എങ്ങനെയാണ് ഞാന്‍ ഫാതിഹ വായിക്കേണ്ടത്?
ഖുര്‍ആനിന്റെ ഉള്ളടക്കം കുറച്ച് സൂക്തങ്ങളില്‍ സംഗ്രഹിച്ചതാണ് സൂറ: അല്‍ ഫാതിഹ. വളരെ പ്രയാസപ്പെട്ടാണ് അവ ഞാന്‍ മനസിലാക്കിയത്. ഇതില്‍ ആദ്യ മൂന്ന് സൂക്തങ്ങളില്‍ കാരുണ്യം എന്ന വാക്ക് നാല് തവണ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ‘റഹീം’ അഥവാ കരുണാമയന്‍ എന്ന ആശയം കാരുണ്യം എത്രത്തോളം ദൈവത്തില്‍ അന്തര്‍ലീനമാണ് എന്നതിനെ കുറിക്കുന്നു. പക്ഷേ അലോസരപ്പെടുത്തുന്ന ഒരു ചോദ്യമുണ്ട്- ദൈവം നമ്മില്‍ നിന്ന് ഏറെ അകലത്ത് സ്ഥിതി ചെയ്യുന്ന അസ്തിത്വമായിരിക്കെ അവന്റെ/അവളുടെ പ്രകൃതമെന്താണെന്ന് നമ്മളെങ്ങനെയറിയും? ദൈവത്തെ നമുക്ക് എങ്ങനെ അറിയാനാവുമെന്ന ആ പഴകിയ ചോദ്യം തന്നെയാണ് ഇത് എന്ന് തോന്നുന്നു. ദൈവത്തിലെ കാരുണ്യവും വിധിനിര്‍ണയനാളിന്റെ ഉടമയെന്ന വിശേഷണവും എങ്ങനെ ഒത്തുപോവുമെന്ന് എനിക്ക് മനസിലാവുന്നില്ല. കരുണ, വിധിനിര്‍ണയം എന്നിവയുടെ സംയോജനം വിശ്വാസിയില്‍ ദൈവത്തെ കുറിച്ച് ഒരു തരം ഭയം നിറഞ്ഞ ഉത്കണ്ഠ ജനിപ്പിക്കുകയും ദൈവത്തെ പ്രീതിപ്പെടുത്താന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യുന്നില്ലേ? ഇതില്‍ ചിലതൊക്ക സുപരിചിതമാണെന്നു തോന്നുന്നു, അതായത് ദൈവത്തെ പ്രകീര്‍ത്തിക്കുവാനും അവനെ ആരാധിക്കുവാനും ആഹ്വാനം ചെയ്യുന്നുവെന്ന മൂന്ന് ഏകദൈവ മതങ്ങളുടെയും പൊതുവായ കാര്യത്തെ ഇത് ഓര്‍മിപ്പിക്കുന്നു. ഇത് രണ്ടും എങ്ങനെ ഒന്നിച്ചു ചെയ്യാമെന്ന് വിശദീകരിക്കാമോ?
കുറച്ച് സംശയങ്ങള്‍ കൂടി- ഒന്നില്‍ക്കൂടുതല്‍ ലോകങ്ങളുണ്ടോ? അതിന്റെ ശാസ്ത്രീയ വശം എന്താണ്? ‘ദൈവനാമത്തില്‍ ‘ വായിക്കുക എന്നതിന്റെ പ്രാധാന്യമെന്താണ്? ഒരു പേരില്‍ എന്തിരിക്കുന്നു? – മെഡലിന്‍ ബണ്ടിംഗ്
ഫാതിഹക്ക് എന്റെ വിശദീകരണം
ഖുര്‍ആനിലെ ആദ്യ അദ്ധ്യായമാണ് ഫാതിഹ അഥവാ ‘പ്രാരംഭം’. എന്റെ സുഹൃത്ത് സുന്ദരമായി വിവരിക്കുന്നത് നോക്കൂ- പ്രാര്‍ത്ഥനയെന്നാല്‍ ദൈവവചനങ്ങള്‍ സ്മരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍ അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യപ്പെടുന്ന ഫാതിഹയാണ് ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്ന ദൈവവചനം. ഈ പ്രാര്‍ത്ഥനാസമയങ്ങളെക്കൂടാതെ മറ്റ് അനവധി അവസരങ്ങളിലും സ്വകാര്യ സന്ദര്‍ഭങ്ങളിലും ഫാതിഹ പാരായണം ചെയ്യപ്പെടുന്നു. ഫാതിഹ ഖുര്‍ആന്റെ മാതാവ് എന്നറിയപ്പെടുന്നത് അത് അദ്യത്തെ അദ്ധ്യായമായത് കൊണ്ടോ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്നതു കൊണ്ടോ അല്ല, മറിച്ച് ഖുര്‍ആന്റെ അദ്ധ്യാപനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു എന്നതിനാലാണ്. ഒരു ജൂത പ്രയോഗമുണ്ട് -നിങ്ങളുടെ വായില്‍ നിന്ന് ദൈവത്തിന്റെ ചെവിയിലേക്ക്-. ദുആയുടെ ദൈവത്തോടുള്ള വിനയാന്വിതമായ അര്‍ത്ഥനയെന്ന ഈ വിശേഷണം എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നു. പക്ഷേ നമ്മള്‍ മനസിലാക്കിയിരിക്കുന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥതലങ്ങള്‍ മറിച്ചാണ്, ദൈവത്തിന്റെ വായില്‍ നിന്ന്- ഖുര്‍ആനില്‍ നിന്ന്- നമ്മുടെ ചേതനയിലേക്ക് എന്നതാണത്.
അതു കൊണ്ട് മെഡലിന്‍, ഏറ്റവും ആദ്യം ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിന്തയെയും അതിന്റെതായ രീതിയില്‍ താങ്കള്‍ സമീപിക്കണം. താരതമ്യം ചെയ്യലും പ്രമാദമായ ഒരു ക്രിസ്ത്യന്‍ പ്രശ്‌നത്തിന് മറുപടി ഖുര്‍ആനില്‍ എന്തു കൊണ്ട് ഇല്ല എന്ന പോലുള്ള ചോദ്യങ്ങളും നമ്മെ എവിടെയും എത്തിക്കുകയില്ല. ഈ ബ്ലോഗുകളിലൂടെ ഇസ്‌ലാം തന്നെ അതിനെക്കുറിച്ച് എന്തു പറയുന്നു എന്നതാണ് ഞാന്‍ അന്വേഷിക്കുന്നത്. അതോടൊപ്പം മുസ്‌ലിംകള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും പ്രതികരിക്കുന്നുവെന്നും. മതങ്ങള്‍ പങ്കു വെക്കുന്ന പൊതുമൂല്യങ്ങളെക്കുറിച്ചും പ്രമേയങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച പിന്നീട് വരേണ്ടതാണ്. ഒരു മതം അതിനെക്കുറിച്ച് എന്തു പറയുന്നുവെന്നത് സത്യസന്ധമായി കൈകാര്യം ചെയ്തതിന് ശേഷം മാത്രം.
പരമകാരുണികനും കരുണാവാരിധിയുമായ ദൈവനാമത്തില്‍ – ഫാതിഹ ആരംഭിക്കുന്നതിങ്ങനെയാണ്. മുസ്‌ലിംകളുടെ ദൈനംദിനഭാഷയിലാണ് ആ വാചകം സംസാരിച്ചത്. രണ്ട് പ്രധാന ആശയങ്ങള്‍ ഇവിടെ സ്ഥാപിക്കുന്നു: ദൈവം ഖുര്‍ആന്റെ രചയിതാവാണ്, അതിലെ വാക്കുകള്‍ മനുഷ്യകുലത്തിനായുള്ള ദൈവിക വെളിപാടുകളാണ്. അവന്റെ പ്രകൃതം, മനുഷ്യന്റെ ആവിര്‍ഭാവം, അവനെങ്ങനെ ജീവിക്കണം ഇവയൊക്കെ അതില്‍ വിവരിക്കപ്പെടുന്നു. കൂടാതെ അവനെക്കുറിച്ചും കരുണാര്‍ദ്രമായ അവന്റെ പ്രകൃതത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു.
ഖുര്‍ആനിലൂടെ സംസാരിക്കുന്ന ദൈവം, അല്ലാഹു അതുല്യനും ആദ്യാന്തങ്ങള്‍ ഇല്ലാത്തവനുമത്രെ. ഖുര്‍ആന്‍ പറയുന്നു-കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല (6:103). മനുഷ്യന്റെ ചിന്താതലങ്ങള്‍ക്ക് അവനെ എത്തിപ്പിടിക്കാനാവില്ല. ‘അവന്റെ’ എന്ന് ഞാന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അല്ലാഹു ലിംഗവേര്‍തിരിവുകള്‍ക്കതീതമാണ്. മനുഷ്യഭാഷയുടെ, ചിന്താരീതികളുടെ പ്രത്യേകിച്ച് അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന ഭാഷാപരമായ പരിമിതികളാണ് അവന്‍ എന്ന പ്രയോഗത്തിലേക്ക് നയിക്കുന്നത്.
ദൈവത്തെക്കുറിച്ച് നമ്മളറിയുന്നത് തന്റെ പ്രകൃതത്തെക്കുറിച്ച് അവന്‍ പറഞ്ഞ വാക്കുകളില്‍ നിന്നാണ്. ഒരേ ഉറവിടത്തില്‍ നിന്നുള്ള റഹ്മാന്‍ , റഹീം എന്നീ വാക്കുകള്‍ അവന്റെ കരുണയെയും ദയാപരതയെയും വിളിച്ചോതുന്നു. റഹ്മാന്‍ എന്നതിന് സ്ത്രീലിംഗപരമായ സൂചനാര്‍ത്ഥങ്ങളുണ്ട്. ഗര്‍ഭപാത്രം, രക്തബന്ധം, കരുണ, സ്‌നേഹം ഇവയൊക്കെയും ആ പദത്തിന്റെ അര്‍ത്ഥങ്ങളാണ്. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ, മുസ്‌ലിമെന്നോ, അമുസ്‌ലിമെന്നോ ദൈവം വേര്‍തിരിവുകള്‍ കാണിക്കുന്നില്ല, മാപ്പു നല്‍കാന്‍ അവന്‍ സദാ സന്നദ്ധനാണ്. ദൈവം പരമകാരുണികനായതിനാല്‍ (റഹ്മാന്‍) സല്‍ക്കര്‍മിയും ദുഷ്‌കര്‍മിയും ഒരുപോലെ അവന്റെ കരുണക്കര്‍ഹരാണ്. എന്നാല്‍ അവന്‍ റഹീം (കരുണാനിധി) കൂടിയാണ്, നീതിപൂര്‍വമാണ് അവന്റെ കാരുണ്യം. ദുര്‍ഭരണം, പ്രകൃതി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ദുഷ്പ്രവൃത്തികള്‍ക്ക് ഈ ലോകത്തും പരലോകത്തും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും.
പരിധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന നമുക്ക് ഒരു അനന്തശകതിയെ എങ്ങനെ പ്രകീര്‍ത്തിക്കാനും ബഹുമാനിക്കാനുമാവും? ഇതിന്റെ ഉത്തരം-അവന്റെ, ആ അതുല്യശക്തിയുടെ വാക്കുകളില്‍ തന്നെയുണ്ട്. തന്നെ എങ്ങനെ പ്രകീര്‍ത്തിക്കണമെന്ന ദൈവത്തിന്റെ അദ്ധ്യാപനമാണ് ഈ സൂറ:.
ദൈവം ‘സര്‍വലോകങ്ങളുടെയും നാഥനാണ്’. മിക്ക പണ്ഡിതന്‍മാരും ആലമീന്‍ എന്ന പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രപഞ്ചം എന്നാണ്. സൃഷ്ടിപ്പിന്റെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകങ്ങള്‍ എന്ന പ്രയോഗത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. മനുഷ്യന്‍, മാലാഖ, ജിന്ന് എന്ന സാമ്പ്രദായിക മുസ്‌ലിം വിഭജനത്തിനപ്പുറം വ്യത്യസ്ത വംശങ്ങള്‍, മതങ്ങള്‍, സംസ്‌കാരങ്ങള്‍ , ചിന്താരീതികള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് അവന്റെ സൃഷ്ടിപ്പ്. ബഹുസ്വരതയില്‍ ഊന്നിക്കൊണ്ട് വൈവിധ്യങ്ങളിലധിഷ്ഠിതമായിട്ടുള്ള മനുഷ്യസൃഷ്ടി എത്ര ഉദ്ദേശ്യപൂര്‍ണമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മനുഷ്യര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വ്യത്യസ്തമായാണ്. എന്നാല്‍ ദൈവം സൃഷ്ടികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന, അവന്‍ തന്നെയാണ് എല്ലാത്തിനും അധിപനെന്ന കാര്യം സംശയങ്ങള്‍ക്കതീതമായി വ്യക്തമാവുന്ന വിധിനിര്‍ണയനാളില്‍ എല്ലാവരും തങ്ങളുടെ ചെയ്തികള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. മാപ്പേകുന്നവനും നീതിമാനുമായ ദൈവത്തിന്റെ അടുക്കലേക്ക്, എല്ലാ ലോകങ്ങളും ഉറവിടങ്ങളിലേക്ക് തന്നെ മടങ്ങുന്ന ആ ദിവസം പ്രതിഫലങ്ങളും ശിക്ഷകളും നല്‍കപ്പെടും. നമ്മുടെ ജീവിതവും മരണവും അവന്റെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അവന്റെ വിധിതീര്‍പ്പ് എന്താവുമെന്ന് നമുക്ക് മുന്‍കൂട്ടി അറിയാനാവില്ല, അത് പോലെ ആ കാരുണ്യത്തെക്കുറിച്ച് ഒരിക്കലും നിരാശരായിക്കൂടാ.
ദൈവികമായ കരുണയും ദയയും തന്നെയാണ് സഹജീവികളോടുള്ള നമ്മുടെ പെരുമാറ്റത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടത്. മുസ്‌ലിം ലോകത്താവട്ടെ ഈ ഗുണങ്ങളുടെ അസാന്നിദ്ധ്യം വല്ലാതെ പ്രകടമാവുന്നുണ്ട്. പ്രാര്‍ത്ഥനാ വാചകങ്ങളുടെ അര്‍ത്ഥങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് പകരമാവില്ല വെറും പാരായണം, തീര്‍ച്ച.
Connect
Connect with us on the following social media platforms.