്നീട് വന്ന മിക്ക കല്‍പിത കഥകളിലുമുള്ളത് പോലെ വിരുന്നു സല്‍ക്കാരവും പ്രസിദ്ധ വ്യക്തികളെയും ഓര്‍മിക്കുന്ന ഭാഗത്ത് വ്യത്യസ്ത ദര്‍ശനങ്ങളില്‍ നിന്ന് വാസ്തവം തെരഞ്ഞെടുക്കുന്ന ചിന്താരീതി (electicism)യില്‍ യുക്തിയുടെയും വിവേചനബുദ്ധിയുടെയും സംഭ്രമിപ്പിക്കുന്ന അസാന്നിദ്ധ്യം വര്‍ദ്ധിച്ച തോതില്‍ കാണാന്‍ കഴിയും. മറ്റു വിശ്വാസ വഞ്ചനയുടെ കൂട്ടത്തില്‍ നമുക്ക് ദുഖത്തോടെ അറിയാന്‍ പറ്റുന്ന കാര്യമാണ് ജാക്ലാംഗിന്റെ ബുദ്ധിമതിയും സുന്ദരിയുമായ മകളോടൊത്തുള്ള അദ്ദേഹത്തിന്റെ ലഹരി നിറഞ്ഞ യൗവനം. സ്വര്‍ണ്ണമോഹികളും കുഴപ്പക്കാരികളുമായിട്ടാണ് ഭാര്യമാര്‍ വര്‍ണിക്കപ്പെടുന്നത്. ജീവനാംശത്തിനും സന്തതികള്‍ക്കും വേണ്ടി അവര്‍ ആന്റണിനെ ഞെക്കിപ്പിഴിഞ്ഞു. “അവന്റെ ലക്ഷാധിപ മിഥ്യാധാരണ” എന്ന തലക്കെട്ടിന് കീഴില്‍ പത്മ ലക്ഷ്മിയുമായുള്ള വിവാഹം, സമ്പത്തിന് വേണ്ടിയുള്ള അവരുടെ ആര്‍ത്തിയും രഹസ്യ പദ്ധതികളും പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ അഗാധമായ ആവശ്യങ്ങളെ അത് ഒരിക്കലും തൃപ്തിപ്പെടുത്തിയില്ല.
സ്വയം ദൃഢീകരണത്തിനുള്ള സമാനമായ അഭിലാഷമാണ് റുഷ്ദിയുടെ ഭൗമരാഷ്ട്രീയ വിശകലനത്തിനുള്ള ഇന്ധനം. എന്നാല്‍ ഇവിടെ “യഥാര്‍ത്ഥത്തില്‍ നില നില്‍ക്കുന്ന ഇസ്‌ലാമിന്റെ വിഷം” എന്ന ഒഴിയാബാധ രാഷ്ട്രീയവും ചരിത്രപരവുമായ വസ്തുതകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ ചെറു വിഭിന്നതകളെയും അടിച്ചമര്‍ത്തുന്നു. ഖുമൈനി സ്വന്തം രാജ്യത്തെ അയല്‍ദേശങ്ങളുമായുള്ള ഫലശൂന്യമായ യുദ്ധത്തിലേക്ക് നയിച്ചു എന്ന് റുഷ്ദി ആരോപിക്കുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം ഇളക്കി വിട്ട ഉന്മത്തമായ വിലാപത്തില്‍ മുസ്‌ലിംകളുടെ യുക്തിരാഹിത്യത്തിനുള്ള തെളിവ് റുഷ്ദി കണ്ടെത്തുന്നു. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ സമ്മതത്തോടെയും പിന്തുണയോടെയും ഇറാനില്‍ അധിനിവേശം നടത്തി രാസായുധ ആക്രമണം നടത്തിയ ആളാണ് സദ്ദാം ഹുസൈന്‍. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്ത് റഷ്യയും ബ്രിട്ടനുമാണ് ഇറാനില്‍ അധിനിവേശം നടത്തിയത്. ദശകങ്ങളോളം അമേരിക്കന്‍ പാവയായ ഷായുടെ സ്വേഛാധിപത്യത്തിനു കീഴില്‍ കഴിഞ്ഞ ഇറാന്റെ പാശ്ചാത്യ വിരുദ്ധ രോഷം ജ്വലിപ്പിച്ചു നിര്‍ത്തിയത് ഈ സംഭവം മാത്രമല്ല. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ദീര്‍ഘ ദേശാന്തരയുദ്ധങ്ങളില്‍ 10 ലക്ഷത്തോളം ഇറാനികള്‍ കൊല്ലപ്പെട്ടു. ബാസിജ് പൗരസേനയും വിപ്ലവത്തിന്റെ കാവല്‍ഭടന്‍മാരും കീഴടക്കപ്പെട്ടു. അങ്ങനെ ഖുമൈനിയുടെ ഫത് വയെ എതിര്‍ത്ത മിതവാദികളുടെ ജീവിതവും ക്ലേശപൂര്‍ണമായി. അവസാനം അഹ്മദി നജാദ് അധികാരത്തിലെത്താന്‍ ഇത് സഹായകമായി.
തനിക്ക് ദുരിതം വിതച്ച ചരിത്രത്തെയും രാഷ്ട്രീയത്തെയും സൂക്ഷ്മ പരിശോധന നടത്താനുള്ള റുഷ്ദിയുടെ താല്‍പര്യക്കുറവിനെ ഏതൊരാളും ആദരിക്കും. പക്ഷെ സ്വകാലത്തിന്റെ ചീത്തയെ പ്രവചിക്കുന്ന അപ്രിയന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ പ്രതിച്ഛായക്ക് ഏറെ പരിഗണന നല്‍കിയിരുന്നു. 1989 ല്‍ അദ്ദേഹം പറഞ്ഞു- “ഒരാള്‍ക്കും അറിഞ്ഞത് വീണ്ടും അറിയേണ്ട കാര്യമില്ല-അതായത് സ്വന്തത്തോട് നിര്‍ദോഷിയും ചിത്തഭ്രമബാധിതവുമായ ഇസ്‌ലാം ദൂരവ്യാപകമായി ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിവുള്ള പ്രത്യയശാസ്ത്രമാണ്”. 9/11 ആക്രമണത്തിന് ശേഷം നാം ഇത് കേള്‍ക്കുന്നില്ലെങ്കിലും തന്റെ ദുര്‍ബല വിമര്‍ശന സമീപനമുള്ള, പ്രത്യക്ഷത്തില്‍ പ്രവചന സ്വഭാവമുള്ള ഫ്യൂറി ‘fury’ എന്ന നോവലിനെ ഇത് ശരി വെക്കുന്നു.
9/11 ന് ഇസ്‌ലാമുമായി ബന്ധമില്ല എന്ന് വാദിച്ചവര്‍ക്ക് ന്യൂയോര്‍ക്ക് ടൈംസില്‍ റുഷ്ദി ഉടന്‍ മറുപടി നല്‍കി. “തീര്‍ച്ചയായും അതിന് ഇസ്‌ലാമുമായി ബന്ധമുണ്ട്.” തന്റെ വിശ്വസ്ത സുഹൃത്തും സഹായിയുമായ സൂസന്‍ സൊണ്ടാഗിനെപ്പോലെ അദ്ദേഹം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ മതമൗലികവാദികളെ സൗദി അറേബ്യ പിന്തുണക്കുന്നത് പോലെ അമേരിക്കയുടെ നിശ്ചിതമായ സഖ്യങ്ങളുടെയും നടപടികളുടെയും അനന്തരഫലമാണ് ഈ ആക്രമണം. മതത്തെ വ്യക്തിതലത്തില്‍ ഒതുക്കി നിര്‍ത്തുകയും അതിനെ രാഷ്ട്രീയവിമുക്തമാക്കുകയും ചെയ്താല്‍ മാത്രമേ മുസ്‌ലിം സമൂഹത്തിന് ആധുനികമാവാന്‍ പറ്റൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫ്രാന്‍സിന്റെ ശൈലിയിലുള്ള ഈ മതേതരവല്‍കരണം അമേരിക്കയിലും കൃസ്ത്യന്‍ ഭൂരിപക്ഷ ക്രിസ്ത്യന്‍ യൂറോപ്പിലും വരെ നീതിയുക്തമല്ലാത്ത ഒരു ആവശ്യമാണ്. അതെ സമയം അഫ്ഗാനിസ്ഥാനെതിരായ ആംഗ്ലോ-അമേരിക്കന്‍ ആക്രമണങ്ങളെ പിന്തുണക്കുന്നതില്‍ റുഷ്ദി സംതൃപ്തനാണ്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം പോരാട്ടമൂല്യമുള്ളതാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ‘ജനാധിപത്യഇറാഖിന്റെ’ പ്രഥമനേതാവായി ഗണിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ളയാളായി സി.ഐ.എ പിന്തുണയുള്ള അഹ്മദ് ശലബിയെ റുഷ്ദി വാഴ്ത്തുന്നു.
ജോസഫ് ആന്റണ്‍ ഈ അബദ്ധങ്ങള്‍ മൂടിവെക്കുന്നു. എന്നിട്ട രഹസ്യമായി റുഷ്ദിയെ ചരിത്രത്തിന്റെ പ്രയാണത്തില്‍ മുന്നില്‍ നടക്കുന്നയാളായി ചിത്രീകരിക്കുന്നു. 2001ല്‍ താന്‍ എഴുതിയ കാര്യം നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു “ആധുനികലോകത്തിന്റെ അടിത്തറയായ മതേതര മാനവികമൂല്യങ്ങളിലേക്ക് ഇസ്‌ലാമിക ലോകം നിര്‍ബന്ധമായും ഉയരേണ്ടതുണ്ട്.” 2011ല്‍ അറബ് ലോകത്തെ അറബ് ലോകത്തെ യുവാക്കള്‍ തങ്ങളുടെ സമൂഹത്തെ പ്രസ്തുത തത്വങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അനന്തരം ഈജിപ്തിലെയും തുനീഷ്യയിലെയും ജനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയപ്രസ്ഥാനങ്ങളെ അധികാരത്തിലേറ്റിയപ്പോള്‍ റുഷ്ദിയുടെ മനസ്സ് മാറി. കാര്യങ്ങള്‍ വളരെ തെറ്റായ ദിശയിലേക്കാണ് പോയതെന്നും അറബ് വസന്തം നിര്‍ത്താന്‍ സമയമായെന്നും ഈയിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഈജിപ്തിനും തുനീഷ്യക്കും മുമ്പെ തുര്‍ക്കി, ഇന്തോനേഷ്യ തുടങ്ങിയ സാമ്പത്തികവിജയം കൈവരിച്ച വലിയ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷം ഇസ്‌ലാമിക പാര്‍ട്ടികളെ വിജയിപ്പിച്ചു. സൈനിക സ്വേഛാധിപത്യത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിന് അവിടുത്തെ ജനങ്ങള്‍ നേതൃത്വം കൊടുത്തു.
ഖുമൈനിയുടെ അപമാന്യരായ അനന്തരാവകാശികള്‍ക്കായി ഇസ്‌ലാമിന്റെ ധര്‍മനീതിസങ്കല്‍പ്പങ്ങള്‍ അടിസ്ഥാനമാക്കി ഒരു ബഹുജന പ്രസ്ഥാനം ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം ദക്ഷിണേന്ത്യന്‍, മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ നശീകരണ സ്വഭാവമുള്ള മതഭ്രാന്തര്‍, മതമൗലികവാദികള്‍, മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ എല്ലാമുണ്ട്. അവര്‍ പടിഞ്ഞാറന്‍ നാടുകളിലെ പൊതു ജീവിതം അക്രമാസക്തമായി ചിലപ്പോള്‍ തകര്‍ക്കാറുണ്ട്. എന്നാല്‍ സ്ഥാപനവല്‍്കൃത പീഢനനടപടികള്‍, ആവിഷ്‌കാരങ്ങള്‍, ഉപരോധങ്ങള്‍, ന്യായാധിപ ബാഹ്യമായ ധര്‍മനിര്‍വഹണം, രഹസ്യപരിശോധന, രഹസ്യ നിരീക്ഷണം എന്നിവയാണ് ഇന്ന് പാശ്ചാത്യ രാജ്യത്ത് പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഗൗരവാവഹമായ ഭീഷണി ഉയര്‍ത്തുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പുതിയ ബിംബമായ വികിലീക്‌സിന്റെ സ്രോതസ്സ് ബ്രാഡലി മാനിംഗ് സര്‍വശക്തമായ ഒരു സൈനിക സ്ഥാപനത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ദുഷ്ട ചിന്തകള്‍ പൂര്‍ണമായും പുറത്തു കൊണ്ട് വന്നു.
ഇതിനിടെ വെള്ളക്കാരായ പ്രഭുക്കന്മാര്‍ സിഖുകാരെ വെടിവച്ചു വീഴ്ത്തി, പള്ളികളില്‍ ബോംബു വര്‍ഷിക്കുകയും, ഖുറാന്‍ കത്തിക്കുക്കയും ചെയ്തു. നോര്‍ഡിക്ക് ദേശീയവാദി ബഹുസംസ്‌കാര വാദികളെയും ഇടതു പക്ഷക്കാരെയും കൂട്ടക്കൊല നടത്തി. ഇത്തരം സംഭവവികാസങ്ങള്‍ മുസ്‌ലിം സമൂഹത്തിലെ മതോന്മാദ അര്‍ബുദ രോഗം മറ്റൊരു തലത്തില്‍ നിര്‍ണ്ണയിക്കാന്‍ നവോത്ഥാന മനസ്സുള്ള റുഷ്ദിയെ പ്രേരിപ്പിച്ചു. മുസ്‌ലിം ലോകത്തുടനീളം കുഴപ്പങ്ങള്‍ക്ക് വഴിവെച്ച, പ്രവാചകനെ കുറിച്ച അപവാദങ്ങള്‍ പ്രചരിപ്പിച്ച കാലിഫോര്‍ണിയയിലെ കുഴപ്പക്കാരനായ ചലച്ചിത്രകാരന്‍ ‘ഇസ്‌ലാം ഒരു കാന്‍സര്‍’ ആണെന്ന് അഭിപ്രായപ്പെടുന്നു. അതേസമയം നിരപരാധികളായ ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കുകയും, അംഗഭംഗപ്പെടുത്തുകയും ചെയ്ത തെറ്റായ യുദ്ധങ്ങള്‍ നടത്തിയ ശേഷം പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍, റുഷ്ദി ഫാഷിസ്റ്റ് ഭീകരവാദ ഗുണ്ടാസംഘം എന്ന് വിളിച്ച താലിബാനുമായി മുഖം രക്ഷിക്കാനുള്ള ഉടമ്പടികളില്‍ ഒപ്പുവെച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും മതം, മതേതരത്വം, വെളിച്ചം, ഇരുട്ട്, യുക്ത്യാധിഷ്ടിത സാക്ഷരര്‍, അഭിജാതര്‍, യുക്തിരഹിത ബഹുജനം എന്നിവക്കിടയിലെ റുഷ്ദിയുടെ വേര്‍തിരിവുകള്‍ സമകാലിക ലോകത്തെ ബ്രൃഹത് അവ്യവസ്ഥാപിതത്വത്തെ സ്പഷ്ടമാക്കുന്നില്ല. അവ ബൗദ്ധികമായി ഒരു ലളിത സന്ദര്‍ഭവുമായി ബന്ധപെട്ട കാര്യമാണ്. ‘മതേതരമാനവിക’ പടിഞ്ഞാറിന്റെ ഉദാഹരണങ്ങളെ പിന്തുടര്‍ന്ന് കൊണ്ടാണ് രാഷ്ട്രീയപരമായി നിസ്സാരവും, അല്‍പപ്രസിദ്ധവുമായ പൗരസ്ത്യ രാജ്യങ്ങളിലൂടെ വിജയ പരാജയങ്ങള്‍ അളക്കപ്പെടുന്നത്. ‘The ground beneath her feet’ എന്ന റുഷ്ദിയുടെ നോവലിനെ നിരൂപണം ചെയ്തു ടിം പാര്‍ക്‌സ് എഴുതി: ചില ആഗോള നൈതിക രാഷ്ട്രീയ പോരാട്ടങ്ങളെ യഥാര്‍ത്ഥ ഭാഗത്തു നിന്ന് കൈകാര്യം ചെയ്യുന്ന’ ഒരു പ്രതീതിയാണ് കല്‍പിത കഥാരചന.
തീര്‍ച്ചയായും സാമ്രാജ്യത്വ ധൈഷണിക സംസ്‌കാരങ്ങളുടെ അത്തരം ആത്മരതിയെ ആയിരുന്നു റുഷ്ദി തന്റെ പഴയ ശോഭന കാലഘട്ടത്തില്‍ ധീരമായി ആക്രമിച്ചത്. 1984ല്‍ റുഷ്ദി എഴുതി, “കലാവിനോദ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സാമൂഹിക അഭാവത്തില്‍ കടന്നു വരുന്നില്ല. രാഷ്ട്രീയം, ചരിത്രം, എന്നിവയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒരു സമൂഹത്തില്‍ വ്യാപരിക്കാന്‍ അതിനു സാധ്യമല്ല. എല്ലാ പാഠത്തിനും ഒരു സാഹചര്യമുണ്ട്. ദ സാത്താനിക് വേഴ്‌സസിനേക്കാള്‍ വൈവിധ്യപൂര്‍ണവും ഉജ്ജ്വലവുമായ സാമൂഹിക പ്രസക്തി നമ്മുടെ കാലത്ത് മറ്റൊരു പാഠത്തിനുമില്ല. ഏവര്‍ക്കും ആഴത്തിലുള്ള ഗുണഫലങ്ങള്‍ നല്‍കുന്ന, രാഷ്ട്രീയവും, സാഹിത്യവും, ഇത്രമേല്‍ ഇഴയടുത്തു നില്‍ക്കുന്ന മറ്റൊരു രചന ഇക്കാലത്തില്ല”. വ്യക്തിഗതമായത് ഭൗമരാഷ്ട്രീയപരമാണെന്ന കല്‍പിതകഥയില്‍ ഉപയോഗപ്രദവും അല്ലാത്തതില്‍ ഉപയോഗശൂന്യവുമായ ഗര്‍വ്വ് ഉപേക്ഷിക്കാനും അവ മനസ്സിലാക്കാനുമുള്ള വിമുഖതയും അശക്തിയും വെളിപ്പെടുത്തുന്നത് തുടരുകയാണ് റുഷ്ദി ജോസഫ് ആന്റണില്‍ ചെയ്യുന്നത്.
Translator: അഷ്‌റഫ് കൊയിലാണ്ടി
Connect
Connect with us on the following social media platforms.